അട്ടിമറിക്കപ്പെട്ട ഫൊക്കാന തിരഞ്ഞെടുപ്പ്: ജോസഫ് കുരിയപ്പുറം

വടക്കേ അമേരിക്കയിലെ മലയാളികളുടെ മാമാങ്കമായി കണക്കാക്കപ്പെടുന്ന ഫൊക്കാന കണ്‍‌വന്‍ഷന്‍ വാഷിംഗ്ടണ്‍ ഡിസിയില്‍ 2024 ജൂലൈ 18 മുതൽ 20 വരെ ഗംഭീരമായി നടത്തപ്പെട്ടു.

41-ാം വര്‍ഷത്തിലേക്ക് കാലെടുത്തു വെച്ച ഫൊക്കാന പടലപ്പിണക്കങ്ങളെല്ലാം അവസാനിപ്പിച്ച് പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫന്റെ നേതൃത്വത്തില്‍ മൂന്നു ദിവസം നീണ്ടുനിന്ന ആഘോഷ രാവുകള്‍ക്കു ശേഷം പിരിഞ്ഞു പോയിട്ടും മലയാളികളുടെ സ്വതസിദ്ധമായ കുത്തിത്തിരുപ്പും, കാലു വാരലും, അട്ടിമറിക്കലും, നവ പത്ര-ദൃശ്യ മാധ്യമങ്ങളിലൂടെ നടത്തുന്ന ‘തള്ളി മറിക്കലുകള്‍’ കാണുമ്പോള്‍ ഏറെ കാലമായി ഫൊക്കാനയുടെ കൂടെ സഞ്ചരിക്കുന്ന വ്യക്തിയും നിലവിലുള്ള ബോര്‍ഡ് ഓഫ് ട്രസ്റ്റീ അംഗവുമെന്ന നിലയില്‍ എന്റെ നിലപാടുകള്‍ വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു.

2022-ല്‍ ഡോ. ബാബു സ്റ്റീഫന്‍ പ്രസിഡന്റായതു മുതല്‍ ഇരുവിഭാഗങ്ങളായി പിരിഞ്ഞു നിന്നിരുന്ന ഫൊക്കാന പ്രവര്‍ത്തകരെ രമ്യതയിലെത്തിക്കാന്‍ അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കാന്‍ എനിക്ക് സാധിച്ചതിലുള്ള സന്തോഷം ഇവിടെ പങ്കു വെക്കുന്നു. മറ്റേതു ഫൊക്കാന പ്രസിഡന്റുമാരേക്കാളും ഫൊക്കാനയുടെ പേരില്‍ ഏറ്റവും കൂടുതല്‍ മൂല്യവത്തായ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ അദ്ദേഹത്തിനു സാധിച്ചു എന്നതും അര്‍ത്ഥശങ്കക്കിട നല്‍കാതെ അമേരിക്കന്‍ മലയാളികള്‍ക്ക് അഭിമാനിക്കാന്‍ വക നല്‍കുന്നു.

സാധാരണയായി ഫൊക്കാന കണ്‍‌വന്‍ഷനോടനുബന്ധിച്ച് നടത്തപ്പെടുന്ന തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ചുമതല ട്രസ്റ്റീ ബോര്‍ഡിനാണ്. ചട്ടപ്രകാരം ബോര്‍ഡിന്റെ അംഗസംഖ്യ 9 (ഒന്‍പത്) പേരടങ്ങുന്നതാണ്. പക്ഷെ, മീറ്റിംഗുകളിലാകട്ടേ അത് 11 (പതിനൊന്ന്) വരെയാകും. ഇത് എന്തുകൊണ്ടാണ് സംഭവിക്കുന്നതെന്നോ, ഇതിന് എങ്ങനെ ഒരു പരിഹാരം കാണാം എന്നോ ഈ ഭാരവാഹികള്‍ക്ക് ഇതുവരെ അറിവില്ല. ബോര്‍ഡ് ഓഫ് ട്രസ്റ്റീ അംഗങ്ങളുടെ യോഗ്യത മുന്‍ പ്രസിഡന്റോ സെക്രട്ടറിയോ ആയിരിക്കണമെന്ന നിയമം നിലനില്‍ക്കേ, ചെയര്‍മാനടക്കം പകുതിയിലധികം അംഗങ്ങളും ഈ യോഗ്യതയുള്ളവരല്ല എന്ന സത്യം ഇപ്പോഴും നിലനില്‍ക്കുന്നു. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഫൊക്കാനയുടെ തിരഞ്ഞെടുപ്പ് കൈകാര്യം ചെയ്യുന്നത് ഇപ്പറഞ്ഞ ഉപജാപക സംഘങ്ങളാണെന്നതാണ് വിരോധാഭാസം. ചട്ടപ്രകാരമുള്ള യോഗ്യതയില്ലാതെ, മാറിയും മറിഞ്ഞും തെളിഞ്ഞും തെളിയാതെയും സംഘടനയില്‍ അള്ളിപ്പിടിച്ചിരിക്കുന്ന ഇക്കൂട്ടര്‍ എടുക്കുന്ന തീരുമാനങ്ങളാകട്ടേ യാതൊരു നിയമസാധുതയില്ലാത്തതുമാണ്.

ഡോ. ബാബു സ്റ്റീഫന്റെ സംഘടനാ മികവില്‍ ആകൃഷ്ടരായി 31 മലയാളി സംഘടനകളാണ് ഈ വര്‍ഷം ഫൊക്കാനയില്‍ അംഗത്വത്തിന് അപേക്ഷ നല്‍കിയത്. ഈ അപേക്ഷകള്‍ നടപടിക്രമം പൂര്‍ത്തിയാക്കി തീരുമാനമെടുക്കേണ്ടത് നാഷണല്‍ കമ്മിറ്റിയാണ്. എന്നാല്‍, അവരാകട്ടേ ആ ജോലി ബോര്‍ഡ് ഓഫ് ട്രസ്റ്റീയെ വിശ്വസിച്ച് ഏല്പിച്ചു. ബോര്‍ഡ് ഓഫ് ട്രസ്റ്റീ അവര്‍ക്ക് വീണുകിട്ടിയ അവസരം മുതലാക്കി. പക്ഷപാതപരമായി മാത്രം പെരുമാറുന്ന ട്രസ്റ്റീ ബോര്‍ഡ് അംഗങ്ങള്‍ അവരിലൊരാളായ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുന്ന 15 (പതിനഞ്ച്) സംഘടനകള്‍ക്ക് മാത്രം അംഗത്വം നല്‍കി. ഇക്കൂട്ടര്‍ തന്നെ ഏകപക്ഷീയമായി നിയമിച്ച തിരഞ്ഞെടുപ്പ് കമ്മിറ്റി അംഗങ്ങളും കൂടി നടത്തിയ ഫൊക്കാന തിരഞ്ഞെടുപ്പ് അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പിക്കുന്നതാണ്.

ഫൊക്കാനയുടെ 2024-ലെ ഇലക്‌ഷന്‍ നോട്ടിഫിക്കേഷന്‍ തന്നെ തെറ്റാണ്. മെരിലാന്റില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള, ന്യൂയോര്‍ക്കിലേയും മെരിലാന്റിലേയും കോടതികള്‍ ‘യഥാര്‍ത്ഥ’ ഫൊക്കാനയുമായി യാതൊരു ബന്ധവുമില്ല എന്ന് വിധിച്ചിട്ടുള്ള ‘FOKANA, INC.’ എന്ന കടലാസ് സംഘടനയുടെ പേരിലായിരുന്നു ഇലക്‌ഷന്‍ നോട്ടിഫിക്കേഷന്‍.

ഫൊക്കാനയുടെ പ്രതിനിധികളെ തിരഞ്ഞെടുക്കേണ്ടത് നിയമാവലിയിലെ ആര്‍ട്ടിക്കിള്‍ V സെക്‌ഷന്‍ 2 പ്രകാരമാണ്. അതനുസരിച്ച് 99 അംഗങ്ങളുള്ള സംഘടനക്ക് ഒരു പ്രതിനിധിയും, 400-ലധികം അംഗങ്ങളുണ്ടെങ്കില്‍ 7 (ഏഴ്) പ്രതിനിധികളും, ആയിരത്തിലധികം അംഗങ്ങളുണ്ടെങ്കില്‍ 10 (പത്ത്) പ്രതിനിധികളും എന്നതാണ് ചട്ടം. ഇത് ഇലക്‌ഷന്‍ നോട്ടിഫിക്കേഷന്റെ ഒന്നാം പേജില്‍ വ്യക്തമാക്കിയിട്ടുമുണ്ട്. വടക്കേ അമേരിക്കയില്‍ ആയിരത്തിലധികം അംഗങ്ങളുള്ള നാല് സംഘടനകള്‍ മാത്രമേ ഉള്ളൂ എന്നാണെന്റെ അറിവ്. ഹ്യൂസ്റ്റണ്‍, ബോസ്റ്റണ്‍, ന്യൂയോര്‍ക്ക്, ടൊറന്റോ എന്നിവിടങ്ങളിലെ സംഘടനകളാണവ. 400-ലധികം അംഗങ്ങളുള്ള സംഘടനകള്‍ ഏകദേശം 8 എണ്ണം വരും. സംഘടനകളുടെ ശരിയായ അംഗത്വ ലിസ്റ്റ് അനുസരിച്ച് കണക്കാക്കിയാല്‍ ഏകദേശം 250-300 പ്രതിനിധികള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനു പകരം 70 സംഘടനകള്‍ക്കായി 624 പേരുടെ ലിസ്റ്റാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ടിരിക്കുന്നത്.

അംഗ സംഘടനകളുടെ നിലവിലെ പ്രസിഡന്റിനും, മുന്‍ പ്രസിഡന്റിനും ഫൊക്കാനയുടെ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സിന്റെ മീറ്റിംഗുകളിലും ജനറല്‍ കൗണ്‍സില്‍ മീറ്റിംഗിലും പങ്കെടുക്കാം. എല്ലാ പ്രതിനിധികള്‍ക്കും ഫൊക്കാനയുടെ ജനറല്‍ കൗണ്‍സില്‍ മീറ്റിംഗില്‍ പങ്കെടുക്കാം. എന്നാല്‍, നിലവിലുള്ള ഭാരവാഹികള്‍ക്ക് ഫൊക്കാനയുടെ ജനറല്‍ ഇലക്‌ഷനില്‍ വോട്ടു രേഖപ്പെടുത്താം അതായത് വോട്ടവകാശമുണ്ട് എന്ന് ഫൊക്കാനയുടേ ഭരണഘടനയിലില്ല! ഇതിനെ മറികടന്നാണ് ഇലക്‌ഷന്‍ കമ്മിറ്റി 50-ല്‍ അധികം ഭാരവാഹികളെ പ്രതിനിധി ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരുന്നത്! അവരില്‍ ചിലര്‍ ഈ ഇലക്‌ഷനില്‍ സ്ഥാനാര്‍ത്ഥികളാവുകയും വിജയിക്കുകയും ചെയ്തു!

പതിവില്‍ നിന്നും വിഭിന്നമായി ഇപ്രാവശ്യം മൂന്ന് പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളുള്‍പ്പടെ 80-ലധികം സ്ഥാനാര്‍ത്ഥികളാണ് ഭാഗ്യപരീക്ഷണത്തിന് മുന്നോട്ടു വന്നത്. സ്വാഭാവികമായും പരാതികളുടെ എണ്ണത്തിലും അതനുസരിച്ച് വര്‍ദ്ധനവുണ്ടായി. ഇലക്‌ഷന്‍ കമ്മിറ്റി മുന്‍‌കൈയ്യെടുത്ത് ഏതെങ്കിലും പരാതി പരിഹരിച്ചതായി അറിവില്ല. എങ്കിലും, ബോര്‍ഡ് ഓഫ് ട്രസ്റ്റീക്ക് കിട്ടിയ വിവിധ പരാതികള്‍കള്‍ പരിശോധിച്ചതില്‍ കണ്ടെത്തിയ ഗുരുതരമായ ചില പോരായ്മകള്‍ ചൂണ്ടിക്കാണിക്കട്ടേ….

ന്യൂയോര്‍ക്ക് അപ്സ്റ്റേറ്റിലുള്ള ഒരു സംഘടനയുടെ (പേര് ഇവിടെ വെളിപ്പെടുത്തുന്നില്ല) വെബ്സൈറ്റില്‍ ഏറ്റവും പുതിയ അപ്ഡേറ്റില്‍ പറയുന്നതനുസരിച്ച് അവരുടെ ആകെ അംഗസംഖ്യ 119 ആണ്. 2023-24 വര്‍ഷത്തില്‍ അംഗത്വം പുതുക്കിയവര്‍ 61 ആണ്. ഇതനുസരിച്ച് ഈ സംഘടനക്ക് രണ്ട് പ്രതിനിധികളാണ് അര്‍ഹതയുള്ളവര്‍. എന്നാല്‍, അവര്‍ ഏഴ് പ്രതിനിധികളുടെ പേരുകള്‍ തിരഞ്ഞെടുപ്പ് കമ്മിറ്റിക്ക് നല്‍കിയതായി കണ്ടു. അതായത് അഞ്ച് പേര്‍ കൂടുതല്‍. അവരില്‍ മൂന്നു പേര്‍ ഈ സംഘടന പ്രവര്‍ത്തിക്കുന്ന പ്രദേശത്തെ താമസക്കാരോ സംഘടനയിലെ അംഗങ്ങളോ അല്ല. മൂന്നു പേരില്‍ രണ്ടു പേര്‍ ന്യൂജെഴ്സിയിലെ താമസക്കാരും, ഒരാള്‍ ന്യൂയോര്‍ക്കില്‍ താമസിക്കുന്നതാണെന്നും മാത്രമല്ല, അവര്‍ ഫൊക്കാനയുടെ ഉന്നത നേതാക്കളുടെ ഭാര്യമാരുമാണ്! അടുത്തതായി, ഈ സംഘടനയുടെ മുന്‍ പ്രസിഡന്റ് എന്നു പറഞ്ഞ് വോട്ടു ചെയ്യാന്‍ വന്ന വ്യക്തി സംഘടനയുടെ പ്രസിഡന്റായിരുന്നിട്ടില്ല. മൂന്ന് ഗുരുതര ക്രമക്കേടാണ് ഈ സംഘടന ചെയ്തിട്ടുള്ളത് … 1) അര്‍ഹതയില്ലാത്ത പ്രതിനിധികളെ വോട്ടു ചെയ്യാന്‍ അയച്ചു, 2) സംഘടനയില്‍ അംഗങ്ങളല്ലാത്തവരെ അംഗത്വ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി അവരെ വോട്ടു ചെയ്യാന്‍ അയച്ചു, 3) മുന്‍ പ്രസിഡന്റിന്റെ പേരില്‍ ആള്‍മാറാട്ടം നടത്തി വോട്ടു ചെയ്തു.

മെരിലാന്റില്‍ നിന്നും കിട്ടിയ ഒരു പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ അവിടത്തെ ഒരു സംഘടക്ക് സ്റ്റേറ്റ് രജിസ്ട്രേഷന്‍ പോലുമില്ല എന്നു കണ്ടെത്തി. എന്നാല്‍, ഈ സംഘടന ഏഴ് പ്രതിനിധികളുള്‍പ്പടെ 9 വോട്ടുകളാണ് രേഖപ്പെടുത്തിയത്. അവിടെ നിന്ന് മത്സരിച്ച ഒരു സ്ഥാനാര്‍ത്ഥി 4 വോട്ടിന് പരാജയപ്പെടുകയുണ്ടായി.

കാനഡയില്‍ നിന്നും കിട്ടിയ ഒരു പരാതിയില്‍ നടത്തിയ അന്വേഷണത്തില്‍, പുതിയതായി ചേര്‍ത്ത ഒരു അംഗ സംഘടനക്ക് നിലവിലെ പ്രസിഡന്റു മാത്രമുള്ളപ്പോള്‍ മുന്‍ പ്രസിഡന്റ് എന്ന നിലയില്‍ ഒരാള്‍ കള്ള വോട്ട് ചെയ്തു. സ്ഥാനാര്‍ത്ഥി ഒരു വോട്ടിന് പരാജയപ്പെട്ടു.

കണക്റ്റിക്കട്ടില്‍ നിന്നു പങ്കെടുത്ത ഒരു സംഘടന എഴുതിക്കൊടുത്ത അപേക്ഷയില്‍ അവര്‍ തന്നെ രേഖപ്പെടുത്തിയിരിക്കുന്നത് 148 അംഗങ്ങള്‍ എന്നാണ്. മറ്റൊരു സംഘടന കൊടുത്തിരിക്കുന്നത് 155 അംഗങ്ങള്‍ എന്നാണ്. ഈ രണ്ട് സംഘടനകള്‍ക്ക് നല്‍കിയിരിക്കുന്നത് ഏഴു വീതം പ്രതിനിധികളെയാണ്. സംഘടനകള്‍ ആവശ്യപ്പെട്ടതിലും കൂടുതല്‍ നല്‍കിയെന്നു മാത്രമല്ല, അവര്‍ക്കു വേണ്ടി വോട്ടു ചെയ്തത് മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരാണ്.

ഫൊക്കാനയുടെ 2024 ജനറല്‍ ഇലക്‌ഷനിലെ ഏറ്റവും നിന്ദ്യമായ തട്ടിപ്പ് ജൂലൈ 4-ന് പുറത്തുവിട്ട ഫൈനല്‍ ഡെലിഗേറ്റ് ലിസ്റ്റ് വീണ്ടും വീണ്ടും തിരുത്തി എന്നതാണ്. ജൂലൈ 4-ന് പ്രസിദ്ധീകരിച്ച ലിസ്റ്റും ജൂലൈ 15-ലെ ലിസ്റ്റും ഒത്തുനോക്കിയാല്‍ ഈ വൈരുദ്ധ്യം കാണാവുന്നതാണ്.

അര്‍ഹതപ്പെട്ടതിലും കൂടുതല്‍ പേരെ പ്രതിനിധികളാക്കുക, അംഗസംഘടനകളില്‍ അംഗങ്ങളല്ലാത്തവര്‍ വോട്ടു ചെയ്യുക, പൊസിഷന്‍ മാറി വോട്ടു ചെയ്യുക, അംഗ സംഘടനയാകാന്‍ യോഗ്യതയില്ലാത്ത സംഘടനകളെ വോട്ടു ചെയ്യാന്‍ അനുവദിക്കുക തുടങ്ങിയ ചട്ടലംഘനങ്ങളിലൂടെ ഇരുന്നൂറിലധികം അനര്‍ഹരാണ് ഇത്തവണ ഫൊക്കാനയില്‍ വോട്ടു രേഖപ്പെടുത്തിയത്.

ഫൊക്കാനയുടെ ഭരണഘടനയനുസരിച്ച് ജനറല്‍ കൗണ്‍സില്‍ മീറ്റിംഗും, തുടര്‍ന്ന് തിരഞ്ഞെടുപ്പുമാണ് നടത്തേണ്ടത്. ജനറല്‍ കൗണ്‍സിലിനു മുമ്പ് ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് യോഗം ചേരണം. അതനുസരിച്ച് ജനറല്‍ സെക്രട്ടറി അയച്ച അജണ്ട എല്ലാവര്‍ക്കും ലഭിച്ചിട്ടുമുണ്ട്. പക്ഷെ, ഫൊക്കാനയുടെ കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ മിഡ് ടേം ജനറല്‍ ബോഡിയോ വാര്‍ഷിക ജനറല്‍ ബോഡിയോ കൂടിയതായി എനിക്കറിവില്ല. ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് മീറ്റിംഗ്, ജനറല്‍ കൗണ്‍സിലിലെ സെക്രട്ടറിയുടെ റിപ്പോര്‍ട്ട്, ട്രഷററുടെ കുറിപ്പുകള്‍ തുടങ്ങിയവ കാണുകയോ കേള്‍ക്കുകയോ പോലും ചെയ്തിട്ടില്ല.

നിയമാനുസൃതം നോട്ടീസ് നല്‍കി അനുവാദം വാങ്ങിയ ഒരു പ്രമേയത്തിലൂടെ ബോര്‍ഡ് ഓഫ് ട്രസ്റ്റിയിലെ യഥാര്‍ത്ഥ ഭൂരിപക്ഷമായ 5 അംഗങ്ങള്‍ ചേര്‍ന്ന് ഈ തിരഞ്ഞെടുപ്പ് നടപടികള്‍ സുതാര്യമല്ല എന്ന് തെളിവു സഹിതം കണ്‍‌വന്‍ഷനില്‍ പങ്കെടുത്തവരെ ബോദ്ധ്യപ്പെടുത്താന്‍ സാധിച്ചതില്‍ ഞാന്‍ കൃതാര്‍ത്ഥനാണ്.

2024-ലെ ഫൊക്കാനയുടെ ജനറല്‍ ഇലക്‌ഷന്‍ സത്യസന്ധമായിട്ടല്ല നടത്തപ്പെട്ടതെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഭംഗിയായി പര്യവസാനിക്കേണ്ട ഒരു കണ്‍‌വന്‍ഷന്‍ കുത്സിത പ്രവര്‍ത്തികള്‍ക്ക് പേരുകേട്ട ബോര്‍ഡിലെ ചില അംഗങ്ങളും അവരുടെ ഉപജാപകവൃന്ദങ്ങളായി നിലകൊണ്ട ഇലക്‌ഷന്‍ കമ്മീഷണര്‍മാരും കൂടി കമ്മിറ്റി ഭാരവാഹികളെയും അംഗസംഘടനകളേയും തെറ്റിദ്ധരിപ്പിച്ചതില്‍ അത്ഭുതപ്പെടാനില്ല. തിരഞ്ഞെടുപ്പില്‍ പരാജിതരായവര്‍ കുണ്ഠിതപ്പെടേണ്ടതില്ല. അവര്‍ സത്യത്തിലും നീതിയിലും ധര്‍മ്മത്തിലും ഉറച്ചുനിന്ന് പൊരുതി തോറ്റവരാണ്. അതില്‍ അവര്‍ക്ക് അഭിമാനിക്കാം. എന്നാല്‍, വളഞ്ഞ വഴിയിലൂടെ, കള്ള വോട്ടു നേടി വിജയിച്ചവര്‍ക്കും, അവര്‍ക്കു വേണ്ടി വ്യാജ രേഖകള്‍ ചമയ്ക്കുകയും ചെയ്തവര്‍ക്ക് ആനന്ദിക്കാനും അഭിമാനിക്കാനും അവകാശമില്ല. അസത്യത്തിലൂടെയും അധര്‍മ്മത്തിലൂടെയും നേടിയതൊന്നും ശാശ്വതമാകുകയില്ല, അതാണ് ലോക നീതി. ഇന്നല്ലെങ്കില്‍ നാളെ അവരെ ജനം തിരിച്ചറിയും. അതുമല്ലെങ്കില്‍ കുറ്റബോധത്തോടെ ശിഷ്ടകാലം അവര്‍ക്ക് കഴിച്ചുകൂട്ടേണ്ടി വരും.

“You can fool some of the people all of the time, and all of the people some of the time, but you can not fool all of the people all of the time.”
Abraham Lincoln

അടിക്കുറിപ്പ്: ഇതില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ കുറ്റമറ്റ രീതിയില്‍ തെളിയിക്കാനുള്ള രേഖകള്‍ എന്റെ കൈവശമുണ്ട്. വായനക്കാരുമായി അത് പങ്കു വെയ്ക്കാനോ, സം‌വദിക്കാനോ ലേഖകന്‍ എപ്പോഴും തയ്യാറുമാണ്.

ജോസഫ് കുരിയപ്പുറം
845 507 2667

 

Print Friendly, PDF & Email

6 Thoughts to “അട്ടിമറിക്കപ്പെട്ട ഫൊക്കാന തിരഞ്ഞെടുപ്പ്: ജോസഫ് കുരിയപ്പുറം”

  1. വിന്‍സന്റ് മാത്യു

    പ്രസിഡന്റ് ബാബു സ്റ്റീഫന്‍ ഒരു ഏകാധിപതിയെപ്പോലെയാണ് പെരുമാറിയതെന്ന് പലരും പറഞ്ഞു കേട്ടു. ഇയാള്‍ക്കെന്തിനാണ് ബ്ലാക്ക് കാറ്റ് പ്രൊട്ടക്‌ഷന്‍? ആര്‍ക്കും ഒന്നും മിണ്ടാന്‍ പറ്റാത്ത അവസ്ഥയായിരുന്നു എന്ന് ജനറല്‍ കൗണ്‍സിലില്‍ പങ്കെടുത്തവര്‍ പറഞ്ഞറിഞ്ഞു. രാജാവിനെപ്പോലെ ആജ്ഞാപിക്കുകയും, മറുത്തു പറയുന്നവരെ സെക്യൂരിറ്റിയെക്കൊണ്ട് പുറത്താക്കിക്കുകയും ചെയ്യുന്ന ഒരുതരം മാടമ്പി സ്വഭാവം… ഇതിനു മുമ്പ് നടത്തിയിരുന്ന ഫൊക്കാന കണ്‍‌വന്‍ഷനിലെങ്ങും കാണാതിരുന്ന രീതിയിലായിരുന്നു ജനറല്‍ കൗണ്‍സില്‍ എന്നും പറയുന്നത് കേട്ടു. എന്തായാലും വ്യാജ വോട്ടു നേടി വിജയിച്ചവരെ ഓര്‍ത്ത് ലജ്ജിക്കുന്നു. ഇവര്‍ മലയാളി സമൂഹത്തിന് കളങ്കം വരുത്തിവെച്ചു.

  2. Shaji Samuel

    Thank you Mr. Kuriappuram for being the voices of laymen of Fokana organization and for adding to the sense of the situation. You have said everything loud and clear which anyone with a little common sense can sense without any loud contemplation that there were calculated, deliberate and meticulous malpractices orchestrated by a few bad elements with vested interests to rig the election for the term 2024 – 2026 in their favor by way of resorting to all sorts of conspiracies by stealth and cunning.

    It is strongly and convincingly given to believe that a coccus comprising a group of people supported by the Election commissioner were actively involved to sabotage the election processes and conduct the election contrary to the constitution of FOKANA.

    Those who still are under the impression that allegations put forth by Mr. Kuriappuram are baseless and not evidence based are at liberty to speak to Mr. Kuriappuram who boldly published his contact information.

    FOKANA will be in limbo unless and until all allegations and accusations and counter allegations and accusations are addressed and resolved.

  3. ജോസഫ് മതിലുങ്കല്‍

    ഫൊക്കാന ഒരു ക്യാന്‍സര്‍ രോഗിയായിക്കഴിഞ്ഞു. ചികിത്സ കൊണ്ട് ആ രോഗത്തെ മാറ്റാന്‍ കഴിയുമെന്നു തോന്നുന്നില്ല. വ്യാജന്മാരുടെ വിഹാര കേന്ദ്രമായി മാറിക്കഴിഞ്ഞു ഫൊക്കാന. കള്ള വോട്ടു നേടിയും വ്യാജന്മാരെ തിരുകിക്കയറ്റി വോട്ടു ചെയ്യിപ്പിച്ചും വിജയിച്ച് ആഹ്ലാദിക്കുന്നവരുടെ മുഖം മൂടി പൊതുജനങ്ങള്‍ വലിച്ചു കീറണം. ഇവരെ ഒരു വേദിയിലും കയറ്റരുത്… എന്തുകൊണ്ടാണ് ഇവിടത്തെ പത്രക്കാര്‍ മൗനം പാലിക്കുന്നത്? ഇവരില്‍ നിന്ന് അച്ചാരം വാങ്ങിയതുകൊണ്ടാണോ നിങ്ങള്‍ക്കീ മൗനം?

  4. എല്‍ദോസ് കെ വി

    വ്യാജ വോട്ടു നേടി വിജയിച്ചവര്‍ എത്ര ഉന്നതരായാലും അവരെ ജനങ്ങള്‍ കല്ലെറിയണം, തിരസ്ക്കരിക്കണം. അവര്‍ക്ക് കള്ളത്തരം കാണിക്കാന്‍ കൂട്ടു നിന്ന സംഘടനകളെ ഫൊക്കാനയില്‍ നിന്ന് പുറത്താക്കണം. ഇനി കേസിനും പുക്കാറിനുമൊന്നും പോയിട്ട് കാര്യമില്ല. കാരണം, കുരുട്ടു ബുദ്ധിക്കാര്‍ ഫൊക്കാനയില്‍ ഉള്ളിടത്തോളം കാലം അവര്‍ എന്തെങ്കിലുമൊക്കെ തരികിട കാണിച്ച് അധികാരത്തില്‍ കടിച്ചുതൂങ്ങിക്കിടക്കും. കണ്‍‌വന്‍ഷനില്‍ സംഭവിച്ചത് പച്ചയ്ക്ക് എഴുതിയ ലേഖകന് ബിഗ് സല്യൂട്ട്.

  5. സുരേഷ് വി.

    ഫൊക്കാനയിലെ പ്രശ്നങ്ങള്‍ അവസാനിക്കണമെങ്കില്‍ അതില്‍ കടിച്ചുതൂങ്ങിക്കിടക്കുന്ന കീടങ്ങളെ ഏതുവിധെനയെങ്കിലും ഉന്മൂലനം ചെയ്യണം. അതല്ലാ എങ്കില്‍ ഇനിയും ഇതുപോലുള്ള പ്രശ്നങ്ങള്‍ ഉണ്ടാകും. നന്നായി പരിപാലിക്കുന്ന പച്ചക്കറിത്തോട്ടതില്‍ പലതരം കീടങ്ങള്‍ നാം കാണാറില്ലെ.. അപ്പോള്‍ നാം എന്താന് ചെയ്യാറ്? അതുപോലെ ഫൊക്കാനയിലെ കീടങ്ങളേയും നശിപ്പിച്ചാല്‍ അമേരിക്കന്‍ മലയാളികള്‍ വളര്‍ത്തുന്ന പച്ചക്കറി തോട്ടത്തില്‍ നിന്ന് നല്ല വിളവ് ലഭിക്കും. അല്ലെങ്കില്‍ ഫൊക്കാന ഇതോടെ നശിക്കും.

  6. ജയകുമാര്‍ ബി പി

    ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന പോലെ, കള്ള വോട്ട് ചെയ്ത സംഘടനകളെയും പ്രതിനിധികളെയും തിരിച്ചറിഞ്ഞ സ്ഥിതിക്ക് അവരുടെ വോട്ടുകള്‍ എന്തുകൊണ്ട് അസാധുവക്കിക്കൂടാ? അതല്ലേ അതിന്റെ ശരിയായ രീതി? അതല്ലേ ലോകനീതി? പണക്കൊഴുപ്പില്‍ സംഘടനയില്‍ കയറിക്കൂടി എന്തു തോന്ന്യാസവും കാണിക്കാമെന്ന ധാരണ ഇനിയെങ്കിലും മാറ്റിയെടുത്തു കൂടെ?

Leave a Comment

More News