അർജുനുവേണ്ടി തിരച്ചിൽ തുടങ്ങിയിട്ട് 7 ദിവസം; കരയിൽ പരിശോധന തുടരാൻ സൈന്യത്തിൻ്റെ തീരുമാനം

കർണാടക: ഷിരൂർ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുന് വേണ്ടിയുള്ള തിരച്ചിൽ ആരംഭിച്ചിട്ട് 7 ദിവസമായി. ഇന്നും സൈന്യത്തിൻ്റെ മേൽനോട്ടത്തിലാണ് രക്ഷാദൗത്യം നടക്കുന്നത്.

കരയിലെ മണ്ണിനടിയിൽ ലോറി ഉണ്ടാകാന്‍ സാധ്യതയില്ലെന്ന് കർണാടക സർക്കാർ പറയുന്നുണ്ടെങ്കിലും കരയില്‍ പരിശോധന തുടരാനാണ് സൈന്യത്തിൻ്റെ തീരുമാനം. ലോറി ഇവിടെ ഇല്ലെന്ന് ഉറപ്പാകുന്നത് വരെ മണ്ണ് നീക്കും. സമീപത്തെ ഗംഗാവലി നദിയിൽ വീണ മണ്ണ് മാറ്റി പരിശോധന നടത്തും.

ഇന്ന് ഡീപ് സെർച്ച്‌ മെറ്റല്‍ ഡിറ്റക്ടർ സംവിധാനങ്ങള്‍ അടക്കം കൊണ്ട് വന്നാണ് സൈന്യം പരിശോധന നടത്തുക. കരയിലെ പരിശോധന പൂർത്തിയായ ശേഷമാകും പുഴയിലെ വിശദമായ പരിശോധന.

അതേസമയം, അർജുന് വേണ്ടിയുള്ള തിരച്ചില്‍ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് അഡ്വ.സുഭാഷ് ചന്ദ്രനാണ് ഹർജി നല്‍കിയത്. കർണാടക സർക്കാരിന്റെ ഇടപെടല്‍ കാര്യക്ഷമമല്ലെന്നും ഹർജിയില്‍ പറയുന്നു. ദൗത്യം സൈന്യത്തെ ഏല്‍പ്പിച്ച്‌ രാവും പകലും രക്ഷാപ്രവർത്തനം തുടരണമെന്ന് കേന്ദ്രസർക്കാരിനും കർണാടക സർക്കാരിനും നിർദേശം നല്‍കണമെന്നും ഹർജിയിലുണ്ട്.

Print Friendly, PDF & Email

Leave a Comment

More News