ജലോത്സവ രംഗത്ത് ഒരു നൂറ്റാണ്ടിന്റെ പാരമ്പര്യം; ഷോട്ട് പുളിക്കത്ര നീരണിയൽ 7-ാം വാർഷികം 27ന്

എടത്വ: വള്ളംക്കളി പ്രേമികൾക്ക് എന്നും ആവേശമാണ് എടത്വാ പാണ്ടങ്കേരി പുളിക്കത്ര തറവാട്.ഒരേ കുടുബത്തിൽ നിന്നും തുടർച്ചയായി 4 തലമുറക്കാർ കളി വള്ളങ്ങൾ നിർമിക്കുന്നതും മത്സരങ്ങളിൽ പങ്കെടുക്കുന്നതുമായ ബഹുമതി ഈ തറവാടിന് സ്വന്തം.

ജലമേളകളിൽ ഇതിഹാസങ്ങൾ രചിച്ച പാരമ്പര്യമുള്ള മാലിയിൽ പുളിക്കത്ര തറവാട്ടിൽ നിന്നും ഏറ്റവും ഒടുവിലായി നീരണിഞ്ഞ വെപ്പ് വളളം ആണ് ഷോട്ട് പുളിക്കത്ര. 2017 ജൂലൈ 27 ന് രാഷ്ടീയ – സാസ്ക്കാരിക – സാമൂഹിക – സാമുദായിക നേതാക്കളും ജലോത്സവ പ്രേമികൾ ഉൾപ്പെടെ ആയിരക്കണക്കിന് ദേശ നിവാസികൾ പങ്കെടുത്ത നീരണിയൽ ചടങ്ങ് നാടിന് തന്നെ ഉത്സവഛായ പകർന്ന അനുഭൂതിയായിരുന്നു.

എടത്വാ വില്ലേജ് യൂണിയൻ രൂപികരണ ശേഷമുള്ള ആദ്യ പ്രസിഡന്റ് ആയിരുന്ന റിട്ടയേർഡ് കൃഷി ഇൻസ്പെക്ടർ മാലിയിൽ ചുമ്മാർ ജോർജ് പുളിക്കത്രയാണ് 1926 ൽ ആദ്യമായി എടത്വാ മാലിയിൽ പുളിക്കത്ര തറവാട്ടിൽ നിന്നും ‘പുളിക്കത്ര ‘ വള്ളം നീരണിയിക്കുന്നത്. നീലകണ്ഠൻ ആചാരിയായിരുന്നു ശില്പി.

1952 ലെ നെഹ്റു ട്രോഫി ജലമേളയിൽ 1500 മീറ്റർ 4.4 മിനിട്ട് എന്ന റിക്കോർഡ് സമയം കൊണ്ട് തുഴഞ്ഞെത്തി ചരിത്രം സൃഷ്ടിച്ചതാണ് ആദ്യ വള്ളംമായ പുളിക്കത്ര. എന്നാൽ അന്നത്തെ മുഖ്യാതിഥിയായി പങ്കെടുത്ത പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു ഓളങ്ങളെ കീറിമുറിച്ച് വെടിയുണ്ട പോലെ ചീറി പാഞ്ഞ് വന്ന പുളിക്കത്ര കളിവള്ളത്തെ നോക്കി ആവേശത്തോടെ ‘ഷോട്ട് ‘ എന്ന് വിളിച്ചപ്പോൾ ഇരുകരകളിൽ നിന്നും ആർപ്പുവിളി ഉയർന്നു. പിന്നീട് ഷോട്ട് എന്ന ഓമനപേരിൽ പുളിക്കത്ര വള്ളം അറിയപെടുവാൻ തുടങ്ങി.

വള്ളംകളിയുടെ ആവേശം മുഴുവൻ നെഞ്ചിലേറ്റി ജല കായിക മത്സര രംഗത്ത് കുട്ടനാടൻ ജനതക്ക് അടക്കാനാവാത്ത ആവേശം സമ്മാനിച്ച ബാബു പുളിക്കത്ര 1960-ൽ നീറ്റിലിറക്കിയ ‘ഷോട്ട് 36 തവണ തിരുത്തപെടാനാവാത്ത വിധം നെഹ്റു ട്രോഫി ജലമേളയിൽ വിജയം നേടിയിട്ടുണ്ട്. പാണ്ടങ്കരി സെൻറ് ജോർജ് ബോട്ട് ക്ലബിന്റെ നേതൃത്വത്തിൽ ആണ് 4 ഹാട്രിക് ഉൾപെടെ 16 തവണയോളം വിജയം ഉറപ്പിച്ചത്.കോയിൽമുക്ക് നാരായണൻ ആചാരിയായിരുന്നു ശില്പി.2001ൽ ഉമാ മഹേശൻ ശില്പിയായി നിർമ്മിച്ച വള്ളമാണ് ‘ജെയ് ഷോട്ട് ‘.

ഏറ്റവും പുതിയതായി നിർമ്മിച്ച ‘ഷോട്ട് പുളിക്കത്ര ‘ കളിവള്ളത്തിന് മുപ്പത്തിഅഞ്ചേ കാൽ കോൽ നീളവും 40 അംഗുലം വീതിയും ഉണ്ട്. 50 തുഴച്ചിൽക്കാരും 3 നിലക്കാരും 4 പങ്കായക്കാരും 3 ഒറ്റതുഴക്കാരും ഉൾപെടെ 60 പേർ ഉണ്ട്. സാബു നാരായണൻ ആചാരിയാണ് ശില്പി.

നവതി നിറവിൽ തന്റെ പിതാവ് പുളിക്കത്ര ബാബുവിന്റെ സ്മരണക്കായി ആണ് നാലാമത്തെ വള്ളം 2017ൽ നിർമ്മിച്ചതെന്നും പുതുതലമുറയ്ക്ക് വള്ളംകളിയുടെ ആവേശം പകർന്നു നൽകുന്നതിനും ആണ് ആറുവയസുകാരനായ മകൻ ആദം പുളിക്കത്രയെ വള്ളത്തിന്റെ ക്യാപ്ടന്‍ ആക്കി മത്സരിപ്പിച്ചതെന്നും ജോർജ് ചുമ്മാർ മാലിയിൽ പുളിക്കത്ര പറഞ്ഞു.ഇംഗ്ലണ്ടിൽ ബിസിനസ് രംഗത്ത് നിലകൊള്ളുന്ന ജോർജ് ചുമ്മാർ മാലിയിൽ ,രജ്ഞന ജോർജ് എന്നീ ദമ്പതികളുടെ ഏകമകനാണ് ആദം പുളിക്കത്ര.ജോർജീന ജോർജ് ആണ് ആദമിന്റെ സഹോദരി.പ്രായം തളർത്താത്ത ആവേശവുമായി തറവാട്ടിൽ കഴിയുന്ന ആദമിന്റെ മുത്തശ്ശി മോളി ജോൺ (86) ശനിയാഴ്ച 11ന് കേക്ക് മുറിച്ച് നീരണിയൽ വാർഷികം ആഘോഷിക്കും.

ഈ വർഷം നെഹ്റു ട്രോഫി ജലമേളയിൽ ഷോട്ട് പുളിക്കത്രയിൽ തുഴയെറിയുന്നത് കുമരകം സമുദ്ര ബോട്ട് ക്ലബ് ആണ്.

Print Friendly, PDF & Email

Leave a Comment

More News