കഴക്കൂട്ടത്തു നിന്ന് കാണാതായ അസം സ്വദേശി 13-കാരിയെ ട്രെയിനില്‍ വെച്ച് കണ്ടതായി യുവതി; കേരള പൊലീസ് സംഘം തമിഴ്‌നാട്ടിലേക്ക്

തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടത്ത് നിന്ന് കാണാതായ പതിമൂന്നുകാരിയെ ട്രെയിനിലിരുന്ന് കണ്ട വിവരം പൊലീസിന് കൈമാറി യുവതി. തിരുവനന്തപുരത്ത് നിന്ന് കന്യാകുമാരിയിലേക്കുള്ള ട്രെയിൻ യാത്രക്കിടെ പെൺകുട്ടിയെ കണ്ടുവെന്ന് വെളിപ്പെടുത്തിയ ബബിത എന്ന യുവതി പെൺകുട്ടി ട്രെയിനിൽ യാത്ര ചെയ്യുന്ന ചിത്രവും പൊലീസിന് കൈമാറി.

ട്രെയിനിലിരുന്ന് കരയുകയായിരുന്നുവെന്ന് ബവിത പറഞ്ഞു. കണ്ടപ്പോൾ മലയാളി ആണെന്ന് തോന്നിയില്ല, കൈയിലൊരു ബാഗുണ്ടായിരുന്നു. സ്ഥിരം യാത്ര ചെയ്യുന്ന കുട്ടിയെ പോലെയാണ് തോന്നിയത്. കുട്ടിയോട് സംസാരിക്കണമെന്നുണ്ടായിരുന്നു. എന്നാൽ ഫോട്ടോയെടുത്തപ്പോൾ മുഖത്ത് ദേഷ്യത്തോടെ നോക്കി, അതുകൊണ്ട് കുട്ടിയോട് സംസാരിക്കാൻ ശ്രമിച്ചില്ലെന്നും താൻ പിന്നീട് നെയ്യാറ്റിൻകരയിൽ ഇറങ്ങിയെന്നും ബവിത പറഞ്ഞു.

40 രൂപ മാത്രമാണ് കൈയിൽ ഉള്ളതെന്ന് തോന്നുന്നു. വീട്ടിൽ നിന്ന് പിണങ്ങി വന്നതാണോയെന്ന സംശയം തോന്നിയിരുന്നു. വാർത്ത കണ്ടപ്പോഴാണ് പൊലീസിനെ വിളിച്ച് വിവരം പറഞ്ഞതും ഫോട്ടോ അയച്ചു കൊടുത്തതെന്നും ബവിത പറഞ്ഞു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പൊലീസ് അന്വേഷണം വ്യാപിപ്പിക്കുന്നതിനിടയിലാണ് യുവതി നിർണായക വിവരം പൊലീസിന് കൈമാറുന്നത്.

അതേസമയം തിരുവനന്തപുരം കഴക്കൂട്ടത്ത് നിന്ന് കാണാതായ 13കാരിയെ കണ്ടെത്താൻ കേരള പൊലീസ് സംഘം തമിഴ്നാട്ടിലേക്ക് പുറപ്പെട്ടു. വനിത പൊലീസ് ഉള്‍പ്പെടെയുള്ള അഞ്ചംഗ സംഘമാണ് കന്യാകുമാരിയിലേക്ക് പുറപ്പെട്ടത്. പെണ്‍കുട്ടി ബെംഗളൂരു -കന്യാകുമാരി എക്സ്പ്രസില്‍ യാത്ര ചെയ്തുവെന്നും പാറശ്ശാല വരെ കുട്ടി ട്രെയിനിലുണ്ടായിരുന്നുവെന്നാണ് പൊലീസിന് ലഭിച്ചിട്ടുള്ള വിവരം.

കന്യാകുമാരി എസ് പിയേയും ആർ.പി.എഫ് കൺട്രോൾ റൂമിനേയും കേരള പൊലീസ് വിവരം അറിയിച്ചിട്ടുണ്ട്. കന്യകുമാരിക്ക് മുൻപ് പെൺകുട്ടി ഇറങ്ങാൻ സാധ്യതയുണ്ട്. നാഗർകോവിൽ എസ്പിയേയും വിവരം അറിയിച്ചിട്ടുണ്ടെന്ന് ഡിസിപി പറഞ്ഞു.

ഇന്നലെ (ഓഗസ്റ്റ് 20) രാവിലെ 10 മണിക്കാണ് പെണ്‍കുട്ടി വീടുവിട്ടിറങ്ങിയത്. രാവിലെ അമ്മ വഴക്കിനെ തുടര്‍ന്നാണ് ബാഗുമെടുത്ത് വീട്ടില്‍ നിന്നിറങ്ങിയത്. ജോലി കഴിഞ്ഞെത്തിയപ്പോഴാണ് മാതാപിതാക്കള്‍ കുട്ടി പോയ വിവരം അറിയുന്നത്. തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

Print Friendly, PDF & Email

Leave a Comment

More News