ഗുരുതര ആരോപണങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ സ്റ്റഡി ക്ലാസല്ല ആവശ്യം, മറുപടിയാണെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിക്കും കേരളത്തിലെ ക്രമസമാധാന ചുമതലയുള്ള എഡിജിപിക്കും എതിരെ ഉയര്‍ന്ന ഗുരുതര ആരോപണങ്ങള്‍ക്ക് മറുപടി പറയുകയാണ് മുഖ്യമന്ത്രി ചെയ്യേണ്ടതെന്ന് വിഡി സതീശന്‍. ആര്‍എസ്എസ് ബന്ധത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനോട് ഏഴു ചോദ്യങ്ങളാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന് ചോദിക്കാനുള്ളത്.

ഗുരുതര ആരോപണങ്ങള്‍ക്ക് മറുപടി പറയുന്നതിന് പകരം ചരിത്രത്തെ വളച്ചൊടിച്ച് സ്റ്റഡി ക്ലാസ് എടുക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നതെന്നും ആരോപണങ്ങളില്‍ മുഖ്യമന്ത്രിയുടെ സ്റ്റഡി ക്ലാസ് അല്ല, കൃത്യമായ മറുപടിയാണ് വേണ്ടതെന്നും വിഡി സതീശന്‍ പറഞ്ഞു.

1. ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്തത്രേയ ഹൊസബലയേയും റാം മാധവിനേയും പത്ത് ദിവസത്തെ ഇടവേളയില്‍ എ.ഡി.ജി.പി കണ്ടത് എന്തിന്?

2. ആര്‍എസ്എസ് നേതാക്കളുമായി മണിക്കൂറുകള്‍ ചര്‍ച്ച നടത്തിയത് എന്തിന്?

3. മുഖ്യമന്ത്രിയുടെ രാഷ്ട്രീയ ദൂതനായല്ലേ എഡിജിപി ആര്‍എസ്എസ് നേതാക്കളെ സന്ദര്‍ശിച്ചത്?

4. ഇതേ എഡിജിപിയെ ഉപയോഗിച്ച് ബിജെപിയെ സഹായിക്കാന്‍ മുഖ്യമന്ത്രി തന്നെയല്ലേ തൃശൂര്‍ പൂരം കലക്കിയത്?

5. പ്രതിപക്ഷത്തിനൊപ്പം എല്‍ഡിഎഫിലെ ഘടകകക്ഷികളും എഡിജിപിക്കെതിരെ നടപടി വേണമെന്ന് പരസ്യമായി ആവശ്യപ്പെട്ടിട്ടും മുഖ്യമന്ത്രി സംരക്ഷിക്കുന്നത് എന്തിന്?

6. കോവളത്ത് റാം മാധവ് – എഡിജിപി കൂടിക്കാഴ്ച നടന്നപ്പോള്‍ ഒപ്പമുണ്ടായിരുന്നവര്‍ ആരൊക്കെ?

7. പത്ത് ദിവസമായി ഒരു സിപിഎം എംഎല്‍എ പരസ്യമായി മുഖ്യമന്ത്രിക്കും മുഖ്യമന്ത്രിയുടെ ഓഫീസിനും എതിരെ ഉന്നയിക്കുന്ന ആരോപണങ്ങള്‍ ശരിയോ തെറ്റോ?

എന്നിങ്ങനെ പ്രധാനമായും ഏഴ് ചോദ്യങ്ങളാണ് മുഖ്യമന്ത്രിയോട് വി.ഡി സതീശന്‍ ചോദിക്കുന്നത്.

Print Friendly, PDF & Email

Leave a Comment

More News