മ്യൂണിച്ചിലെ ഇസ്രായേൽ കോൺസുലേറ്റിന് സമീപം വെടിവെപ്പ്

മ്യൂണിച്ച്: 11 ഇസ്രായേലി കായികതാരങ്ങളെ പലസ്തീൻ ഭീകരസംഘം ക്രൂരമായി കൊലപ്പെടുത്തിയ 1972-ലെ ദാരുണമായ മ്യൂണിച്ച് കൂട്ടക്കൊലയുടെ 52-ാം വാർഷികത്തോടനുബന്ധിച്ച് വ്യാഴാഴ്ച ഇസ്രായേൽ കോൺസുലേറ്റിന് സമീപം വെടിവെപ്പ് നടന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

മ്യൂണിച്ച് പോലീസ് പറയുന്നതനുസരിച്ച്, കോൺസുലേറ്റിനോട് ചേർന്നുള്ള കരോളിനെൻപ്ലാറ്റ്സ് ഏരിയയിൽ സ്ഥിതി ചെയ്യുന്ന മ്യൂണിച്ച് ഡോക്യുമെൻ്റേഷൻ സെൻ്റർ ഫോർ ദ ഹിസ്റ്ററി ഓഫ് നാഷണൽ സോഷ്യലിസത്തിന് സമീപമാണ് സംഭവം. സ്ഥലത്തുണ്ടായിരുന്ന ഉദ്യോഗസ്ഥർ “സംശയാസ്‌പദമായ ഒരു വ്യക്തിക്ക്” നേരെ വെടിയുതിർത്തു. റൈഫിൾ കൊണ്ട് നിരവധി തവണ വെടിയുതിർത്ത അക്രമിക്കെതിരെ പോലീസ് വെടിവെക്കുകയും തോക്കുധാരി സംഭവസ്ഥലത്തു വെച്ചു തന്നെ മരിക്കുകയും ചെയ്തെന്ന് അധികൃതര്‍ പറഞ്ഞു. ആ വ്യക്തിയെക്കുറിച്ചുള്ള വിശദാംശങ്ങൾ പൂര്‍ണ്ണമായും ലഭ്യമല്ല. ഒരു ഹെലികോപ്റ്ററും കാര്യമായ പോലീസ് സാന്നിധ്യവും ഉൾപ്പെടെ വലിയ തോതിലുള്ള സെക്യൂരിറ്റി കോണ്‍സുലേറ്റിനു സമീപമുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ പേരുടെ സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്ന് അധികൃതർ സ്ഥിരീകരിച്ചു.

സംഭവത്തെക്കുറിച്ച് ഇസ്രായേൽ വിദേശകാര്യ മന്ത്രാലയം ഇതുവരെ പ്രതികരിച്ചിട്ടില്ല.

1972ലെ മ്യൂണിച്ച് ഒളിമ്പിക്സിനെത്തിയ ഇസ്രയേൽ കായിക താരങ്ങളെ ഒളിമ്പിക് വില്ലേജിൽ കടന്ന് പലസ്തീൻ വിമോചന പോരാട്ട സംഘമായ ബ്ലാക്ക് സെപ്റ്റമ്പർ സായുധ സംഘം ബന്ധികളാക്കിയ സംഭവമാണ് മ്യൂണിച്ച് ബന്ദി പ്രശ്നം എന്നറിയപ്പെടുന്നത്. തീവ്രവാദികൾ രണ്ട് പരിശീലകരെ വധിച്ചു. ഒമ്പത് പേരേ ബന്ദികളാക്കി. ബന്ദി മോചനത്തിന് ഇസ്രയേൽ ജയിലിലുള്ള 234 ഫലസ്തീൻ തടവുകാരെ വിട്ടയക്കുക എന്നതായിരുന്നു ബ്ലാക്ക് സെപ്റ്റംബറിന്റെ ആവശ്യം.

ഇസ്രയേൽ പ്രധാനമന്ത്രി ഗോൾഡോമെയ്ർ അത് നിരസിച്ചു. ജർമ്മനി മോചനദ്രവ്യം വാഗ്ദാനം ചെയ്തുവെങ്കിലും തീവ്രവാദികൾ നിരസിച്ചു. ബന്ദികളുമായി കെയ്റോയിലേക്ക് പോകുവാൻ അവർ യാത്രാ സൗകര്യം ആവശ്യപ്പെട്ടു. രാത്രിയിൽ തീവ്രവാദികളേയും ബന്ദികളും ഒരു പട്ടാള വിമാനത്താവളത്തിൽ എത്തിച്ചു. അവിടെ യാത്രക്കായി ഒരു വിമാനം ഒരുക്കിയിരുന്നു.

തീവ്രവാദികൾ ഹെലികോപ്റ്ററിൽ നിന്നും ഇറങ്ങിയതോടെ പോലീസ് വെടിവച്ചു. തീവ്രവാദികൾ തിരിച്ചും. ഒമ്പത് ബന്ദികളും അഞ്ച് തീവ്രവാദികളും മരിച്ചു. ബ്ലാക്ക് സെപ്റ്റംബർ ഈ ഓപ്പറേഷന് പേര് നൽകിയത് ജൂത തീവ്രവാദ സംഘടനയായ ഹഗന 1948ൽ കൂട്ടക്കുരുതി നടത്തിയ രണ്ടു പലസ്തീനിയൻ ക്രിസ്ത്യൻ ഗ്രാമങ്ങളായ ഇഖ്റിത്ത്, കഫ്ർ ബിർഇം എന്നിവയുടെ പേരുകളായിരുന്നു. മ്യൂണിക്ക് വിമാനത്താവളത്തിൽ വെച്ചു നടന്ന ഏറ്റുമുട്ടലിൽ ബന്ദികളായ കായിക താരങ്ങളും ബ്ലാക്ക് സെപ്റ്റംബർ പ്രവർത്തകരും കൊല്ലപ്പെട്ടു.

Print Friendly, PDF & Email

Leave a Comment

More News