ഷിരൂരിൽ ഡ്രഡ്ജർ കൊണ്ടുവന്ന് തെരച്ചില്‍ നടത്തും; അർജുൻ്റെ കുടുംബം സിദ്ധരാമയ്യയെ കണ്ടു

കർണാടകയിലെ ഷിരൂരിൽ ഉരുൾപൊട്ടലിൽ കാണാതായ അർജുൻ്റെ കുടുംബം കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ കണ്ടു. അർജുൻ്റെ ഭാര്യാ സഹോദരൻ ജിതിനാണ് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി കൂടിക്കാഴ്ച നടത്തിയത്. ഡ്രഡ്ജർ എത്തിച്ച് തിരച്ചിൽ നടത്തുമെന്ന് സിദ്ധരാമയ്യ കുടുംബത്തിന് ഉറപ്പ് നൽകി. ഇത് സംബന്ധിച്ച് കളക്ടർക്ക് നിർദേശം നൽകുമെന്ന് കർണാടക മുഖ്യമന്ത്രി അറിയിച്ചു. എം കെ രാഘവൻ എംപിയും കുടുംബത്തോടൊപ്പമുണ്ടായിരുന്നു.

തിരച്ചില്‍ നടത്താന്‍ ഡൈവിംഗിന് അനുമതി കിട്ടുന്നില്ലെന്നും, ഡ്രഡ്ജിംഗ് മെഷീൻ എത്തിച്ച് മണ്ണ് നീക്കിയാലേ തിരച്ചിൽ സാധ്യമാകൂവെന്നും അർജുൻ്റെ വീട് സന്ദർശിച്ച ശേഷം മുങ്ങൽ വിദഗ്ധൻ ഈശ്വർ മൽപെ പറഞ്ഞു. ഗംഗാവലി നദിയിൽ അർജുനെ തേടി പലതവണ മുങ്ങിത്തപ്പിയ ആളാണ് മാൽപെ. ലോറിയില്‍ മരം കെട്ടിയ കയർ ഉൾപ്പെടെയുള്ള ഭാഗങ്ങൾ സംഘം കണ്ടെടുത്തെങ്കിലും അർജുനെക്കുറിച്ച് സൂചനകളൊന്നും ലഭിച്ചിരുന്നില്ല.

ജൂലൈ 16നാണ് കർണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിൽ അർജുനെ കാണാതായത്. പിന്നാലെ, അർജുനെ കണ്ടെത്താൻ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ഇതുവരെ കണ്ടെത്താനായില്ല. പ്രതികൂല കാലാവസ്ഥയെ തുടർന്ന് പലതവണ പുഴയിലിറങ്ങിയുള്ള പരിശോധന നിർത്തിവെക്കേണ്ടി വന്നിരുന്നു.

Print Friendly, PDF & Email

Leave a Comment

More News