ചുഴലിക്കാറ്റിന്റെ ആഘാതത്തില്‍ വിയറ്റ്നാമില്‍ ഒരു പ്രധാന പാലം തകർന്നതിനെ തുടർന്ന് 13 പേരെ കാണാതായതായി വിയറ്റ്നാം അധികാരികൾ സ്ഥിരീകരിച്ചു. പാലത്തിന്റെ ഒരു ഭാഗം തകരുന്നതും വാഹനം നദിയിലേക്ക് വീഴുന്നതും എക്സില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ കാണാം. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ദുരിതബാധിത പ്രദേശത്തേക്കുള്ള പ്രവേശനം പുനഃസ്ഥാപിക്കുന്നതിനായി മറ്റൊരു താത്ക്കാലിക പാലം നിർമ്മിക്കാനുള്ള ശ്രമങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്.
പതിറ്റാണ്ടുകളായി മേഖലയെ ബാധിച്ചുകൊണ്ടിരിക്കുന്ന ഏറ്റവും ശക്തമായ കൊടുങ്കാറ്റായ യാഗി ചുഴലിക്കാറ്റില്‍ വിയറ്റ്നാം നേരിടുന്ന നിരവധി വെല്ലുവിളികളിൽ ഒന്ന് മാത്രമാണ് പാലം തകർച്ച. കൊടുങ്കാറ്റ് ശനിയാഴ്ച കരയിൽ എത്തി, ശക്തമായ വെള്ളപ്പൊക്കവും മണ്ണിടിച്ചിലുമുണ്ടായി, ഇത് വടക്കൻ പ്രവിശ്യകളിലുടനീളം കുറഞ്ഞത് 64 മരണങ്ങൾക്ക് കാരണമായി. നാശം വ്യാപകമാണ്, മേഖലയിലുടനീളം കാര്യമായ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
പാലം തകർന്നതിനു പുറമേ, കാവോ ബാങ് പ്രവിശ്യയിലുണ്ടായ മണ്ണിടിച്ചിലിൽ 20 യാത്രക്കാരുമായി പോയ ബസ് ഒഴുകിപ്പോയി. അടഞ്ഞ റോഡുകളും തുടർച്ചയായ കനത്ത മഴയും രക്ഷാപ്രവർത്തനം കൂടുതൽ സങ്കീർണ്ണമാക്കുന്നു, ഇത് എമർജൻസി ടീമുകളുടെ ശ്രമങ്ങളെ തടസ്സപ്പെടുത്തുന്നുണ്ട്.
ദുരന്തത്തോട് പ്രതികരിച്ച് പ്രധാനമന്ത്രി ഫാം മിൻ ചിൻ അടിയന്തര സഹായ പാക്കേജുകൾ പ്രഖ്യാപിക്കുകയും രക്ഷാപ്രവർത്തനത്തിനും വീണ്ടെടുക്കൽ പ്രവർത്തനങ്ങൾക്കും മുൻഗണന നൽകാൻ സൈന്യത്തിന് നിർദേശം നൽകുകയും ചെയ്തു. വടക്കൻ വിയറ്റ്‌നാമിലെ വ്യാവസായിക പ്രവർത്തനങ്ങളെയും ചുഴലിക്കാറ്റ് സാരമായി ബാധിച്ചു. പല ഫാക്ടറികളും വൈദ്യുതി മുടക്കവും വ്യാപകമായ നാശനഷ്ടങ്ങളും നേരിട്ടു, രണ്ട് ദശലക്ഷം ജനസംഖ്യയുള്ള ഒരു നഗരമായ ഹൈഫോംഗിലെ വ്യാവസായിക മേഖലകൾ, പ്രത്യേകിച്ച് ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടുന്നു. ഫാക്‌ടറികളുടെ മേൽക്കൂരകൾ പറിച്ചെറിഞ്ഞു, വെള്ളം കയറിയ ഉൽപ്പാദന പ്ലാൻ്റുകളിൽ നിന്നുള്ള ഉപകരണങ്ങൾ വീണ്ടെടുക്കാൻ തൊഴിലാളികൾ പാടുപെടുകയാണ്. ദക്ഷിണ കൊറിയൻ കമ്പനിയായ എൽജി ഇലക്‌ട്രോണിക്‌സിൻ്റെ ഹൈഫോംഗിലെ ഫാക്ടറികൾക്ക് കാര്യമായ കേടുപാടുകൾ സംഭവിച്ചു, എന്നാൽ ജീവനക്കാർക്കിടയിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
കൊടുങ്കാറ്റ് വ്യാപകമായ വൈദ്യുതി തടസ്സത്തിന് കാരണമായി, 5.7 ദശലക്ഷത്തിലധികം ഉപഭോക്താക്കളെ അത് ബാധിച്ചു. തിങ്കളാഴ്ചയോടെ 75 ശതമാനത്തിലധികം വൈദ്യുതി പുനഃസ്ഥാപിച്ചു. ടെലികമ്മ്യൂണിക്കേഷൻ സേവനങ്ങളും തടസ്സപ്പെട്ടു, പല പ്രദേശങ്ങളും തകരാറിലായിരിക്കുകയാണ്.
വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ടെന്ന് വിയറ്റ്നാം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വടക്കൻ പ്രദേശങ്ങളിൽ കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ 208 മുതൽ 433 മില്ലിമീറ്റർ വരെ മഴ പെയ്തു. നിലവിലുള്ള പ്രതിസന്ധി പരിഹരിക്കുന്നതിനും ബാധിത കമ്മ്യൂണിറ്റികളെ പിന്തുണയ്ക്കുന്നതിനും ആവശ്യമായ തുടർ ശ്രമങ്ങൾക്കൊപ്പം സ്ഥിതിഗതികൾ നിരീഷിച്ചു വരികയാണ്.
WARNING – disturbing footage.
In Vietnam, at least 13 people fell into the Hồng (Red) River after part of Phong Châu Bridge in Phú Thọ was swept away by floodwaters. About 10 vehicles and two motorbikes fell in. Rescue efforts are hindered by fast currents following Typhoon… pic.twitter.com/TUZSnL5EIe— Volcaholic 🌋 (@volcaholic1) September 9, 2024