പി വി അൻവറിന്റെ വെളിപ്പെടുത്തൽ പിണറായി വിജയന് സ്ഥാനത്ത് തുടരാനുള്ള അർഹത നഷ്ടമായി: റസാഖ് പാലേരി

മലപ്പുറം : ഭരണകക്ഷി എംഎൽഎയായ പി വി അൻവറിന്റെ വെളിപ്പെടുത്തലോടെ ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയന് സ്ഥാനത്ത് തുടരാനുള്ള ധാർമികാവകാശം നഷ്ടമായെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ് റസാഖ് പാലേരി. മുഖ്യമന്ത്രിയുടെ അറിവോടെയാണോ ഇക്കാര്യങ്ങൾ നടന്നത് എന്ന വിവരം മാത്രമേ ഇനി അറിയാൻ ബാക്കിയുള്ളൂ ഏത് നിലക്കും പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനത്ത് അനർഹനാണ് എന്ന് തെളിയിച്ചിരിക്കുന്നു. എം.എൽ.എ.യുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ ഉന്നതല അന്വേഷണം ഉടനടി നടക്കണം.

നിയമസഭാംഗത്തിന്റെ വെളിപ്പെടുത്തലിൻ്റ വസ്തുത പരിശോധിക്കുവാൻ കഴിയുന്ന അന്വേഷണ സംവിധാനത്തെ ഇതിനായി നിയോഗിക്കണം. ആരോപണ വിധേയരായ ഉദ്യോഗസ്ഥന്മാർ ഒരു കാരണവശാലും ഇത്തരം ഒരു അന്വേഷണ സംഘത്തിൽ ഉണ്ടാകാൻ പാടില്ല.

പി വി അൻവറിന്റെ വെളിപ്പെടുത്തൽ കേരളത്തെ ഞെട്ടിപ്പിക്കുന്നതാണ് സംഘപരിവാറും കേരള പോലീസും മുഖ്യമന്ത്രിയുടെ ഓഫീസും ചേർന്ന അവിശുദ്ധ കൂട്ടുകെട്ട് കേരളത്തെ എങ്ങോട്ടാണ് കൊണ്ടുപോകുന്നതെന്ന ആശങ്കയാണ് ഇപ്പോൾ ഉയരുന്നത്.

തൃശ്ശൂരിലെ സംഘപരിവാർ വിജയം ഈ അച്ചുതണ്ടിന്റെ സമ്മാനമാണ് എന്നാണ് അൻവറിന്റെ വെളിപ്പെടുത്തൽ വ്യക്തമാക്കുന്നത്. ഇത് ശരിയാണെങ്കിൽ ഇടതുപക്ഷം കേരളത്തോട് മാപ്പ് പറയേണ്ടതുണ്ട്. തൃശ്ശൂരിലെ വിജയത്തിന് പകരമായി എന്ത് ഡീൽ ആണ് ഉണ്ടായത് എന്ന കാര്യം അറിയാൻ കേരളത്തിന് അവകാശമുണ്ട്.

കേരള പോലീസിലെ ഉന്നത ഉദ്യോഗസ്ഥന്മാർ ക്രിമിനൽ സ്വഭാവത്തോടുകൂടി പ്രവർത്തിക്കുന്നവരാണെന്ന ആക്ഷേപം നേരത്തെ നിലനിൽക്കുന്നതാണ്. അത് സാധൂകരിക്കുന്നതാണ് പുതിയ ആരോപണം. സ്വർണ്ണക്കടത്ത് പോലെയുള്ള കുറ്റകൃത്യങ്ങളിൽ പോലീസുദ്യോഗസ്ഥരുടെ പങ്ക് വെളിച്ചത്തു കൊണ്ടുവരണം.

മരം മുറിയേക്കാൾ വലിയ കുറ്റകൃത്യങ്ങളാണ് ഇവരുടെ നേതൃത്വത്തിൽ നടന്നിരിക്കുന്നത്. ആരോപണ വിധേയനായ എ.ഡി.ജി.പി അജിത് കുമാറിനെ ആ സ്ഥാനത്തുനിന്ന് നീക്കം ചെയ്യാൻ മുഖ്യമന്ത്രി തയ്യാറാകണം.

മലപ്പുറം എസ പി ആയിരുന്ന സുജിത്ത് ദാസിനെതിരെ ഉയർന്നുവന്ന ആരോപണങ്ങളും അന്വേഷണ വിധേയമാക്കണം. ഡാംസാഫ് പോലെയുള്ള പ്രത്യേക അന്വേഷണം ഏജൻസികളെ ഉപയോഗിച്ച് സുജിത്ത് ദാസ് മലപ്പുറത്ത് നടത്തിയ പ്രവർത്തനങ്ങൾ അങ്ങേയറ്റം ജനദ്രോഹകരമായിരുന്നിട്ടും അദ്ദേഹത്തെ സംരക്ഷിക്കുകയും ഉയർന്ന പദവികൾ നൽകി പരിഗണിക്കുകയും ആണ് സർക്കാർ ചെയ്തിരുന്നത്. ഇതിൻ്റ പിന്നിലെ ഉദ്ദേശവും പുറത്തു വരേണ്ടതുണ്ട്. കേരള പോലീസിലെ സംഘപരിവാർ അനുകൂലികളെ കണ്ടെത്തി കർശനമായ നടപടികൾക്ക് വിധേയമാക്കിയില്ലെങ്കിൽ പോലീസ് സേനയെ ഉപയോഗിച്ച് കേരളത്തിൽ സംഘപരിവാർ സ്വാധീനം വർദ്ധിപ്പിക്കുവാനുള്ള ശ്രമം ശക്തിപ്പെടും. ഇക്കാര്യങ്ങളിൽ നീതിപൂർവമായ നടപടികൾക്ക് സർക്കാർ സന്നദ്ധമാവുന്നില്ലെങ്കിൽ ശക്തമായ ജനരോഷത്തെ നേരിടേണ്ടി വരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. സിനിമാ മേഖലയിൽ ഉയർന്നുവരുന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ സിനിമയെ വ്യവസായമായി പ്രഖ്യാപിച്ച് തൊഴിൽ നിയമങ്ങൾക്ക് വിധേയമാക്കാൻ സർക്കാർ സന്നദ്ധമാകണം. ജനപ്രതിനിധി അടക്കമുള്ള സിനിമ നടന്മാർക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ പഴുതടച്ച അന്വേഷണവും കർശന നിയമനടപടികളും ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

 

 

 

Print Friendly, PDF & Email

Leave a Comment

More News