മലപ്പുറം ജില്ലയെ ഒറ്റുകൊടുക്കുന്ന ഉദ്യോഗസ്ഥ ശ്രമങ്ങളെ ചെറുക്കണം: പ്രവാസി വെൽഫെയർ മലപ്പുറം

പ്രവാസി വെൽഫെയർ മലപ്പുറം ജില്ലാ നേതൃസംഗമം സംസ്ഥാന പ്രസിഡൻ്റ് ആർ ചന്ദ്രമോഹൻ ഉദ്ഘാടനം ചെയ്യുന്നു

കേരളത്തിനകത്ത് മത സൗഹാർദ്ദത്തിലും സമാധാനത്തിലും സാഹോദര്യത്തിലും ഏറെ പാരമ്പര്യമുള്ള മലപ്പുറം ജില്ലയെ മന:പൂർവ്വം കുറ്റകൃത്യങ്ങളുടെ ഹബ്ബാക്കി മാറ്റാൻ ഉന്നത പോലീസ് ഉദ്യോഗസ്ഥർ ശ്രമിച്ചതിനെതിരെ നടപടികളുണ്ടാവണമെന്ന് പ്രവാസി വെൽഫെയർ മലപ്പുറം ജില്ലാ നേതൃസംഗമം ആവശ്യപ്പെട്ടു.

മലപ്പുറം ജില്ലയിലെ ജില്ലാ – മണ്ഡലം ഭാരവാഹികളെ സംഘടിപ്പിച്ച് ‘ഓണക്കൂട്ട് 2024 ‘ എന്ന പേരിൽ നടത്തിയ നേതൃസംഗമം നേതൃ സംഗമം സംസ്ഥാന പ്രസിഡൻ്റ് ആർ ചന്ദ്രമോഹൻ ഉദ്ഘാടനം ചെയ്തു. ജില്ലയെ മനപൂർവ്വം കരിവാരിത്തേക്കാൻ സംസ്ഥാനത്തിൻ്റെയും ജില്ലയുടെയും ക്രമസമാധാന ചുമതലയുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥർ തന്നെ ശ്രമിച്ചു എന്ന വാർത്തകൾ തെളിവു സഹിതം പുറത്തു വന്നത് ഏറെ ഭീതിപ്പെടുത്തുന്നതാണ്. ആരോപണ വിധേയരായ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കൃത്യമായ സ്വതന്ത്ര അന്വേഷണങ്ങളുണ്ടാവണമെന്നും ആരോപണ വിധേയരുടെ ഉദ്യോഗകാലത്ത് രേഖപ്പെടുത്തപ്പെട്ടിട്ടുള്ള കുറ്റ കൃത്യങ്ങളുടെയും കസ്റ്റഡി മരണങ്ങളുടേയുമുൾപ്പെടെയുള്ള പുനരന്വേഷണങ്ങൾ നടക്കേണ്ടതുണ്ടെന്നും സംഗമത്തില്‍ സംസാരിച്ചവര്‍ ആവശ്യപ്പെട്ടു.

പ്രവാസി വെൽഫെയർ ജില്ലാ പ്രസിഡൻ്റ് അമീൻ അന്നാര അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡൻ്റ് റഷീദലി, സംസ്ഥാന കമംറ്റിയംഗം അന്‍വര്‍ വാണിയമ്പലം, വെൽഫെയർ പാർട്ടി മലപ്പുറം ജില്ല ഇലക്ഷൻ കൺവീനർ ജഅ്ഫർ സി.സി. പ്രവാസി വെൽഫെയർ ജില്ല സെക്രട്ടറി സഹല എന്നിവര്‍ സംസാരിച്ചു. ഖത്തറിലെ പ്രവാസം അവസാനിപ്പിക്കുന്ന ജനറൽ സെക്രട്ടറി ഷമീർ വി.കെയ്ക്ക് യാത്രയയപ്പ് നല്‍കി. ഫഹദ് മലപ്പുറത്തെ പുതിയ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തു. റഫീഖ് ,ശഫീഖ് എന്നിവർ ചേർന്ന് ഓണപ്പാട്ട് അവതരിപ്പിച്ചു.

Print Friendly, PDF & Email

Leave a Comment

More News