കീം: മതിയായ പരീക്ഷ കേന്ദ്രങ്ങൾ അനുവദിക്കാത്തത് ജില്ലയോടുള്ള ഭരണകൂട വിവേചനം

മലപ്പുറം : മെഡിക്കൽ എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയായ കീം പരീക്ഷക്ക് മലപ്പുറം ജില്ലയിൽ മതിയായ പരീക്ഷാ കേന്ദ്രങ്ങൾ അനുവദിക്കാത്തത് ജില്ലയോടുള്ള ഭരണകൂട വിവേചനമാണെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ്. കൂടുതൽ വിദ്യാർഥികൾ രജിസ്റ്റർ ചെയ്തിട്ടുള്ള മലപ്പുറം ജില്ലയിൽ മതിയായ സൗകര്യം ഒരുക്കാത്തതിനാൽ പല വിദ്യാർത്ഥികളും താരതമ്യേനെ അപേക്ഷകർ കുറവുള്ള തെക്കൻ ജില്ലകളിൽ പോയി പരീക്ഷ എഴുതേണ്ട സ്ഥിതിവിശേഷമാണ് നിലവിലുള്ളത്. മലപ്പുറം പ്രഥമ പരിഗണയും മലബാറിലെ മറ്റു ജില്ലകൾ തുടർന്നും കൊടുത്തവരിൽ പലർക്കും മലബാർ ജില്ലകളിൽ എവിടെയും തന്നെ പരീക്ഷാ കേന്ദ്രങ്ങൾ ലഭിക്കാതെ തെക്കൻ ജില്ലകളിൽ പോയി പരീക്ഷ എഴുതേണ്ടുന്ന അവസ്ഥ സംജാതമായത് സർക്കാർ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ കാണിച്ച നിസ്സംഗത ആണെന്ന് ജില്ലാ സെക്രട്ടറിയേറ്റ് കുറ്റപ്പെടുത്തി. പരീക്ഷാ കേന്ദ്രങ്ങൾ നൽകുന്നതിൽ പോലും നിലനിൽക്കുന്ന ഈ അന്തരം സർക്കാർ മലപ്പുറത്തോട് വച്ചുപുലർത്തുന്ന വിവേചന സമീപനത്തിന്റെ മറ്റൊരു ഉദാഹരണമാണെന്നും ജില്ലാ സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. മലപ്പുറത്ത് പരീക്ഷക്ക് രജിസ്റ്റർ ചെയ്ത കുട്ടിക്ക് മലപ്പുറത്തും മലബാറിലെ മറ്റു ജില്ലകളിലും ഒന്നും തന്നെ പരീക്ഷാ കേന്ദ്രം ലഭിക്കാതെ തിരുവനന്തപുരത്ത് ആണ് കേന്ദ്രം ലഭിച്ചിട്ടുള്ളത്, രാവിലെ 7:30 ന് റിപ്പോർട്ടിങ് സമയം ഉള്ള പരീക്ഷ ആയതിനാൽ വിദ്യാർഥികൾ ഒരു ദിവസമെങ്കിലും നേരത്തെ അവിടെ പോയി താമസമാക്കിയാൽ മാത്രമേ പരീക്ഷ എഴുതാൻ സാധിക്കുകയുള്ളൂ. ഇത് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഉണ്ടാക്കുന്ന മാനസിക സമ്മർദ്ദവും പ്രായോഗിക ബുദ്ധിമുട്ടുകളും വളരെ വലുത് ആണെന്നും ഇത്തരം സമീപനമാണ് സർക്കാർ തുടരുന്നതെങ്കിൽ സാധ്യമാകുന്ന എല്ലാ നിലയിലുമുള്ള പ്രതിഷേധ പ്രക്ഷോഭ പ്രവർത്തനങ്ങൾക്ക് ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ അറിയിച്ചു.

സെക്രട്ടറിയേറ്റിൽ ജംഷീൽ അബൂബക്കർ (ജില്ലാ പ്രസിഡന്റ്), സാബിറ ശിഹാബ്, ബാസിത് താനൂർ (ജനറൽ സെക്രട്ടറിമാർ) നിഷ്‌ല മമ്പാട്, വി ടി എസ്‌ ഉമർ തങ്ങൾ, ഫയാസ് ഹബീബ്, ഷബീർ പി കെ (വൈസ് പ്രസിഡന്റുമാർ) ഷിബാസ് പുളിക്കൽ, സുജിത് പി, മുഫീദ വി കെ, ഫായിസ് എലാങ്കോട്, അഡ്വ നുഹ മറിയം, അൽത്താഫ് എം ഇ, ഷാരൂൺ അഹ്മദ് (സെക്രട്ടറിമാർ) ജസീം കൊളത്തൂർ, അഡ്വ. ഫാത്തിമത്ത്‌ റാഷിന, മൻസൂർ വേളം, അജ്മൽ തോട്ടോളി, മുഹമ്മദ് റമീസ്, സാബിക് വെട്ടം, മുബീൻ മലപ്പുറം (സെക്രട്ടറിയേറ്റ് അംഗങ്ങൾ) തുടങ്ങിയവർ സംസാരിച്ചു

Print Friendly, PDF & Email

Leave a Comment

More News