ഓണത്തിന് മലയാളികള്‍ കുടിച്ചു തീര്‍ത്തത് 818.21 കോടിയുടെ മദ്യം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇക്കഴിഞ്ഞ ഓണക്കാലത്തെ മദ്യവിൽപ്പനയിൽ റെക്കോർഡ് വര്‍ദ്ധന. ഓണത്തോടനുബന്ധിച്ച് കേരളത്തിൽ 818.21 കോടി രൂപയുടെ മദ്യ വില്പന നടന്നതായാണ് റിപ്പോർട്ട്. അതേസമയം, കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 809.25 കോടിയുടെ മദ്യമാണ് വിറ്റത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 9 കോടിയുടെ വർധനവാണ് ഈ വർഷം മദ്യവിൽപ്പനയിൽ ഉണ്ടായിരിക്കുന്നത്.

നാലാം ഓണത്തിൻ്റെ വിറ്റുവരവിൻ്റെ കണക്ക് പുറത്ത് വന്നപ്പോഴാണ് മദ്യവിൽപ്പനയിലെ റെക്കോർഡ് പുറത്തായത്. ഈ മാസം 6 മുതൽ 17 വരെയുള്ള കണക്കാണിത്.

കഴിഞ്ഞ ദിവസം തിരുവോണത്തിന് തൊട്ടുമുന്‍പുള്ള ഒന്‍പത് ദിവസത്തെ കണക്കുകള്‍ പുറത്തുവന്നപ്പോള്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് മദ്യവില്‍പ്പനയില്‍ 14 കോടിയുടെ കുറവാണ് രേഖപ്പെടുത്തിയത്. 701 കോടിയുടെ മദ്യമാണ് വിറ്റത്. മുന്‍വര്‍ഷം സമാന കാലയളവില്‍ 715 കോടിയായിരുന്നു മദ്യവില്പന ഉണ്ടായിരുന്നത്. എന്നാല്‍ അവിട്ടം, ചതയം എന്നി ദിനങ്ങളിലെ കണക്കുകള്‍ കൂടി പുറത്തുവന്നതോടെ മുന്‍വര്‍ഷത്തെ മദ്യവില്‍പ്പന കണക്കുകള്‍ മറികടക്കുകയായിരുന്നു.

തിരുവോണത്തിന്റെ അന്ന് ബീവറേജ്‌സിനു അവധിയായിരുന്നു. എന്നാൽ തിരുവോണം കഴിഞ്ഞുള്ള ദിവസമായ അവിട്ടത്തിന് ഉണ്ടായ റെക്കോര്‍ഡ് മദ്യവില്‍പ്പനയാണ് മൊത്തത്തില്‍ പ്രതിഫലിച്ചത്. ഇതോടെ കഴിഞ്ഞ വർഷത്തെ വിറ്റു വരവിനെ മറികടക്കുകയായിരുന്നു.

Print Friendly, PDF & Email

Leave a Comment

More News