ഉക്രെയ്ൻ ഷെൽ ആക്രമണത്തിൽ റഷ്യൻ സൈനിക സംഘത്തിൻ്റെ ഭാഗമായ മലയാളി കൊല്ലപ്പെട്ടു

തൃശ്ശൂര്‍: തൃശൂർ ജില്ലയിലെ കല്ലൂർ നായരങ്ങാടി സ്വദേശിയായ സന്ദീപ് ചന്ദ്രൻ (36) റഷ്യൻ സൈനിക സംഘത്തിനൊപ്പം സേവനമനുഷ്ഠിക്കുന്നതിനിടെ യുക്രൈന്‍ ഷെൽ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. എന്നാല്‍, മരണത്തെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല.

ഇയാളുടെ കുടുംബത്തിന് കൈമാറിയ വിവരമനുസരിച്ച്, റഷ്യൻ അതിർത്തിയിൽ ഉക്രെയ്ൻ ഷെൽ ആക്രമണത്തിൽ സന്ദീപ് ഉൾപ്പെടെ 12 അംഗ റഷ്യൻ സൈനിക പട്രോളിംഗ് ടീം കൊല്ലപ്പെട്ടു. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി.

റഷ്യന്‍ മലയാളി ഗ്രൂപ്പുകളില്‍ വാട്‌സ് ആപ്പ് സന്ദേശം പ്രചരിച്ചതോടെയാണ് സന്ദീപ് കൊല്ലപ്പെട്ടുവെന്ന വിവരം നാട്ടിലറിയുന്നത്. ആശുപത്രിയിൽ മൃതദേഹം റഷ്യൻ മലയാളി അസോസിയേഷൻ അംഗങ്ങൾ തിരിച്ചറിഞ്ഞതായും കല്ലൂരിലെ വീട്ടിൽ അറിയിപ്പ് ലഭിച്ചു. എന്നാൽ എംബസിയിൽ നിന്നുള്ള ഔദ്യോഗിക സ്ഥിരീകരണം തിങ്കളാഴ്‌ച ലഭിക്കുമെന്ന് റഷ്യയിലെ മലയാളി സംഘടനകൾ ബന്ധുക്കളെ അറിയിച്ചിട്ടുണ്ട്.

സന്ദീപും മറ്റ് ഏഴ് പേരും ചാലക്കുടിയിലെ ഒരു ഏജൻസി വഴി 2024 ഏപ്രിൽ 2 നാണ് റഷ്യയിലേക്ക് പോയത്. മോസ്‌കോയിലെ ഒരു റസ്‌റ്റോറൻ്റിൽ ജോലിക്ക് പോവുകയാണെന്നാണ് കുടുംബങ്ങളെ അറിയിച്ചിരുന്നത്. എന്നാൽ, താൻ യഥാർത്ഥത്തിൽ റഷ്യൻ സൈനിക ക്യാമ്പിലെ കാൻ്റീനിലാണ് ജോലി ചെയ്യുന്നതെന്നും സുരക്ഷിതനാണെന്നും സന്ദീപ് പിന്നീട് കുടുംബത്തെ അറിയിച്ചു. പാസ്‌പോർട്ടും ഫോണും നഷ്ടപ്പെട്ടതായും അദ്ദേഹം പറഞ്ഞു.

സന്ദീപ് റഷ്യൻ സൈന്യത്തിൽ ചേർന്നതായും റഷ്യൻ പൗരത്വം നേടിയതായും റിപ്പോർട്ടുകളുണ്ട്. റഷ്യയിൽ, പൗരത്വം നേടുന്നതിനുള്ള ഒരു സാധാരണ സമ്പ്രദായം സൈന്യത്തിൽ ചേരുകയാണെന്ന് പറയപ്പെടുന്നു.

സന്ദീപിൻ്റെ റഷ്യൻ പൗരത്വ പ്രശ്‌നം അദ്ദേഹത്തിൻ്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നത് സങ്കീർണ്ണമാക്കിയേക്കാം. എങ്കിലും ഇന്ത്യൻ എംബസി ഇടപെടുമെന്ന പ്രതീക്ഷയിലാണ് ബന്ധുക്കൾ.

പ്രശ്‌നപരിഹാരത്തിനായി കുടുംബം കേന്ദ്രമന്ത്രിമാരായ എസ്. ജയശങ്കർ, സുരേഷ് ഗോപി, ജോർജ്ജ് കുര്യൻ എന്നിവരെ സമീപിച്ചിട്ടുണ്ട്.

Print Friendly, PDF & Email

Leave a Comment

More News