നടൻ ജയസൂര്യക്കെതിരെ പരാതി നല്‍കിയ നടി തൊടുപുഴ സ്റ്റേഷനിലെത്തി രഹസ്യ മൊഴി നൽകി

തൊടുപുഴ: നടൻ ജയസൂര്യയ്‌ക്കെതിരായ ലൈംഗികാതിക്രമക്കേസിലെ പരാതിക്കാരിയായ നടി പോലീസ് സ്‌റ്റേഷനിലെത്തി മൊഴി നൽകി. ‘പിഗ്മാൻ’ എന്ന സിനിമയുടെ ചിത്രീകരണ സ്ഥലത്തുവെച്ചാണ് ജയസൂര്യ തന്നെ അപമാനിച്ചതെന്ന പരാതി നല്‍കിയ നടിയാണ് തൊടുപുഴ പോലീസ് സ്‌റ്റേഷനിൽ എത്തി മൊഴി നൽകിയത്.

തിരുവനന്തപുരം കരമന പൊലീസ് എടുത്ത കേസ് തൊടുപുഴ പൊലീസിന് കൈമാറുകയും, നടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തുകയും ചെയ്തു. 2013ൽ തൊടുപുഴയിൽ ചിത്രീകരിച്ച ‘പിഗ്മാൻ’ എന്ന സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനിൽ വെച്ച് നടൻ ജയസൂര്യ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് നടിയുടെ പരാതി.

സിനിമയുടെ ലൊക്കേഷനിൽ വച്ച് ജയസൂര്യ തന്നെ കടന്നുപിടിച്ചെന്നാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ ചുമതലയുള്ള ഐജി പൂങ്കുഴലിക്ക് നടി മൊഴി നൽകിയത്. ഈ മൊഴിയുടെ അടിസ്ഥാനത്തിൽ കരമന പോലീസ് സംഭവത്തിൽ കേസെടുക്കുകയും ഇതിന്റെ എഫ്ഐആർ തൊടുപുഴ പോലീസിന് കൈമാറുകയും ചെയ്തിരുന്നു.

നേരത്തെ ആലുവ സ്വദേശിനിയായ നടിയും നടൻ ജയസൂര്യക്കെതിരെ ആരോപണവുമായി എത്തിയിരുന്നു. സെക്രട്ടറിയേറ്റിൽ വെച്ച് ‘ദേ ഇങ്ങോട്ടു നോക്കിയേ’ എന്ന സിനിമയുടെ ലൊക്കേഷനിൽ ജയസൂര്യ തന്നെ കടന്നുപിടിച്ചെന്നായിരുന്നു യുവതി ആരോപിച്ചിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ കന്റോൺമെന്റ് പോലീസ് ജയസൂര്യക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.

Print Friendly, PDF & Email

Leave a Comment

More News