നെഹ്‌റു ട്രോഫി ജലോത്സവം ഉൾപ്പടെ സിബിഎൽ മത്സരങ്ങളിൽ പങ്കെടുക്കുന്നതിന് തലവടി ചുണ്ടൻ ഒരുങ്ങി

എടത്വ: നെഹ്‌റു ട്രോഫി ജലോത്സവം ഉൾപ്പടെ സിബിഎൽ മത്സരങ്ങളിൽ പങ്കെടുക്കുന്നതിന് തലവടി ചുണ്ടൻ ജൂലൈ 17ന് ബുധനാഴ്ച 11 നും 12 നും രാവിലെ മദ്ധ്യേയുള്ള ശുഭ മൂഹൂർത്തത്തിൽ നീരണിയും.

വള്ള പുരയിൽ വെച്ച് നടക്കുന്ന ചടങ്ങില്‍ വർക്കിംഗ്‌ പ്രസിഡന്റ് ജോമോൻ ചക്കാലയിൽ അദ്ധ്യക്ഷത വഹിക്കും. തലവടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഗായത്രി ബി നായർ സമ്മേളനം ഉദ്‌ഘാടനം ചെയ്യും. ശില്പി സാബു നാരായണൻ ആചാരിയുടെ മുഖ്യ കാർമ്മികത്വത്തിൽ നീരണിയൽ ചടങ്ങ് നടക്കും. കൈനകരി യുബിസി ടീം ആണ് ഇത്തവണ തുഴയെറിയുന്നത്. ടീം അംഗങ്ങള്‍ക്ക് പങ്കായം, ഒന്നാം തുഴ, ഇടിയൻ എന്നിവ ലീഡിംഗ് ക്യാപ്റ്റൻ രാഹുൽ പ്രകാശ്, ക്യാപ്റ്റൻ പത്മകുമാര്‍ പുത്തൻപറമ്പിൽ എന്നിവർക്ക് ക്ലബ്‌ ജനറൽ സെക്രട്ടറി റിക്സൺ എടത്തിൽ കൈമാറും.

2023 പുതുവത്സരദിനത്തിൽ നീരണിഞ്ഞ തലവടി ചുണ്ടന്റെ കന്നി പോരാട്ടമാണ് ചാമ്പ്യന്‍സ് ബോട്ട് ലീഗിൽ.

ഷിനു എസ് പിള്ള (പ്രസിഡന്റ് ), റിക്സൺ എടത്തിൽ (ജനറൽ സെക്രട്ടറി ), അരുൺ പുന്നശ്ശേരിൽ (ട്രഷറർ), ജോമോൻ ചക്കാലയിൽ (വർക്കിംഗ്‌ പ്രസിഡന്റ്), കെ.ആർ. ഗോപകുമാർ, പ്രിൻസ് പാലത്തിങ്കൽ, സുനിൽ വെട്ടികൊമ്പൻ (വൈസ് പ്രസിഡന്റുമാര്‍) എന്നിവരടങ്ങിയ 25 അംഗ കമ്മിറ്റിയാണ് ക്ലബിൻ്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.

തലവടി ചുണ്ടൻ ഓവർസീസ് ഫാൻസ് അസോസിയേഷൻ, തലവടി ചുണ്ടൻ ഫാൻസ് അസോസിയേഷൻ എന്നിവരുടെ കൂട്ടായ സഹകരണത്തോടെയാണ് മത്സരങ്ങൾക്ക് തയ്യാറെടുക്കുന്നത്.

2022 ഏപ്രിൽ 14ന് ആണ് 120-ൽ അധികം വർഷം പഴക്കമുള്ള തടി കുറുവിലങ്ങാട്ട് നിന്നും തലവടിയിൽ എത്തിച്ചത്. കോയിൽമുക്ക് സാബു നാരായണൻ ആചാരിയുടെ നേതൃത്വത്തിൽ ഉളികുത്ത് കർമ്മം ഏപ്രിൽ 21ന് നടന്നു. നീരേറ്റുപുറം പമ്പ ബോട്ട് റേസ് ഫിനിഷിംഗ് പോയിൻ്റിൽ ഡോ. വർഗ്ഗീസ് മാത്യുവിൻ്റെ പുരയിടത്തിൽ താത്കാലികമായി ഉള്ള മാലിപ്പുരയിൽ വെച്ചാണ് തലവടി ചുണ്ടൻ വളളം നിർമ്മിച്ചത്.127 അടി നീളവും 52 അംഗുലം വീതിയും 18 അംഗുലം ഉൾതാഴ്ചയും ഉള്ളതാണ്. 83 തുഴച്ചിൽക്കാരും 5 പങ്കായകാരും, 9 നിലക്കാരും ഉൾപ്പെടെ 97 പേർക്ക് കയറുവാൻ സാധിക്കുമെന്ന് ടിടിബിസി മീഡിയ വിഭാഗം കൺവീനർമാരായ അജിത്ത് പിഷാരത്ത്, ഡോ ജോൺസൺ വി. ഇടിക്കുള എന്നിവർ പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News