സ്നേഹത്തിനെന്തിന് പ്രോട്ടോക്കോള്‍?; ഹൃദയത്തിന്റെ ഭാഷയില്‍ ആലിംഗനം ചെയ്യാനെന്തിന് ജാതി നോക്കണം?: ദിവ്യാ എസ് അയ്യര്‍

ഐ.എ.എസ്. ഉദ്യോഗസ്ഥയായ ദിവ്യ എസ്. അയ്യര്‍ മുന്‍ മന്ത്രി കെ.രാധാകൃഷ്ണനെ ആശ്ലേഷിക്കുന്ന ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു.

മന്ത്രിസ്ഥാനം രാജിവെച്ചശേഷം കെ. രാധാകൃഷ്ണനെ സന്ദര്‍ശിച്ച ദിവ്യ എസ്.അയ്യര്‍ ഇന്‍സ്റ്റഗ്രാമില്‍ ഒരു ഓര്‍മക്കുറിപ്പ് പോസ്റ്റ് ചെയ്തിരുന്നു. ഇതിനൊപ്പമാണ് മന്ത്രിയായിരിക്കുന്ന സമയത്ത് രാധാകൃഷ്ണനൊപ്പമെടുത്ത ചിത്രങ്ങളും പങ്കുവെച്ചത്. ഇതില്‍ ദിവ്യ എസ്.അയ്യര്‍ കെ.രാധാകൃഷ്ണനെ ആശ്ലേഷിക്കുന്ന ചിത്രമാണ് സാമൂഹികമാധ്യമങ്ങളില്‍ വൈറലായത്. എന്നാല്‍ കെ. രാധാകൃഷ്ണനെ ആലിംഗനം ചെയ്തതില്‍ ജാതി ചിന്ത കലർത്തിയത് വേദനിപ്പിച്ചെന്നും സ്നേഹത്തിന് പ്രോട്ടോക്കോള്‍ ഇല്ലെന്നും ദിവ്യ.എസ്.അയ്യർ പറഞ്ഞു.

സ്നേഹം പ്രകടിപ്പിക്കുന്നതിന് പ്രോട്ടോക്കോള്‍ ഉണ്ടാകില്ല. ഹൃദയത്തിന്‍റെ ഭാഷയിലാണ് മുന്‍ മന്ത്രി കെ രാധാകൃഷ്ണനെ ആലിംഗനം ചെയ്തത്. അതില്‍ ജാതീയ ചിന്ത കലര്‍ത്തിയത് വേദനിപ്പിച്ചു. അപക്വമായ മനസിന് ഉടമകളായിട്ടുള്ളവരാണ് അത്തരത്തില്‍ ജാതീയ ചിന്തകള്‍ കലര്‍ത്തിയത്. പലരുടെയും അപക്വമായ ചിന്തകള്‍ വിഷയത്തെ സങ്കീര്‍ണമാക്കി. ജാതീയമായ പരാമര്‍ശങ്ങള്‍ വേദനിപ്പിച്ചു. ജീവിതത്തില്‍ ഇന്ന് വരെ ജാതി നോക്കി ജീവിച്ചിട്ടില്ലെന്നും ദിവ്യ എസ് അയ്യര്‍ പറഞ്ഞു.

‘കനിവാര്‍ന്ന വിരലാല്‍ വാര്‍ത്തെടുത്തൊരു കുടുംബം.രാധേട്ടാ, രാധാകൃഷ്ണാ, വലിയച്ഛാ,സര്‍… എന്നിങ്ങനെ പല വാത്സല്യവിളികള്‍ കൊണ്ട് ഇന്നു മുഖരിതം ആയിരുന്ന മന്ത്രി വസതിയില്‍ യാത്രയയക്കാനെത്തിയ കുടുംബാംഗങ്ങള്‍ക്കൊപ്പം. പത്തനംതിട്ടയിലെ കളക്ടര്‍ വസതിയില്‍ നിന്നും ഞാന്‍ ഇറങ്ങുമ്ബോള്‍ അന്നു അദ്ദേഹത്തിന്റെ സ്‌നേഹസാന്നിധ്യത്തിന്റെ മധുരം ഒരിക്കല്‍ കൂടി നുകര്‍ന്നപോല്‍”- എന്നായിരുന്നു ദിവ്യ എസ്.അയ്യരുടെ ഇന്‍സ്റ്റഗ്രാം കുറിപ്പ്. ഇതിനൊപ്പം കെ. രാധാകൃഷ്ണനൊപ്പമെടുത്ത പുതിയ ചിത്രവും നേരത്തെ കളക്ടറായിരിക്കെ മന്ത്രി തന്റെ കുടുംബത്തെ സന്ദര്‍ശിക്കാനെത്തിയ വേളയില്‍ പകര്‍ത്തിയ ചിത്രങ്ങളും ദിവ്യ പങ്കുവെച്ചിരുന്നു. ഇതില്‍ ദിവ്യ എസ്.അയ്യര്‍ മന്ത്രിയെ ആശ്ലേഷിക്കുന്ന ചിത്രത്തിനാണ് ഊഷ്മളമായ സ്‌നേഹവും കൈയടികളും ലഭിച്ചത്. നിരവധിപേര്‍ ഈ ചിത്രം സാമൂഹികമാധ്യമങ്ങളില്‍ വീണ്ടും പങ്കുവെയ്ക്കുകയും ചെയ്തു.

ചിത്രം വൈറലായതിന് പിന്നാലെ ദിവ്യ എസ്.അയ്യരുടെ ഭര്‍ത്താവും കോണ്‍ഗ്രസ് നേതാവുമായ കെ.എസ്. ശബരീനാഥനും ഇതുസംബന്ധിച്ച പോസ്റ്റിട്ടിരുന്നു.

ശബരീനാഥിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്:

“ശ്രീ കെ രാധാകൃഷ്ണന്‍ മന്ത്രിസ്ഥാനം രാജിവച്ചതിനുശേഷം ദിവ്യ അദ്ദേഹത്തെ വീട്ടില്‍ കാണാന്‍ പോയിരുന്നു. അതിനുശേഷം ഇന്‍സ്റ്റാഗ്രാമില്‍ ഒരു ഓര്‍മ്മകുറിപ്പിനോടൊപ്പം അന്നത്തെ ഫോട്ടോയും പഴയ രണ്ടു ഫോട്ടോയും പങ്കുവച്ചു. അതില്‍ ഒരുഫോട്ടോ ഇപ്പോള്‍ പത്രങ്ങളിലും സോഷ്യല്‍ മീഡിയയിലും സജീവ ചര്‍ച്ചയാണ്.

സംസ്ഥാന മന്ത്രിയായിരുന്ന ഘട്ടത്തില്‍ ശ്രീ കെ.രാധാകൃഷ്ണന്‍ ഔദ്യോഗിക പ്രോഗ്രാമിന് ശേഷം പത്തനംതിട്ട കളക്ടറുടെ വസതിയില്‍ സന്ദര്‍ശനം നടത്തിയ ദിവസം എടുത്ത ഫോട്ടോയാണ് വൈറലായത്. അന്ന് അദ്ദേഹം ഞങ്ങളോടൊപ്പം കുറച്ചു സമയം ചിലവഴിച്ചു രാത്രിഭക്ഷണവും കഴിഞ്ഞാണ് തിരികെപോയത്.

ഏറെ ബഹുമാനിക്കുന്ന,ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയെ മറ്റൊരാള്‍ ആലിംഗനം ചെയ്ത ഒരു ചിത്രം സ്ത്രീ-പുരുഷ സമസ്യയില്‍ ഇപ്പോള്‍ പോസിറ്റീവായി ചര്‍ച്ചചെയ്യപ്പെടുന്നതില്‍ സന്തോഷമുണ്ട്.

നെഗറ്റീവ് കമന്റ്‌സും മറ്റു അപ്രസക്തവാദങ്ങളും നോക്കാതിരുന്നാള്‍ മതി, അപ്പോള്‍ ഹാപ്പി സണ്‍ഡേ!”- ശബരീനാഥന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

Print Friendly, PDF & Email

Leave a Comment

More News