സ്ഥലപരിമിതി മൂലം അടുക്കള പൊളിച്ച് മകൾ അമ്മയ്ക്ക് ചിത ഒരുക്കി

തലവടി: തീരാ നൊമ്പരങ്ങള്‍ മാത്രം ബാക്കിയാക്കി തളർന്ന ശരീരവും മനസ്സുമായി വീൽചെയറിൽ ഇരുന്ന് ഷൈലജ അമ്മയുടെ മൃതദേഹത്തിൽ കൊള്ളി’ വെച്ചപ്പോൾ ഏവരുടെയും കണ്ണ് ഈറനണിയിച്ചു. ഷൈലജയുടെ പിതൃ സഹോദര പുത്രനായ ജെനീഷ് കൃഷ്ണൻകുട്ടി നല്കിയ നെയ്യിൽ മുക്കിയ വിറക് കൊള്ളി ബന്ധുക്കളുടെ സഹായത്തോടെയാണ് ചലനമറ്റ കൈകൾ കൊണ്ട് ഷൈലജ അമ്മയുടെ മൃതദേഹത്തിൽ വെച്ചത്. ആനപ്രമ്പാൽ തെക്ക് പാലപറമ്പിൽ കക്കാടംപള്ളിൽ പരേതനായ പി.കെ. രാജപ്പന്റെ ഭാര്യ സരസമ്മയും (80) മരണത്തിന് കീഴടങ്ങിയതോടെ മകൾ ഷൈലജ ഏകാന്തതയുടെ തുരുത്തിലായി.

കഷ്ടിച്ച് രണ്ട് സെന്റ് പുരയിടത്തിൽ സന്നദ്ധ സംഘടന നിർമ്മിച്ച് നല്കിയ ഇവരുടെ വീടിന്റെ അടുക്കളയുടെ ഭിത്തി പൊളിച്ചാണ് സരസമ്മയ്ക്ക് ചിത ഒരുക്കിയത്. വസ്തുവിന്റെ പരിമിതി മൂലം ബന്ധുക്കളും അയൽവാസിയായ കെകെ എബിയും തങ്ങളുടെ വസ്തു സരസമ്മയ്യ്ക്ക് വേണ്ടി ചിത ഒരുക്കുന്നതിന് വിട്ടു കൊടുക്കാൻ തയ്യാറായിരുന്നെങ്കിലും ഷൈലജയുടെ ആഗ്രഹ പ്രകാരമാണ് അടുക്കളയുടെ ഭിത്തി പൊളിച്ച് സരസമ്മയ്ക്കായി ചിത ഒരുക്കിയത്. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8ന് നടക്കും.

സരസമ്മയുടെ ഭർത്താവ് രാജപ്പൻ 2019 ജനുവരി 4 ന് ആണ് ഹൃദയാഘാതം മൂലം മരണമടഞ്ഞത്.കണ്ണടച്ചു തുറക്കാനും ശ്വാസം വിടാനും ഒഴികെ എന്തിനും തുണയായിരുന്ന അച്ഛന്റെ വേർപാട് മക്കളായ ഷിംജിയുടെയും ഷൈലജയുടെയും മനസ് തളർത്തിയിരുന്നു. മക്കളുടെ പ്രാഥമിക ആവശ്യങ്ങൾ ഉൾപ്പെടെ എല്ലാം ചെയ്യുവാൻ സഹായിച്ചിരുന്നത് അച്ഛൻ രാജപ്പൻ ആയിരുന്നു.തങ്ങളുടെ ജീവതാളമായിരുന്ന അച്ഛന്റെ മരണത്തിന് ശേഷം സരസമ്മ മക്കളുടെ ഏക ആശ്രയമായിരുന്നു.ശരീരത്തിന്റെ പേശികൾ ക്ഷയിക്കുന്ന രോഗം മൂലം മൂത്ത മകൻ ഷിംജി 21 വർഷത്തോളം കിടക്കയിൽ തന്നെയായിരുന്നു.പെട്ടെന്ന് ശ്വാസ തടസ്സം ഉണ്ടായതിനെ തുടർന്ന് 2020 ജൂലൈ 9ന് ഷിംജി (46) മരണപ്പെട്ടു.

ഷിംജിയുടെ ചികിത്സക്കിടയിൽ ക്രമേണ സഹോദരി ഷൈലജയ്ക്കും (47) ഈ രോഗലക്ഷണം തുടങ്ങി. നേഴ്സ് ആയി ജോലി ചെയ്തു വരവെ ഷൈലജയെയും ഇതേ രോഗം ബാധിച്ചു.16 വർഷമായി ഷൈലജ കിടക്കയിൽ തന്നെയാണ്.

നിരാലംബയായ ഷൈലജയുടെ തുടർ പരിചരണവും സംരക്ഷണവും ഏറ്റെടുക്കാൻ വിവിധ ധർമ്മ സംഘടനകള്‍ തയ്യാറായി എത്തിയെങ്കിലും ബന്ധുക്കൾ സംരംക്ഷിക്കുവാൻ ആണ് തീരുമാനം.

Print Friendly, PDF & Email

Leave a Comment

More News