വയനാട് ഉരുള്‍പൊട്ടല്‍: രക്ഷാപ്രവർത്തനം ത്വരിതപ്പെടുത്തുന്നു; ദുരന്തമേഖലയിൽ സൈന്യം രക്ഷാപ്രവർത്തനത്തിനായി താൽക്കാലിക പാലം നിർമിച്ചു

കോഴിക്കോട്: വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ അകപ്പെട്ടവരെ രക്ഷിക്കാൻ താൽക്കാലിക പാലം നിർമിച്ചു. സൈന്യവും ഫയർഫോഴ്‌സും മറ്റ് രക്ഷാപ്രവർത്തകരും ചേർന്നാണ് താൽക്കാലിക പാലം ഒരുക്കിയത്. രക്ഷാപ്രവർത്തനത്തിന് വ്യോമസേനയും രംഗത്തെത്തി.

മണ്ണിടിച്ചിലിൽ 250 പേർ വിവിധ സ്ഥലങ്ങളിലായി കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട്. രക്ഷാദൗത്യത്തിനായി 200 സൈനികർ അടങ്ങുന്ന രണ്ട് സംഘങ്ങൾ കൂടി എത്തും. ഇതുകൂടാതെ കണ്ണൂരിലെ ഡിഫൻസ് സെക്യൂരിറ്റി കോർപ്‌സ് (ഡിഎസ്‌സി) കേന്ദ്രത്തിലെ സൈനികരും രക്ഷാപ്രവർത്തനങ്ങൾക്കായി സ്‌ഥലത്തെത്തും.

കണ്ണൂരിലെ സൈനിക ആശുപത്രിയില്‍ നിന്നുള്ള മെഡിക്കൽ സംഘവും കോഴിക്കോട് നിന്ന് ടെറിട്ടോറിയൽ ആർമിയിലെ സൈനികരും രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയിട്ടുണ്ട്. നാവികസേനയുടെ 50 അംഗ സംഘവും എത്തിയിട്ടുണ്ട്. ഇന്ത്യൻ നേവിയുടെ റിവർ ക്രോസിങ് ടീമാണ് വയനാട്ടിൽ എത്തിയത്. ഏഴിമല നാവിക അക്കാദമിയിലെ സംഘത്തിൽ മെഡിക്കൽ വിദഗ്‌ധരുമുണ്ടാകും.

തെരച്ചിലിന് സൈന്യത്തിൻ്റെ ഡോഗ് സ്ക്വാഡും എത്തും. തെരച്ചിലിന് ഫോറസ്റ്റിൻ്റെ ഡ്രോൺ കൂടി പങ്കാളിയാവും. രക്ഷാപ്രവര്‍ത്തനത്തിന് കനത്ത മൂടൽമഞ്ഞ് തടസമായി വന്നിരിക്കുകയാണ്.

അതേസമയം, വയനാട്ടില്‍ റെഡ് അലര്‍ട്ട് ആണ്. ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. രക്ഷാ പ്രവര്‍ത്തനത്തിന് മഴ പ്രതിസന്ധിയാകും. താമരശ്ശേരി ചുരം വഴി വാഹനങ്ങൾക്കും നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്.

 

Print Friendly, PDF & Email

Leave a Comment

More News