വയനാട്ടിലെ ഉരുൾപൊട്ടൽ: താമരശേരി ചുരത്ത് വാഹന ഗതാഗത നിയന്ത്രണം

വയനാട്: ജില്ലയിൽ ഉരുൾപൊട്ടലിൻ്റെ പശ്ചാത്തലത്തിൽ താമരശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. അവശ്യ വാഹനങ്ങൾ ഒഴികെയുള്ള വാഹനങ്ങൾക്ക് നിയന്ത്രണം ബാധകമാണ്. ചുരത്തിൽ ഗതാഗതക്കുരുക്ക് ഉണ്ടാകാതിരിക്കാനും മുണ്ടക്കൈയിലെ ദുരന്തമേഖലയിൽ രക്ഷാപ്രവർത്തനത്തിനുള്ള സാമഗ്രികൾ വേഗത്തിൽ എത്തിക്കാനുമാണ് ചുരത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.

ദുരന്തമേഖലയിലേക്ക് രക്ഷാപ്രവർത്തന സാമഗ്രികൾ എത്തിക്കുന്നതിന് ചുരത്തിലൂടെയുള്ള യാത്രാമാർഗം ഒരുക്കാൻ എല്ലാവരും സന്നദ്ധരാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. അതിനിടെ, വയനാട്ടിലെ മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ ആരോഗ്യ വകുപ്പ് – ദേശീയ ആരോഗ്യ ദൗത്യം കൺട്രോൾ റൂം തുറന്നു. അടിയന്തര സഹായത്തിന് 9656938689, 8086010833 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. കൂടാതെ, കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ദുരന്തബാധിതരെ ചികിത്സിക്കാൻ പ്രത്യേക സൗകര്യവും ഒരുക്കിയിട്ടുണ്ട്.

ഇന്ന് (ജൂലൈ 30) പുലര്‍ച്ചെയാണ് വയനാട്ടിലെ മേപ്പാടി, മുണ്ടക്കൈ, ചൂരല്‍മല എന്നിവിടങ്ങളില്‍ ഉരുള്‍പൊട്ടലുണ്ടായത്. അപകടത്തിൽ മൂന്ന് കുഞ്ഞുങ്ങളും ഒരു നേപ്പാൾ സ്വദേശിയും ഉള്‍പ്പെടെ 19 പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തു.

ഉരുള്‍പൊട്ടലിനെ തുടര്‍ന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ നിരവധി വീടുകള്‍ തകര്‍ന്നു. വെള്ളാര്‍മല സ്‌കൂള്‍ പൂര്‍ണമായും വെള്ളത്തിനടിയിലായി. ഉരുള്‍പൊട്ടലില്‍ കനത്ത നാശനഷ്‌ടമാണ് ഉണ്ടായത്. മുണ്ടക്കൈയിൽ പുലര്‍ച്ചെ ഒരു മണിക്കും പിന്നീട് നാല് മണിക്കുമായി രണ്ടു തവണയാണ് ഉരുള്‍പൊട്ടിയത്.

അര്‍ധരാത്രിയിലെ ഉരുള്‍പൊട്ടലിനുശേഷം രക്ഷാപ്രവര്‍ത്തനം നടക്കുന്നതിനിടെയാണ് വീണ്ടും ഉരുള്‍പൊട്ടലുണ്ടായത്. 400 ലധികം കുടുംബങ്ങളെ ഉരുള്‍പൊട്ടല്‍ ബാധിച്ചു. സംഭവസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

Print Friendly, PDF & Email

Leave a Comment

More News