അടുത്ത കൊല്ലം വരെ ആലപ്പുഴ ജില്ലയില്‍ കോഴി/താറാവ് വളര്‍ത്തല്‍ നിരോധിച്ചേക്കുമെന്ന് മന്ത്രി

ആലപ്പുഴ: ആലപ്പുഴയിൽ പക്ഷിപ്പനി പടരുന്ന സാഹചര്യത്തിൽ താറാവ്, കോഴി വളർത്തൽ എന്നിവയ്ക്ക് 2025 വരെ നിരോധനം ഏർപ്പെടുത്തിയേക്കും. ഇതിനു മുന്നോടിയായി ജില്ലയിൽ പുതിയ ബാച്ചുകളുടെ ഇറക്കുമതി പൂർണമായും നിരോധിച്ചു. കേന്ദ്ര-സംസ്ഥാന കമ്മിറ്റികളുടെ പഠന റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് തീരുമാനമെടുത്തത്.

വിഷയം സംബന്ധിച്ച് മന്ത്രി ജെ. ചിഞ്ചുറാണി കേന്ദ്ര മൃഗസം‌രക്ഷണ വകുപ്പുമായി ചർച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെ വാർത്താസമ്മേളനത്തിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കോഴിക്കും താറാവിനും 200 രൂപ വീതം നഷ്ടപരിഹാരം നൽകാൻ സർക്കാർ തീരുമാനിച്ചു. 35 ഇടങ്ങൾ വളരെ നിർണായകമാണെന്നും ചിഞ്ചുറാണി പറഞ്ഞു.

നിലവിലെ ചെലവ് കുറഞ്ഞ കുട്ടനാടന്‍ പരമ്പരാഗത താറാവ് വളര്‍ത്തല്‍ സമ്പ്രദായം നിലനിര്‍ത്തുന്നതിന് പക്ഷിപ്പനിക്കെതിരെ പ്രതിരോധ കുത്തിവെപ്പ് നടത്തേണ്ടുന്ന സാഹചര്യം ഉണ്ടെന്നും അതിനായി രോഗബാധിത പ്രദേശങ്ങളിലെ താറാവുകള്‍ക്കും കോഴികള്‍ക്കും കേന്ദ്രസര്‍ക്കാറിന്റെ അനുമതിയോടു കൂടി പ്രതിരോധ കുത്തിവെപ്പ് നല്‍കുവാനുള്ള അനുകൂല തീരുമാനം ഉണ്ടാകണമെന്നും ചിഞ്ചുറാണി ആവശ്യപ്പെട്ടു.

കുട്ടനാടന്‍ തനത് താറാവ് ഇനങ്ങളായ ചാര, ചെമ്പല്ലി എന്നിവയെ കുട്ടനാടന്‍ താറാവ് എന്ന ഒരു പുതിയ ജനുസ്സായി അംഗീകരിക്കുന്നതിന് കേരള വെറ്ററിനറി യൂണിവേഴ്‌സിറ്റി പഠനം നടത്തി കേന്ദ്ര സര്‍ക്കാരില്‍ സമര്‍പ്പിച്ചിട്ടുള്ള അപേക്ഷ പരിഗണിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.

പുതിയ ബാച്ചുകളുടെ ഇറക്കുമതിക്ക് ആലപ്പുഴ ജില്ല കൂടാതെ കോട്ടയം, പത്തനംതിട്ട ജില്ലകളിലെ വിവിധ താലൂക്കുകളിലും നിരോധനമുണ്ട്. പത്തനംതിട്ട ജില്ലയിലെ അടൂർ താലൂക്കിലും കോട്ടയം ജില്ലയിലെ വൈക്കം താലൂക്കിലുമാണ് നിയന്ത്രണമുള്ളത്. ഇവിടങ്ങളിൽ പൂർണമായി നിരോധനം ഉണ്ടാകില്ല. ആലപ്പുഴയിൽ മാത്രം പൂർണ നിരോധനം. കോട്ടയം, ചങ്ങനാശ്ശേരി, കോഴഞ്ചേരി, മല്ലപ്പള്ളി താലൂക്കുകളിലാണ് നിലവിൽ നിയന്ത്രണമുള്ളത്.

Print Friendly, PDF & Email

Leave a Comment

More News