കൈരളി ടിവി ഷോർട്ട് ഫിലിം ഫെസ്റ്റിവലിന്റെ ഗ്രാൻഡ് ഫിനാലെ ആദ്യചിത്രം രാജു ജോസഫിന്റെ ഇൻ ദി നെയിം ഓഫ് ദി ഫാദർ

ന്യൂയോർക്ക്: വടക്കേ അമേരിക്കയിലെ ചലച്ചിത്ര പ്രതിഭകളെ കണ്ടെത്താനുള്ള കൈരളി ടിവി യു എസ് എ ആരംഭിച്ച ഷോർട്ട് ഫിലിം മത്സരത്തിൽ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് 40 ചിത്രങ്ങൾ പങ്കെടുത്തു. അമേരിക്കൻ മലയാളികളുടെ ജീവിത പരിസരങ്ങളെ അധികരിച്ച ലഘു ചിത്രങ്ങളാണ് മത്സരത്തില്‍ ഉണ്ടായിരുന്നത്.

രാജു ജോസഫ്

അമേരിക്കൻ പ്രവാസികൾക്കിടയിൽ വളർന്നുവരുന്ന ചലച്ചിത്ര പ്രതിഭകളെ കണ്ടെത്തുന്നതിനും പിന്തുണയ്ക്കുന്നതിനും വേണ്ടിയാണു കൈരളിടിവി ടീം ഈ ഷോർട്ട് ഫിലിം മത്സരം സംഘടിപ്പിച്ചത്. ചലച്ചിത്ര സംവിധായകൻ രഞ്ജിത്ത് ബാലകൃഷ്‌ണൻ,  അദ്ധ്യാപികയും എഴുത്തുകാരിയുമായ ദീപ നിഷാന്ത്, കവിയും ന്യൂസ് ഡയറക്ടറുമായ ഡോ. എ ൻ പി ചന്ദ്രശേഖരൻ എന്നിവർ ജൂറിമാരായ കമ്മിറ്റി ഫൈനൽ റൗണ്ടിലേക്ക് 11 ചലച്ചിത്രങ്ങൾ തെരെഞ്ഞെടുത്തു. പ്രേക്ഷകർക്ക് വേണ്ടി കൈരളി ടിവി യിൽ ഈ ചിത്രങ്ങൾ വീണ്ടും സം‌പ്രേക്ഷണം ചെയ്യും.  അതിൽ നിന്നും പ്രേക്ഷകരുടെ അഭിപ്രായം കൂടി തേടി മികച്ച ഹൃസ്വ ചലച്ചിത്രം തെരഞ്ഞെടുക്കും. ഈ ആഴ്ച കൈരളി ടിവി ഷോർട്ട് ഫിലിം ഫെസ്റ്റിവലിന്റെ ഗ്രാൻഡ് ഫിനാലെ ആദ്യ ചിത്രം രാജു ജോസഫിന്റെ ‘ഇൻ ദി നെയിം ഓഫ് ദി ഫാദർ’ സംപ്രേക്ഷണം ചെയ്യുന്നു.

മകളെ കാണാൻ നാട്ടിൽ നിന്നും അമേരിക്കയിൽ വരുന്ന അച്ഛന്റെ വേഷം സുനിൽ സുഗത ഗംഭീരമായി ഈ ചിത്രത്തിൽ അവതരിപ്പിക്കുകയുണ്ടായി. മകളെയും ചെറുമക്കളെയും കാണാനും അവരുമായി കുറച്ചു ദിവസങ്ങൾ അടിച്ചുപൊളിക്കാനും എത്തുന്ന ഒരു റിട്ടയേര്‍ഡ് ഉദ്യോഗസ്ഥന് അവിടെ മരുമകനുമായുള്ള ചില്ലറ അസ്വാരസ്യങ്ങളും പിന്നീട് ആ കുടുംബത്തിൽ ഉണ്ടാകുന്ന ചില അപ്രതീക്ഷിത സംഭവ വികാസങ്ങളും കൈയ്യടക്കത്തോടെ സംവിധായകൻ നിർവഹിച്ചിരിക്കുന്നു.

സംവിധായകന്റെ മനസ്സറിഞ്ഞ് നടീനടന്മാരും തലത്തിനൊത്ത് ഉയർന്നപ്പോൾ ശരിക്കും ഒരു വിസ്മയമായി മാറി ഇൻ ദി നെയിം ഓഫ് ദി ഫാദർ എന്ന ഷോർട് ഫിലിം. ആരും പ്രതീക്ഷിക്കാത്ത ആരും പറയാൻ മടിക്കുന്ന എന്നാൽ പച്ചയായ മനുഷ്യരുടെ ഹൃദയവികാരങ്ങൾ ഒട്ടും ചോർന്നുപോകാതെ ഈ ടെലിഫിലിം പ്രേക്ഷകർക്ക് പകർന്നു നൽകുന്നു. ഓരോ ആഴ്ചയും അവസാന റൗണ്ടിലേക്ക് തെരെഞ്ഞെടുത്ത മറ്റു 10 ചിത്രങ്ങളും സംപ്രേക്ഷണം ചെയ്ത് പ്രേക്ഷകരുടെ അഭിപ്രായത്തിനു വിടും. മറ്റുചിത്രങ്ങൾ രമേശ് കുമാറിന്റെ (വിസ്കോൺസിൽ )”മഴ വരുംനേരത്തു”, ദേവസ്യ പാലാട്ടി (ന്യൂജേഴ്‌സി)യുടെ ”അമേരിക്കൻ സ്വീറ്റ് ഡ്രീംസ്”, വിനോദ് മേനോൻ (കാലിഫോർണിയ) സംവിധാനം നിർവഹിച്ച “ചങ്ങമ്പുഴ പാർക്”, ജയൻ മുളങ്ങാട് (ചിക്കാഗോ) സംവിധാനം നിർവഹിച്ച “മിക്സഡ് ജ്യൂസ്,  ശ്രീലേഖ ഹരിദാസ് (സാൻറ്റിയാഗോ) സംവിധാനം നിർവഹിച്ച ഒയാസിസ്‌, ജുബിൻ തോമസ് മുണ്ടക്കൽ (ന്യൂജേഴ്‌സി) സംവിധാനം നിർവഹിച്ച “പോസിറ്റീവ് ” അജോ സാമുവലിന്റെ (ഡാളസ് ടെക്സാസ്) ബെറ്റർ ഹാഫ്, ബിജു ഉമ്മൻ (അറ്റ്ലാന്റ) സംവിധാനം നിർവഹിച്ച Wake up Call, ജെയ്സൺ ജോസ്, ദീപ ജേക്കബ് (ബോസ്റ്റൺ) സംയുക്തമായി സംവിധാനം നിർവഹിച്ച ബോസ്റ്റൺ ഏഞ്ചല്‍സ്, എൽവിസ് ജോര്‍ജ് & നീമ നായർ (സാന്റിയാഗോ) സംവിധാനം നിർവഹിച്ച “ടച്ച് ” എന്നീ 11 ഷോർട്ട് ഫിലിമുകളാണ് അവസാന റൗണ്ടിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. മത്സരത്തിൽ പങ്കെടുത്ത എല്ലാ ചിത്രങ്ങളും ഒന്നിനൊന്ന് മെച്ചമായിരുന്നു.

അവസാന റൗണ്ടിൽ എത്തിയവരിൽ നിന്ന് മികച്ച ഷോര്‍ട്ട് ഫിലിം, മികച്ച അഭിനേതാക്കൾ, മികച്ച ക്യാമറ എന്നിവക്കു സമ്മാനങ്ങൾ നൽകും. ഡോ. ജോൺ ബ്രിട്ടാസിൻറെ നേതൃത്വത്തിൽ വടക്കേ അമേരിക്കയിലെ കൈരളി ടിവിയുടെ പ്രധിനിധികളായ ജോസ് കാടാപുറം, ജോസഫ് പ്ലാക്കാട്ട് എന്നിവര്‍ക്കു പുറമെ ഷോർട്ട് ഫിലിം കോഓർഡിനേറ്റർ തോമസ് രാജൻ, അമേരിക്കയിലെ മികച്ച അവതാരകരായ സുബി തോമസ്, തുഷാര ഉറുമ്പിൽ, പ്രവിധ എന്നിവരാണ് ഈ മത്സരങ്ങളുടെ ചുക്കാൻ പിടിച്ചത്.

കൂടുതൽ വിവരങ്ങൾക്ക്: ജോസ് കാടാപുറം 914 954 9586

Print Friendly, PDF & Email

Leave a Comment

More News