ലോക്സഭാ തിരഞ്ഞെടുപ്പില്‍ അടപടലം പരാജയം ഏറ്റുവാങ്ങിയത് അംഗീകരിക്കാതെ പിണറായി വിജയന്‍; ഭരണവിരുദ്ധ വികാരമല്ല തോല്‍‌വിക്ക് കാരണമെന്ന്

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയം ശക്തമായ ഭരണവിരുദ്ധവികാരമാണെന്ന് വിലയിരുത്തുമ്പോഴും
അത് മുഖവിലയ്ക്കെടുക്കാതെ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.

സി.പി.എമ്മും ഘടകകക്ഷികളും ഭരണവിരുദ്ധ വികാരമാണ് പരാജയത്തിന് കാരണമെന്ന് വിലയിരുത്തിയപ്പോഴും മുഖ്യമന്ത്രി അത് അംഗീകരിക്കില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ചു. ഫലം എൽ.ഡി.എഫിന് തിരിച്ചടിയായില്ലെങ്കിലും ഭരണവിരുദ്ധ വികാരം മൂലമാണ് ഈ തോൽവിയെന്ന് വിലയിരുത്തിയത് തെറ്റായിരുന്നു എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. കോഴിക്കോട് പൊതുവേദിയില്‍ വെച്ച് മുഖ്യമന്ത്രി നടത്തിയ ഈ പരാമര്‍ശം സ്വന്തം പാർട്ടിക്കാരുള്‍പ്പടെയുള്ളവര്‍ക്കുള്ള മറുപടി കൂടിയായിരുന്നു.

സൗഹൃദത്തിൻ്റെ സാധ്യതകളിലേക്ക് വാതില്‍ തുറന്നിട്ട് മുസ്ലീം ലീഗിനെക്കുറിച്ച് കരുതലോടെ മാത്രം സംസാരിച്ചിരുന്ന മുഖ്യമന്ത്രി, അതേ വേദിയിൽ ലീഗിനെ രൂക്ഷമായ ഭാഷയിൽ വിമർശിക്കുകയും ചെയ്തു. ലീഗാകട്ടെ ഇന്നലെ അവരുടെ മുഖപത്രമായ ചന്ദ്രികയിലെ മുഖപ്രസംഗത്തിലൂടെ മുഖ്യമന്ത്രിക്കെതിരെ ശക്തമായി ആഞ്ഞടിച്ചു. ‘നരേന്ദ്ര മോദിയുടെ തന്ത്രങ്ങളുടെ പകര്‍പ്പാണ് മുണ്ടുടുത്ത മോദിയുടെ പടപ്പുറപ്പാട്’ എന്നായിരുന്നു ചന്ദ്രികയില്‍ എഴുതിയത്.

മുസ്ലീം ലീഗിനെ ഒപ്പം നിർത്താനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതോടെയാണ് സമുദായ പത്രത്തിൽ അശ്ലീല പരസ്യം നൽകി ഒരു വിഭാഗത്തിൻ്റെയെങ്കിലും പിന്തുണ നേടാൻ പാർട്ടി ശ്രമിച്ചതെന്നും മുഖപ്രസംഗത്തിൽ ആരോപിച്ചു. ലീഗിന് മുഖം നഷ്ടപ്പെട്ടോ എന്ന് നോക്കുന്നതിന് മുമ്പ് മുഖ്യമന്ത്രി സ്വന്തം മുഖത്തേക്ക് നോക്കുന്നതാണ് നല്ലതെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാമും പറഞ്ഞു.

തോല്‍വി വിലയിരുത്താൻ ചേർന്ന സിപിഎം നേതൃയോഗങ്ങള്‍ക്കൊടുവിലെ പത്രസമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനാണ് എതിർപക്ഷത്തെ മുസ്‌ലിം ലീഗിനും സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങള്‍ക്കുമെതിരെ ആദ്യം ആരോപണങ്ങള്‍ കടുപ്പിച്ചത്. പിന്നാലെ മുഖ്യമന്ത്രിയും ഇതേ നിലപാടു പരസ്യമായി പ്രഖ്യാപിച്ചതോടെ ലീഗിനെ ആക്രമിക്കുക എന്നത് പാർട്ടിയുടെ പുതുനിലപാടിന്റെ ഭാഗമാണെന്നു വ്യക്തമാകുന്നു.

എസ്‌എൻഡിപി യോഗം നേതൃത്വത്തിനെതിരെയും ഇതുവരെ തുടർന്ന നിലപാടു വിട്ടുള്ള ആക്രമണമാണ് സിപിഎം നേതൃത്വം ഇപ്പോള്‍ നടത്തുന്നത്. ഇക്കാര്യത്തില്‍ വെള്ളാപ്പള്ളി നടേശൻ ഇതുവരെ പ്രതികരിച്ചിട്ടില്ല. ക്രിസ്ത്യൻ വോട്ടുകളില്‍ ഒരു ഭാഗം ബിജെപിയിലേക്ക് പോയത് ഫണ്ടിങ്ങുമായി ബന്ധപ്പെട്ടും ഭീഷണി മൂലവുമാണെന്ന സിപിഎം നിലപാടിനെതിരെ ക്രിസ്തീയ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.

Print Friendly, PDF & Email

Leave a Comment

More News