കൊടിഞ്ഞി ഫൈസൽ വധം; സർക്കാർ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാത്തത് പ്രതികളെ സംരക്ഷിക്കാൻ: വെൽഫെയർ പാർട്ടി

മലപ്പുറം : ഫൈസൽ കൊടിഞ്ഞി വധകേസിൽ കുടുംബം നിരന്തരം ആവശ്യപ്പെട്ടിട്ടും പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാൻ സർക്കാർ തയ്യാറാവാത്തത് പ്രതികൾക്ക് വേണ്ടിയുള്ള സഹായം ചെയ്യൽ ആണെന്ന് വെൽഫെയർ പാർട്ടി ജില്ലാ എക്സിക്യൂട്ടീവ് കുറ്റപ്പെടുത്തി.

ആർഎസ്എസുകാർ പ്രതികളായ കേസുകളിൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാൻ സർക്കാർ വിമുഖത കാണിക്കുകയാണ്. നേരത്തെ ഷാൻ വധക്കേസിലും പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാൻ സർക്കാർ വൈകിയത് മൂലം ഇനിയും കേസ് തീർന്നിട്ടില്ല. ആർഎസ്എസുകാർ ആയ പ്രതികളെ സഹായിക്കുന്ന ഇത്തരം നടപടി ആഭ്യന്തരവകുപ്പിന്റെ നയമാണോ എന്ന് സർക്കാർ വ്യക്തമാക്കണം. കുടുംബം ആവശ്യപ്പെട്ട അഡ്വക്കറ്റിനെ പബ്ലിക് പ്രോസിക്യൂട്ടറായി വെക്കാൻ സർക്കാറിന് എന്താണ് തടസ്സം. ആർഎസ്എസുകാർക്ക് വേണ്ടി വിടുപണി ചെയ്യുന്ന നിലപാടുകളുമായി മുന്നോട്ടു പോകാനാണ് ആഭ്യന്തരവകുപ്പിന്റെ തീരുമാനമെങ്കിൽ കേരളത്തിലെ ജനങ്ങൾ ഇനിയും തിരിച്ചടികൾ നൽകും എന്ന് ജില്ലാ എക്സിക്യൂട്ടീവ് മുന്നറിയിപ്പു നൽകി.

ജില്ലാ പ്രസിഡണ്ട് നാസർ കീഴുപറമ്പ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി കെ വി സഫീർ ഷാ, മുനീബ് കാരക്കുന്ന്, കൃഷ്ണൻ കുനിയിൽ, വഹാബ് വെട്ടം, നസീറ ബാനു, സുഭദ്ര വണ്ടൂർ, , ആരിഫ് ചുണ്ടയിൽ, ജാഫർ സി സി, രജിത മഞ്ചേരി, ഇബ്രാഹിം കുട്ടി മംഗലം, ബിന്ദു പരമേശ്വരൻ, ഖാദർ അങ്ങാടിപ്പുറം, അഷറഫ് കെ കെ, നൗഷാദ് ചുള്ളിയൻ, അഷ്റഫലി കട്ടുപ്പാറ എന്നിവർ സംസാരിച്ചു.

Print Friendly, PDF & Email

Leave a Comment

More News