സുരേഷ് ഗോപിയും ജോര്‍ജ്ജ് കുര്യനും മോദി മന്ത്രി സഭയിൽ സഹമന്ത്രിമാര്‍; അര്‍ഹമായ പരിഗണന ലഭിക്കാത്തതില്‍ സുരേഷ് ഗോപിക്ക് അതൃപ്തി

തിരുവനന്തപുരം: നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ പതിനെട്ടാം മന്ത്രിസഭയില്‍ നടനും രാഷ്ട്രീയ നേതാവുമായ സുരേഷ് ഗോപിയെയും ദീർഘകാല ബിജെപി പ്രവർത്തകൻ ജോർജ്ജ് കുര്യനെയും കേന്ദ്ര മന്ത്രിമാരായി ഉൾപ്പെടുത്തിയതിലൂടെ, 2026 ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ കണ്ണും നട്ട് ബിജെപി തന്ത്രങ്ങൾ മെനയുന്നതായി റിപ്പോര്‍ട്ട്.

പ്രാരംഭ അനിശ്ചിതത്വങ്ങൾക്കിടയിലും, സംസ്ഥാനത്ത് നിന്ന് ലോക്സഭയിലേക്കുള്ള ബിജെപിയുടെ ആദ്യ എംപിയായി ചരിത്രം സൃഷ്ടിച്ച സുരേഷ് ഗോപി ഞായറാഴ്ച കേന്ദ്ര സഹമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.

66-കാരനായ നടനും രാഷ്ട്രീയക്കാരനും 2016 മുതൽ 2022 വരെ രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട അംഗമായിരുന്നു അദ്ദേഹം. 2019-ലെ തെരഞ്ഞെടുപ്പിൽ തൃശൂർ ലോക്‌സഭാ മണ്ഡലത്തിൽ നിന്നും 2021 ലെ നിയമസഭാ മണ്ഡലത്തിൽ നിന്നും ബിജെപി ടിക്കറ്റിൽ മത്സരിച്ച് പരാജയപ്പെട്ടു.

മുൻനിര നായർ സമുദായത്തിൽപ്പെട്ട സുരേഷ് ഗോപി തങ്കശ്ശേരിയിലെ ഇൻഫൻ്റ് ജീസസ് ആംഗ്ലോ ഇന്ത്യൻ സ്‌കൂളിൽ നിന്നാണ് സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളേജിൽ ഉപരിപഠനം നടത്തി, സുവോളജിയിൽ ബിഎസ്‌സിയും ഇംഗ്ലീഷ് ഭാഷയിലും സാഹിത്യത്തിലും എംഎയും കരസ്ഥമാക്കി.

പ്രധാനമായും മലയാളത്തിലും വിവിധ ദക്ഷിണേന്ത്യൻ ഭാഷകളിലുമായി 250-ലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 1998-ൽ കളിയാട്ടത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ ചലച്ചിത്ര അവാർഡും മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡും അദ്ദേഹം നേടി . നിലവിൽ കൊൽക്കത്തയിലെ സത്യജിത് റേ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രസിഡൻ്റാണ്. അന്തരിച്ച നടി ആറന്മുള പൊന്നമ്മയുടെ ചെറുമകൾ രാധിക നായരെയാണ് അദ്ദേഹം വിവാഹം കഴിച്ചത്.

എന്നിരുന്നാലും, ലോക്‌സഭയിലോ രാജ്യസഭയിലോ അംഗമല്ലാത്ത കുര്യനാണ് മോദി മന്ത്രിസഭയിലെ അപ്രതീക്ഷിത സ്ഥാനം ലഭിച്ചത്. ക്രിസ്ത്യൻ സമുദായവുമായി ഇടപഴകിക്കൊണ്ട് കേരളത്തിൽ തങ്ങളുടെ സാന്നിധ്യം ഉറപ്പിക്കാനുള്ള ബിജെപിയുടെ തന്ത്രത്തിന്റെ ഭാഗമാണ് ഈ 63-കാരനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയത്. അദ്ദേഹം സിറിയൻ കത്തോലിക്കാ വിഭാഗത്തിൽ പെട്ടയാളാണ്.

പാർട്ടിയുടെ തുടക്കം മുതൽ ഉറച്ച അംഗമായിരുന്ന കുര്യൻ സംസ്ഥാന ജനറൽ സെക്രട്ടറിമാരിൽ ഒരാളാണ്. അദ്ദേഹം മുമ്പ് ദേശീയ ന്യൂനപക്ഷ കമ്മീഷൻ വൈസ് ചെയർമാനായും ബിജെപി ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റിയിലും പ്രവർത്തിച്ചിട്ടുണ്ട്, കൂടാതെ ഭാരതീയ ജനതാ യുവമോർച്ചയുടെ ദേശീയ വൈസ് പ്രസിഡൻ്റ് സ്ഥാനവും വഹിച്ചിട്ടുണ്ട്. കോട്ടയം യൂണിറ്റ് ജില്ലാ പ്രസിഡൻ്റായും പ്രവർത്തിച്ചിട്ടുണ്ട്.

2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് കോട്ടയായ പുതുപ്പള്ളിയിൽ നിന്നാണ് കുര്യൻ മത്സരിച്ചത്. കോട്ടയം, ഇടുക്കി ലോക്‌സഭാ മണ്ഡലങ്ങളിലേക്കും പാർട്ടി അദ്ദേഹത്തെ നേരത്തെ നോമിനേറ്റ് ചെയ്തിരുന്നു.

ഹിന്ദിയിൽ ബിരുദമുള്ള അഭിഭാഷകനായ കുര്യൻ, എ ബി വാജ്‌പേയി പ്രധാനമന്ത്രിയായിരുന്ന കാലത്ത് മുൻ കേന്ദ്ര റെയിൽവേ സഹമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ഒ. രാജഗോപാലിൻ്റെ സ്‌പെഷ്യൽ ഡ്യൂട്ടി ഓഫീസറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. കൊച്ചിയിലെ നേവൽ ബേസിൽ നിന്ന് ലഫ്.കേണലായി വിരമിച്ച ഒ.ടി. അന്നമ്മയാണ് ഭാര്യ.

അർഹമായ പരിഗണന ലഭിക്കാത്തതില്‍ സുരേഷ് ഗോപിക്ക് അതൃപ്‌തി

കേന്ദ്ര മന്ത്രിസഭയിൽ അർഹിക്കുന്ന പരിഗണന കിട്ടാതെ പോയതിൽ സുരേഷ് ഗോപിക്ക് അതൃപ്‌തി. തൃശ്ശൂരിൽ മിന്നും വിജയം നേടി ബിജെപി കേരളത്തിൽ ലോക്സഭാ അക്കൗണ്ട് തുറന്നിട്ടും സഹമന്ത്രി സ്ഥാനം മാത്രം ലഭിച്ചതിലാണ് സുരേഷ് ഗോപിക്ക് അതൃപ്തി. അർഹമായ പരിഗണന കിട്ടിയില്ലെന്നാണ് നടനോട് അടുത്ത വൃത്തങ്ങളും പ്രതികരിച്ചത്.

തൃശ്ശൂരിലെ സുരേഷ് ഗോപിയുടെ വിജയത്തോടെയാണ് കേരളത്തിൽ ബിജെപി ആദ്യത്തെ അക്കൗണ്ട് തുറന്നത്. മോദിയോട് അടുത്ത ബന്ധം പുലർത്തുകയും ചെയ്യുന്ന സുരേഷ് ഗോപി കേന്ദ്രമന്ത്രിസ്ഥാനം ഉറപ്പാക്കിയിരുന്നു. എന്നാൽ സ്വതന്ത്ര ചുമതലയില്ലാത്ത സഹമന്ത്രി സ്ഥാനം മാത്രമാണ് ലഭിച്ചത്. ഒപ്പം സുരേഷ് ഗോപിയുടെ തൃശൂരിലെ വിജയത്തില്‍ ക്രൈസ്തവ സമൂഹത്തില്‍ നിന്ന് കിട്ടിയ പിന്തുണക്കുള്ള മറുപടിയായി ജോര്‍ജ് കുര്യനും സഹ മന്ത്രിസ്ഥാനത്തിന് അർഹനായി.

തൃശ്ശൂരിൽ എൽഡിഎഫിനെയും യുഡിഎഫിനെയും തറപറ്റിച്ച് സ്വന്തമാക്കിയ വിജയത്തിന്റെ മാധുര്യത്തിൽ കല്ലുകടിയാകുകയാണ് സുരേഷ് ഗോപിയുടെ അതൃപ്തി. അതേ സമയം സുരേഷ് ഗോപി സാംസ്കാരിക മന്ത്രാലയത്തിലേക്കെന്ന് വിവരം. ജോർജ് കുര്യന് വിദേശകാര്യമോ ന്യൂനപക്ഷ ക്ഷേമ സഹമന്ത്രി സ്ഥാനമോ കൊടുത്തേക്കും.

ക്യാബിനറ്റ് പദവി ഇല്ല എന്നത് അറിഞ്ഞത് കൊണ്ടാണോ രാജ്യ തലസ്ഥാനത്ത് ഒരു ദിവസം മുമ്പേ എത്തിയ സുരേഷ് ഗോപി ആരെയും അറിയിക്കാതെ തിരുവനന്തപുരത്തേക്ക് മടങ്ങിയത് എന്ന് സംശയിക്കുന്നവരുമുണ്ട്. പിന്നാലെ ഡൽഹിയിലേക്ക് തിരിച്ചു പോകുന്നതിൽ പോലും അനിശ്ചിതത്വം തുടരുന്നു എന്ന തരത്തിൽ വാർത്തകളും പുറത്തു വന്നു. ഒടുവിൽ ‘നരേന്ദ്ര മോദി നേരിട്ടു വിളിച്ചു, താൻ അനുസരിക്കുന്നു’ എന്ന് പറഞ്ഞ് സത്യപ്രതിജ്ഞക്കായി ഇറങ്ങി.

അതിനിടയിൽ മറ്റൊരു വിവരം കൂടി പുറത്ത് വന്നു. ഏറ്റെടുത്ത സിനിമകൾ ചെയ്‌ത് തീർക്കേണ്ടത് കൊണ്ട് ക്യാബിനറ്റ് പദവി വേണ്ട എന്ന് സുരേഷ് ഗോപി ആവശ്യപ്പെട്ടു എന്ന്. സിനിമകൾ ഒരുപിടിയുണ്ട്. മമ്മൂട്ടി കമ്പനി നിർമിക്കുന്ന മമ്മൂട്ടി, സുരേഷ് ഗോപി, കുഞ്ചാക്കോ ബോബൻ എന്നിവർ അണിനിരക്കുന്ന സിനിമ, ഒരു ബിഗ്ബജറ്റ് പ്രോജക്‌ട് അടക്കം ഗോകുലം ഗോപാലൻ നിർമിക്കുന്ന മൂന്ന് സിനിമകൾ, ആലോചന നടക്കുന്ന ഷാജി കൈലാസിന്‍റെ ചിന്താമണി കൊലക്കേസിന്‍റെ രണ്ടാം ഭാഗം, റിലീസിനൊരുങ്ങുന്ന വരാഹം, ജാനകി V/s കേരള സ്റ്റേറ്റ്. ഈ തിരക്കുകൾക്കിടയിലാണ് സൂപ്പർ സ്റ്റാർ രാഷ്‌ട്രീയത്തിൽ ഇറങ്ങിയത്.

മനസുകൊണ്ട് ക്യാബിനറ്റ് പദവി ആഗ്രഹിച്ചു, പക്ഷേ കിട്ടിയില്ല. അങ്ങനെയെങ്കിൽ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രി സ്ഥാനത്തേക്കെങ്കിലും പരിഗണിക്കാമായിരുന്നില്ലേ, മന്ത്രിസഭ യോഗത്തിലെങ്കിലും പങ്കെടുക്കാമായിരുന്നു. ഇതിപ്പോൾ ക്യാബിനറ്റ് നിർദേശിക്കുന്ന കാര്യങ്ങൾ നടപ്പിലാക്കാൻ ഒരു മന്ത്രി സ്ഥാനം.

കേന്ദ്ര മന്ത്രിസഭയിലെ ക്യാബിനറ്റ് പദവി വഹിക്കുന്നവരുടെ പട്ടിക പരിശോധിച്ചാൽ സുരേഷ് ഗോപിക്ക് സഹമന്ത്രി സ്ഥാനം നൽകിയത് കേന്ദ്ര തീരുമാനം തന്നെയാണെന്ന് അനുമാനിക്കാം. അതേസമയം ജോർജ് കുര്യന് ലഭിച്ചത് ഇക്കാലമത്രയും പ്രവർത്തിച്ചതിന്‍റെ ഒരു പ്ലസ് മാർക്കും ഒപ്പം ക്രിസ്‌ത്യൻ ന്യൂനപക്ഷത്തിനുള്ള അംഗീകാരവും.

സിനിമയിൽ അഭിനയിക്കാൻ ഉള്ള സൗകര്യം കണക്കിൽ എടുത്താണ് സുരേഷ് ഗോപിക്ക് സഹമന്ത്രി സ്ഥാനം നൽകിയതെന്നാണ് ബിജെപി നേതൃത്വത്തിൽ നിന്ന് ലഭിക്കുന്ന വിശദീകരണം.

Print Friendly, PDF & Email

Leave a Comment

More News