നിവിന്‍ പോളിക്കെതിരെയുള്ള ലൈംഗികാതിക്രമ ആരോപണം പൊളിച്ചടുക്കി വിനീത് ശ്രീനിവാസന്‍

കൊച്ചി: നടൻ നിവിൻ പോളിക്കെതിരായ പീഡനാരോപണം കളവാണെന്ന് സംവിധായകനും നടനുമായ വിനീത് ശ്രീനിവാസൻ. പീഡനം നടന്നതായി ആരോപിക്കുന്ന ദിവസം നിവിൻ തന്റെയൊപ്പമുണ്ടായിരുന്നുവെന്നും, അന്ന് എടുത്ത ചിത്രങ്ങൾ തന്റെ കൈയ്യിലുണ്ടെന്നും, അതു തന്നെ പരാതി വ്യാജമാണെന്ന് തെളിയിക്കാമെന്നും വിനീത് പറഞ്ഞു.

2023 ഡിസംബർ 14ന് ‘വര്‍ഷങ്ങള്‍ക്ക് ശേഷം’ എന്ന സിനിമയുടെ സെറ്റിൽ നിവിൻ ഉണ്ടായിരുന്നുവെന്നും 15ന് പുലർച്ചെ മൂന്ന് മണി വരെ നിവിൻ തന്നോടൊപ്പമുണ്ടായിരുന്നുവെന്നും വിനീത് പറഞ്ഞു. സത്യാവസ്ഥ ഉടന്‍ പുറത്തുവരണമെന്നും വിനീത് പറഞ്ഞു.

“എറണാകുളം ന്യൂക്ലിയസ് മാളിലായിരുന്നു ഷൂട്ടിംഗ്. വലിയ ആള്‍ക്കൂട്ടത്തിന് ഇടയിലായിരുന്നു ഷൂട്ടിംഗ്. ഉച്ചയ്ക്കുശേഷം ക്രൗണ്‍ പ്ലാസയില്‍ ഉണ്ടായിരുന്നു. ക്രൗണ്‍ പ്ലാസയില്‍ പുലര്‍ച്ചെ വരെ ഷൂട്ടിംഗ് ഉണ്ടായിരുന്നു. ശേഷം ഫാര്‍മ വെബ് സീരീസിന്റെ ഷൂട്ടിംഗ് ഉണ്ടായിരുന്നു. നിവിന്‍ പോയത് ഇതില്‍ അഭിനയിക്കാനാണ്. ഷൂട്ടിംഗ് കേരളത്തില്‍ ആയിരുന്നു,” വിനീത് ശ്രീനിവാസന്‍ പറഞ്ഞു.

അഭിനയിക്കാൻ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്നാണ് നിവിനെതിരെ യുവതി നൽകിയ പരാതി. എറണാകുളം ഊന്നുകൽ പൊലീസാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരിക്കുന്നത്. നിവിൻ പോളിക്കൊപ്പം ആറ് പേർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ‍കേസിൽ ആറാം പ്രതിയാണ് നിവിൻ. ഊന്നുകൽ സ്വദേശിയാണ് പരാതിക്കാരി.

നിലവിൽ ഊന്നുകൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറും. കഴിഞ്ഞ ദിവസം പൊലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ വർഷം നവംബർ ഒന്ന് മുതൽ ഡിസംബർ 15 വരെയുള്ള കാലയളവിലാണ് പീഡനം നടന്നതെന്നാണ് പരാതി. സിനിമയിലും യൂറോപ്പിലും ജോലി വാഗ്ദാനം ചെയ്യുകയും തുടർന്ന് ദുബായിയിൽ കൊണ്ടുപോയി ജ്യൂസിൽ മയക്കുമരുന്ന് ചേർത്ത് നൽകി പീഡിപ്പിക്കുകയായിരുന്നുവെന്നും പരാതിയിൽ പറയുന്നു.

അതേസമയം ബലാത്സം​ഗക്കേസിൽ നടൻ നിവിൻ പോളിയുടെ അറസ്റ്റ് ഉടൻ വേണ്ടെന്ന് തീരുമാനം. മറ്റ് കേസുകളിലെ മുൻകൂർ ജാമ്യ അപേക്ഷ കോടതിയുടെ പരി​ഗണനയിലാണ്. ഇതിൽ വിധി വരുന്നത് വരെ അറസ്റ്റ് വേണ്ടെന്നാണ് തീരുമാനം.

Print Friendly, PDF & Email

Leave a Comment

More News