ആഗസ്റ്റ് 15 ന് രാജ്യം സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ മുങ്ങിയപ്പോള്‍ മറുവശത്ത് ഒറ്റയടിക്ക് 30,000 പേർക്ക് ജീവൻ നഷ്ടപ്പെട്ടു

1947 ഓഗസ്റ്റ് 15 ന് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചു. പക്ഷേ, ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുപുറമെ, ആഗസ്റ്റ് 15-ാം തീയതി മറ്റൊരു സുപ്രധാന സംഭവവും ഓർമ്മിക്കപ്പെടുന്നു. 1950 ഓഗസ്റ്റ് 15-ന്, സ്വാതന്ത്ര്യത്തിൻ്റെ മൂന്ന് വർഷം പൂർത്തിയാകുന്നത് രാജ്യമെമ്പാടും ആഘോഷിക്കുകയായിരുന്നു. അതേസമയം, ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനമായ അസമിൽ വിനാശകരമായ ഭൂചലനം ഉണ്ടായി. ഇന്ത്യൻ സമയം രാത്രി 7.39 നാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടർ സ്‌കെയിലിൽ 8.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൻ്റെ പ്രഭവകേന്ദ്രം മിഷ്മി മലനിരകളിലാണ്. കരയിൽ ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും ശക്തമായ ഭൂകമ്പമായിരുന്നു അത്. ഈ ഭൂകമ്പം അസമിലും (ഇന്ത്യ) ടിബറ്റിലും നാശം വിതച്ചു.

അസമിൽ മാത്രം 15,000 മരണങ്ങൾ
ഭൂകമ്പത്തിൽ 30,000-ത്തിലധികം ആളുകൾ കൊല്ലപ്പെട്ടതായി അന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. അസമിൽ മാത്രം 15,000 മരണങ്ങൾ രേഖപ്പെടുത്തിയപ്പോൾ ടിബറ്റിൽ 3,300 മരണങ്ങൾ രേഖപ്പെടുത്തി. മരണസംഖ്യ ഇരുപതിനായിരം മുതൽ മുപ്പതിനായിരം വരെയാണെന്ന് മാധ്യമ റിപ്പോർട്ടുകൾ അവകാശപ്പെടുന്നു. എന്നാൽ, ഈ കണക്കുകൾ സർക്കാർ സ്ഥിരീകരിച്ചിട്ടില്ല.

വീടുകളും കെട്ടിടങ്ങളും നിലംപൊത്തി
ആസാമിലും ടിബറ്റിലും ഉണ്ടായ ഭൂചലനം വളരെ അപകടകരമായിരുന്നുവെന്നും, വീടുകളും കെട്ടിടങ്ങളും നിലംപൊത്തിയെന്നും പറയപ്പെടുന്നു. മാത്രമല്ല, മലകളിലും നദികളിലും ഇത് വലിയ സ്വാധീനം ചെലുത്തി. ഈ വിനാശകരമായ ഭൂകമ്പം പ്രകൃതിയുടെ സന്തുലിതാവസ്ഥയെ പൂർണ്ണമായും താറുമാറാക്കി. ഇന്ത്യയ്ക്കും ടിബറ്റിനും ഇടയിലുള്ള മക്‌മോഹൻ രേഖയുടെ തെക്ക് ഭാഗത്താണ് ഭൂകമ്പം ഉണ്ടായത് എന്നതാണ് ഈ നഷ്ടത്തിന് ഒരു പ്രധാന കാരണം.

ഇതുമൂലം ഇരു മേഖലകൾക്കും വൻ നഷ്ടം നേരിടേണ്ടി വന്നു. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ആറാമത്തെ ഭൂകമ്പമാണ് അസം-ടിബറ്റ് ഭൂകമ്പമെന്ന് പറയപ്പെടുന്നു. അബോർ കുന്നുകളിൽ സ്ഥിതി ചെയ്യുന്ന 70 ഗ്രാമങ്ങൾ മണ്ണിടിച്ചിലിൽ തകർന്നതായി മാധ്യമ റിപ്പോർട്ടുകൾ പറയുന്നു. മാത്രമല്ല, ബ്രഹ്മപുത്രയുടെ കൈവഴികളിൽ മണ്ണിടിച്ചിൽ ഉണ്ടായി.

വസ്തു നാശത്തിൻ്റെ കാര്യത്തിൽ, അസമിലെ ഈ ഭൂകമ്പം 1897 ലെ ഭൂകമ്പത്തേക്കാൾ അപകടകരമായിരുന്നു. ഭൂകമ്പത്തിനുശേഷം, നദികൾ കരകവിഞ്ഞൊഴുകിയതിനാൽ, വെള്ളപ്പൊക്കവും ഉണ്ടാകുകയും മണൽ, മണ്ണ്, മരങ്ങൾ തുടങ്ങി എല്ലാത്തരം അവശിഷ്ടങ്ങളും കുന്നുകളിൽ നിന്ന് താഴേക്ക് വീഴാൻ തുടങ്ങുകയും ചെയ്തു. ഈ ഭൂകമ്പത്തെ തുടർന്ന് അസമിന് ഏറെ നാളുകള്‍ പ്രശ്‌നങ്ങൾ നേരിടേണ്ടിവന്നു.

 

Print Friendly, PDF & Email

Leave a Comment

More News