കളമശ്ശേരിയിൽ ഓടുന്ന ബസിൽ കണ്ടക്ടർ കുത്തേറ്റു മരിച്ചു

31-8-2024 KOCHI: The private bus, where the murder of a bus conductor happened at HMT junction Kalamassery, Kochi on Saturday. Express photo by A Sanesh (Story photo)

കൊച്ചി: കളമശ്ശേരി എച്ച്എംടി ജംഗ്ഷനിൽ ഓടിക്കൊണ്ടിരിക്കുന്ന സ്വകാര്യ ബസിനുള്ളിൽ കണ്ടക്ടർ കുത്തേറ്റു മരിച്ചു. കളമശ്ശേരി മെഡിക്കൽ കോളേജ് – കാക്കനാട് റൂട്ടിൽ സർവീസ് നടത്തുന്ന ഹിദായത്ത് അസ്ത്ര എന്ന ബസിലെ കണ്ടക്ടറും ഇടുക്കി രാജകുമാരി സ്വദേശിയുമായ അനീഷ് പീറ്റർ (34) ആണ് മരിച്ചത്.

മുഖംമൂടി ധരിച്ചെത്തിയ അക്രമി ആക്രമണം നടന്നയുടൻ ഓടി രക്ഷപ്പെട്ടു. എന്നാൽ, കൊലപാതകവുമായി ബന്ധപ്പെട്ട് കളമശ്ശേരി സ്വദേശി മിനൂപ് ബിജുവിനെ പിന്നീട് കസ്റ്റഡിയിലെടുത്തു. വ്യക്തിപരമായ വൈരാഗ്യമാകാം കൊലപാതകത്തിന് പിന്നിലെന്നും ഭാരതീയ ന്യായ സംഹിത പ്രകാരം കൊലപാതക കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ടെന്നും പോലീസ് വൃത്തങ്ങൾ അറിയിച്ചു.

“ഉച്ചയ്ക്ക് 12.30 ഓടെ ബസ് കളമശ്ശേരി ജംഗ്ഷനിൽ എത്തിയപ്പോഴാണ് സംഭവം നടന്നത്. സ്‌കൂട്ടർ സമീപത്ത് പാർക്ക് ചെയ്‌ത് ബസ് കാത്തുനിന്ന ശേഷം അക്രമി അതിനുള്ളിൽ കടന്ന് ആസൂത്രിതമായി കുത്തുകയായിരുന്നു,” കളമശ്ശേരി പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ആക്രമണം നടത്തിയ ഉടൻ തന്നെ അക്രമി സംഭവസ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെട്ടു, ഇര ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ മരിച്ചു, ഓഫീസർ കൂട്ടിച്ചേർത്തു.

സംഭവത്തെക്കുറിച്ച് പ്രതികരിച്ച തൃക്കാക്കര അസിസ്റ്റൻ്റ് കമ്മീഷണർ ബേബി പിവി പറഞ്ഞത്, “അക്രമിയെക്കുറിച്ച് ഞങ്ങൾക്ക് ചില സൂചനകള്‍ കിട്ടിയിട്ടുണ്ട്. ചില വിശദാംശങ്ങൾ പരിശോധിച്ച ശേഷം അറസ്റ്റ് ചെയ്യും. കൊലപാതകിയും അയാളുടെ കാമുകിയും ബസ് കണ്ടക്ടറും തമ്മിലുള്ള വ്യക്തിപരമായ തർക്കമാണ് സംഭവത്തിന് കാരണമെന്നാണ് ഞങ്ങളുടെ പ്രാഥമികാന്വേഷണം സൂചിപ്പിക്കുന്നത്” എന്നാണ്.

സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ ലഭ്യമായ എല്ലാ തെളിവുകളും പൊലീസ് പരിശോധിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ ഞെട്ടിപ്പോയതിനാൽ സാക്ഷികൾക്കും പൊതുജനങ്ങൾക്കും സംഭവസ്ഥലത്ത് നിന്ന് ഇടപെടാനോ പ്രതിയെ പിടികൂടാനോ കഴിഞ്ഞില്ല.

എന്താണ് സംഭവിച്ചതെന്ന് മനസിലാക്കാൻ എനിക്ക് കുറച്ച് നിമിഷങ്ങളെടുത്തു, ഏക സാക്ഷി പറയുന്നു

കൊച്ചി: കാക്കനാട് നിന്ന് കളമശ്ശേരിയിലേക്കുള്ള ഷട്ടിൽ സർവീസ് അവസാന ഘട്ടത്തിലേക്ക് അടുക്കുകയായിരുന്നു ഹിദായത്ത് അസ്ത്ര എന്ന ബസ്. എച്ച്എംടി ജംഗ്ഷനിലെ അവസാന സ്റ്റോപ്പിനടുത്തെത്തിയപ്പോൾ, “ഞാൻ കാണിച്ചുതരാം” എന്ന് ആക്രോശിച്ചുകൊണ്ട് ഒരാൾ പിൻവാതിലിലൂടെ ബസിലേക്ക് പാഞ്ഞു കയറി.

നിമിഷങ്ങൾക്കകം, കൈയ്യിൽ കരുതിയിരുന്ന കത്തികൊണ്ട് അയാൾ കണ്ടക്ടറെ കുത്തി, സംഭവസ്ഥലത്ത് നിന്ന് ഓടിപ്പോയി, ആൾക്കൂട്ടത്തിനിടയിലേക്ക് അപ്രത്യക്ഷനായി – ഏക ദൃക്‌സാക്ഷിയായ അഷ്‌കർ പറഞ്ഞു.

“ഞാൻ കാക്കനാട്ട് നിന്ന് കളമശ്ശേരിയിലേക്ക് പോകുകയായിരുന്നു. അവസാന സ്റ്റോപ്പിനടുത്തെത്തിയപ്പോൾ ബസ് ഏതാണ്ട് കാലിയായിരുന്നു, ഏതാനും സ്ത്രീ യാത്രക്കാരും ഞാനും മാത്രം കയറി. ഞങ്ങൾ എച്ച്എംടി ജംഗ്ഷനിൽ എത്തിയപ്പോൾ, സ്ത്രീകൾ ഇറങ്ങാൻ തയ്യാറെടുത്തു, കണ്ടക്ടർ മുൻവാതിലിനു സമീപം ഡ്രൈവറുമായി സംസാരിച്ചു നിന്നു. ഒടുവിൽ ബസ് ലക്ഷ്യസ്ഥാനത്ത് നിർത്തി, സ്ത്രീകൾ പുറത്തിറങ്ങുമ്പോൾ, ‘ഞാൻ കാണിച്ചുതരാം’ എന്ന് ആക്രോശിച്ചുകൊണ്ട് ഒരാൾ കൈയിൽ കത്തിയുമായി പിൻവാതിലിലൂടെ പെട്ടെന്ന് ബസിലേക്ക് പാഞ്ഞു കയറി. ആദ്യത്തെ കുത്ത് കഴുത്തിൽ വീഴുന്നതിന് മുമ്പ് കണ്ടക്ടർക്ക് തിരിഞ്ഞുനോക്കാൻ കഴിഞ്ഞില്ല. അക്രമി കത്തി വലിച്ചൂരി വീണ്ടും കുത്തുകയായിരുന്നു. മൂന്നാമത്തെ ശ്രമത്തിൽ, കണ്ടക്ടർ സ്വയം പ്രതിരോധിക്കാൻ ശ്രമിച്ചു, പക്ഷേ സാധിച്ചില്ല. മുഴുവൻ ആക്രമണവും 25 സെക്കൻഡ് നീണ്ടുനിന്നു, ” അഷ്കർ പറഞ്ഞു.

“എന്താണ് സംഭവിച്ചതെന്ന് മനസ്സിലാക്കാൻ എനിക്ക് കുറച്ച് നിമിഷങ്ങളെടുത്തു. ഞാൻ പ്രതികരിക്കുകയും അക്രമിയെ പിന്തുടരുകയും ചെയ്തപ്പോഴേക്കും അവൻ മുൻവാതിലിലൂടെ ഓടി ആൾക്കൂട്ടത്തിലേക്ക് അപ്രത്യക്ഷനായി, ”അദ്ദേഹം പറഞ്ഞു.

തുടർന്ന് ബസിൽ തിരിച്ചെത്തിയപ്പോൾ കണ്ടക്ടർ രക്തത്തിൽ കുളിച്ച് അവശനിലയിൽ കിടക്കുന്നത് കണ്ടു. നാട്ടുകാരുടെ സഹായത്തോടെ കളമശ്ശേരി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും അദ്ദേഹം മരിച്ചതായി മെഡിക്കൽ സംഘം സ്ഥിരീകരിച്ചതായി അഷ്കർ പറഞ്ഞു. തുടർന്ന് ഞാൻ കളമശ്ശേരി പോലീസിനെ ബന്ധപ്പെടുകയും അവർക്ക് എൻ്റെ പ്രാഥമിക മൊഴി നൽകുകയും ചെയ്തു,” അദ്ദേഹം കൂട്ടിച്ചേർത്തു.

അക്രമിയുടെ രൂപത്തെക്കുറിച്ച് ചോദിച്ചപ്പോൾ, “25 നും 30 നും ഇടയിൽ പ്രായമുള്ള, കറുത്ത വസ്ത്രം ധരിച്ച ഒരു ചെറുപ്പക്കാരനാണെന്ന് തോന്നുന്നു. അയാള്‍ മുഖംമൂടി ധരിച്ചിരുന്നുവെങ്കിലും, ഞാൻ അയാളുടെ മുഖം കണ്ടു. ഡ്രൈവർ അക്രമിയെ കൂടുതൽ വ്യക്തതയോടെ കണ്ടിട്ടുണ്ടാകാം,” അഷ്കര്‍ പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News