പിണറായി വിജയന്‍ പാർട്ടിയെ കാക്കുന്ന ഭൂതമാണെന്ന് കെ സുധാകരന്‍

തിരുവനന്തപുരം: ആത്മാവ് നഷ്ടപ്പെട്ട പാർട്ടിയുടെ അസ്ഥികൂടത്തിന് കാവൽ നിൽക്കുന്ന ഭൂതമാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് കെപിസിസി പ്രസിഡൻ്റ് കെ.സുധാകരൻ. അണികൾ ചോരയും നീരും നൽകി വളര്‍ത്തിവലുതാക്കിയ പ്രസ്ഥാനത്തിൻ്റെയും ഭരണത്തിൻ്റെയും തലപ്പത്തിരിക്കുന്നവർ ചീഞ്ഞുനാറുന്നത് സി.പി.എം പരിഷ്കർത്താക്കൾ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് സുധാകരൻ വാർത്താക്കുറിപ്പില്‍ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനം നടത്തി.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിയുടെ പരാജയത്തിൻ്റെ യഥാർത്ഥ കാരണങ്ങളിലേക്ക് കടക്കാതെ മുഖ്യമന്ത്രി പിണറായി വിജയനെ സംരക്ഷിക്കാനാണ് തിരുത്തൽ പ്രചാരണം നടത്തിയത്. ബംഗാളിലും ത്രിപുരയിലും സംഭവിച്ചത് കേരളത്തിലും ആവർത്തിക്കാതിരിക്കണമെങ്കിൽ യഥാർത്ഥ തിരുത്തൽ പ്രക്രിയ ആരംഭിക്കണമെന്നും അത് പിണറായിയിൽ നിന്നാകണമെന്നും സുധാകരൻ പറഞ്ഞു.

എൽ.ഡി.എഫിൻ്റെ ദയനീയ തോൽവിക്ക് കാരണം മുഖ്യമന്ത്രിയാണെന്ന് സി.പി.ഐയുടെയും സി.പി.എമ്മിൻ്റെയും ജില്ലാ സമ്മേളനങ്ങൾ പോലും ചൂണ്ടിക്കാണിച്ചിട്ടും ചർച്ച ചെയ്യാതെ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ എ.കെ.ജി സെൻ്ററിന് കാവലിരുന്നു. മുഖ്യമന്ത്രിയെ കത്തുന്ന സൂര്യനായി കാണുന്ന ഗോവിന്ദൻ സിപിഎം സംസ്ഥാന സെക്രട്ടറി എന്നതിലുപരി പിണറായി വിജയൻ്റെ ഖജനാവിൻ്റെ സൂക്ഷിപ്പുകാരനാണ്. പാർട്ടിയുടെ ലാഭവിഹിതം പങ്കിട്ടെടുത്തവർ പാർട്ടിക്ക് വോട്ട് നഷ്ടമായിട്ടും പ്രശ്നം തിരുത്താൻ തയ്യാറായില്ലെന്നും സുധാകരൻ കുറ്റപ്പെടുത്തി.

പരാജയ കാരണങ്ങൾ അന്വേഷിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും പതിവുപോലെ കേന്ദ്രത്തെയും ചില സംഘടനകളെയും വിഭാഗങ്ങളെയും കുറ്റപ്പെടുത്തി രക്ഷപ്പെട്ടു. മുഖ്യമന്ത്രിയുടെ ധിക്കാരം, അഴിമതി, ആര്‍ഭാടം, വിദേശയാത്രകൾ, ജനങ്ങളോടുള്ള ബഹുമാനക്കുറവ് തുടങ്ങിയവയാണ് പരാജയത്തിൻ്റെ യഥാർത്ഥ കാരണം. പാർട്ടിയുടെ ശക്തി കേന്ദ്രങ്ങളിൽ നടക്കുന്ന ബോംബ് നിർമാണവും ബോംബ് സ്‌ഫോടനവും പാർട്ടി മാത്രം കാണുന്നില്ല. ഇതിനെതിരെ നിലകൊള്ളുന്ന സ്ത്രീകളെ പോലും ഭീഷണിപ്പെടുത്തുന്നു. എസ്എഫ്ഐ ഗുണ്ടകളുടെ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ട സിദ്ധാർഥിനെപ്പോലുള്ളവരുടെ നിലവിളി കേൾക്കാൻ സിപിഎമ്മിന് കഴിയുന്നില്ല.

രാഹുല്‍ ഗാന്ധിക്കെതിരെ മുഖ്യമന്ത്രി നടത്തിയ രൂക്ഷമായ പരാമര്‍ശങ്ങള്‍ പോലും തിരുത്താന്‍ അദ്ദേഹം തയ്യാറായിട്ടില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പിണറായിയെ പിന്തുണച്ച ഗീവർഗീസ് മാർ കൂറിലോസ് തിരുമേനിയെ വിവരദോഷിയെന്നാണ് 19 സീറ്റ് നഷ്ടപ്പെട്ട പിണറായി വിജയൻ വിളിച്ചത്. 99 സീറ്റിൽ ജയിപ്പിച്ച ജനങ്ങളോടും ഇതേ രീതിയിലാണ് പെരുമാറിയതെന്നും പരിഹാരം കണ്ടില്ലെങ്കിൽ സിപിഎമ്മിൻ്റെ ശവക്കുഴി തോണ്ടുമെന്നും സുധാകരൻ പറഞ്ഞു.

 

Print Friendly, PDF & Email

Leave a Comment

More News