ബാങ്ക് ഓഫ് മഹാരാഷ്ട്ര തട്ടിപ്പ്; മുൻ മാനേജർ അറസ്റ്റിൽ

കോഴിക്കോട്: വടകര ബാങ്ക് ഓഫ് മഹാരാഷ്ട്ര ശാഖയിൽ നിന്ന് 26 കിലോ സ്വർണം കവർന്ന കേസിൽ മുൻ ബാങ്ക് മാനേജർ മധ ജയകുമാറിനെ തെലങ്കാനയില്‍ നിന്ന് അറസ്റ്റു ചെയ്തു. തെലങ്കാന പോലീസിൻ്റെ കസ്റ്റഡിയിലുള്ള ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്താൻ കേരള പോലീസിൻ്റെ അന്വേഷണ സംഘം തെലങ്കാനയിലേക്ക് പുറപ്പെട്ടു.

മൂന്ന് വർഷമായി ബാങ്കിൻ്റെ മാനേജരായിരുന്ന മധയെ സ്ഥലം മാറ്റിയതിനെ തുടർന്ന് എത്തിയ പുതിയ മാനേജരുടെ പരിശോധനയിലാണ് ബാങ്കിലെ 26 കിലോ പണയ സ്വർണം മുക്കു പണ്ടമാണെന്ന് കണ്ടെത്തിയത്. പുതിയ സ്ഥലത്തേക്ക് സ്ഥലം മാറ്റം കിട്ടിയെങ്കിലും അവിടെ ചുമതല ഏറ്റെടുക്കാതെ മാറി നിൽക്കുകയും ഫോൺ സ്വിച്ച് ഓഫ് ചെയ്ത് മുങ്ങുകയുമായിരുന്നു.

എല്ലാത്തിനും പിന്നിൽ സോണൽ മാനേജറാണെന്നും, കാർഷിക വായ്‌പയുടെ മറവിൽ സ്വകാര്യ ധനകാര്യ സ്ഥാപനവുമായി ചേർന്ന് വൻ തട്ടിപ്പാണ് നടന്നതെന്നും വ്യക്തമാക്കി വീഡിയോയുമായി പ്രതി രംഗത്തെത്തിയിരുന്നു. 17 കോടിയുടെ സ്വർണമാണ് ബാങ്കിൽ നിന്നും നഷ്‌ടമായത്.

സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്‍റെ സ്വർണമാണ് പണയം വെച്ചതെന്നും, സോണൽ മാനേജരുടെ നിർദേശ പ്രകാരം ആണ് കാർഷിക ഗോൾഡ് ലോൺ നൽകിയതെന്നുമായിരുന്നു മധ ജയകുമാറിന്‍റെ പ്രധാന വിശദീകരണം. പ്രതി അറസ്‌റ്റിലാകുന്നതോടെ ഇക്കാര്യങ്ങളിലെല്ലാം വിവരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അധികൃതർ പറഞ്ഞു.

കേസിൽ ജില്ലാ ക്രൈം ബ്രാഞ്ച് സംഘം ഇന്ന് ബാങ്കിലെത്തി പരിശോധന നടത്തും. കേസ് അന്വേഷണം ഏറ്റെടുത്തതിന് ശേഷം ജില്ലാ ക്രൈം ബ്രാഞ്ച് സംഘം ആദ്യമായാണ് ബാങ്കിൽ നേരിട്ട് എത്തുന്നത്. ബാങ്ക് മുൻ മാനേജർ മധ ജയകുമാറിന്‍റെ വിഡിയോയിൽ പറയുന്ന സ്വകാര്യ ധനകാര്യസ്ഥാപനത്തെ കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. ഇതിലെ ജീവനക്കാരെയും ഉടമസ്ഥരെയും അന്വേഷണസംഘം നേരിട്ട് കാണും. തട്ടിപ്പിന് പിന്നിലുള്ള ആളെന്ന് ജയകുമാർ ആരോപിക്കുന്ന ബാങ്ക് സോണൽ മാനേജരുടെ മൊഴിയും രേഖപ്പെടുത്തും.

Print Friendly, PDF & Email

Leave a Comment

More News