റിട്ട. ജസ്റ്റിസ് അലക്സാണ്ടര്‍ തോമസിനെ മനുഷ്യാവകാശ കമ്മീഷന്‍ അദ്ധ്യക്ഷനായി നിയമിച്ചു

തിരുവനന്തപുരം: കേരള ഹൈക്കോടതി മുൻ ആക്ടിംഗ് ചീഫ് ജസ്റ്റിസ് അലക്‌സാണ്ടർ തോമസിനെ മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്‌സണായി നിയമിക്കുന്നതിനുള്ള ശുപാർശ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അംഗീകരിച്ചു. മുഖ്യമന്ത്രി, സ്പീക്കർ, പ്രതിപക്ഷ നേതാവ് എന്നിവരടങ്ങുന്ന ഉന്നതതല സമിതി ഏകകണ്ഠമായാണ് ജസ്റ്റിസ് അലക്സാണ്ടർ തോമസിൻ്റെ പേര് അംഗീകരിക്കുകയും ഗവർണർക്ക് കൈമാറുകയും ചെയ്തത്.

2014 ജനുവരി 23 മുതൽ 2023 സെപ്തംബർ 4 വരെ കേരള ഹൈക്കോടതിയിൽ ജഡ്ജിയായി സേവനമനുഷ്ഠിച്ച ജസ്റ്റിസ് അലക്സാണ്ടർ തോമസ് 2023 ജൂലൈയിൽ ആക്ടിംഗ് ചീഫ് ജസ്റ്റിസായി. ബ്രിട്ടനിലെ ലണ്ടൻ യൂണിവേഴ്‌സിറ്റിയില്‍ നിന്നും, ലണ്ടന്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും നിയമ പരിശീലനം ലഭിച്ചിട്ടുള്ള ന്യായാധിപനാണ് അദ്ദേഹം.

ഭരണഘടന, ക്രിമിനൽ, സിവിൽ, തൊഴിൽ, സർവീസ്, കമ്പനി നിയമങ്ങളിൽ അവഗാഹതയുള്ള ജസ്‌റ്റിസ് അലക്‌സാണ്ടർ തോമസ് കേരള ഹൈക്കോടതി ജഡ്‌ജിയായിരിക്കെ 25,000 ത്തോളം കേസുകൾ തീർപ്പാക്കിയിട്ടുണ്ട്. കേരള ജുഡീഷ്യൽ അക്കാദമിയുടെ പ്രസിഡന്‍റായും കേരള ലീഗൽ സർവീസസ് അതോരിറ്റിയുടെ എക്‌സിക്യൂട്ടീവ് ചെയർമാനായും കേരള സംസ്ഥാന മീഡിയേഷൻ ആന്‍റ് കൺസീലിയേഷൻ സെന്‍ററിന്‍റെ പ്രസിഡന്‍റായും പ്രവർത്തിച്ചിട്ടുണ്ട്.

ഇന്ത്യൻ ലോ ഇൻസ്‌റ്റിറ്റ്യൂട്ടിന്‍റെ കേരള യൂണിറ്റ് എക്‌സിക്യൂട്ടീവ് ചെയർമാനായിരുന്നു. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്നും എൽഎൽബിയും കൊച്ചി സർവകലാശാലയിൽ നിന്നും എംഎസ്‌സിയും നേടി. കോമൺ വെൽത്ത് യങ് ലോയേഴ്‌സ് കോഴ്‌സിൽ ബ്രിട്ടീഷ് സർക്കാരിന്‍റെ സ്കോളർഷിപ്പ് ലഭിച്ച നാല് ഇന്ത്യൻ അഭിഭാഷകരിൽ ഒരാളായിരുന്നു അദ്ദേഹം.

Print Friendly, PDF & Email

Leave a Comment

More News