മലപ്പുറത്തെ അപരവൽക്കരിക്കാൻ സിപിഎം – ആർ എസ് എസ് പദ്ധതി: ഫ്രറ്റേണിറ്റി

മലപ്പുറം: പോലീസിലെ അധോലോക ടീമുകളെ മുന്നിൽ നിർത്തി ജില്ലയെ ക്രിമിനൽവൽക്കരിച്ചും, വർഗ്ഗീയ അജണ്ടകൾ നടപ്പിലാക്കിയും സി.പി.ഐ.എമ്മും -ആർ.എസ്.എസും നടത്തുന്ന വംശീയ രാഷ്ട്രീയത്തിന് താക്കീതായി ഫ്രറ്റേണിറ്റി മൂവ്മെൻ്റ് നടത്തിയ എസ്.പി.ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി.

എ.ഡി.ജി.പി അജിത് കുമാറിനെ പുറത്താക്കുക, സുജിത് ദാസ് കാലത്തെ കേസുകളിൽ പുനരന്വേഷണം നടത്തുക, ആഭ്യന്തര വകുപ്പ് ചുമതയുള്ള മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു എസ്.പി ഓഫീസ് മാർച്ച് നടത്തിയത്. നൂറ് കണക്കിന് പ്രവർത്തകർ പങ്കെടുത്ത മാർച്ചിൽ പ്രതിഷേധം ശക്തമായതോടെ പോലിസ് ജലപീരങ്കി പ്രയോഗിച്ചു. ശേഷം റോഡിൽ കുത്തിയിരുന്ന പ്രവർത്തകരെ പോലീസ് അറസ്റ്റു ചെയ്തു നീക്കി.

മലപ്പുറത്തെ ക്രിമിനൽ ജില്ലയാക്കുക എന്നതും, മലപ്പുറം വിദ്വേഷം വളർത്തുകയെന്നതും സംഘ് പരിവാറിൻ്റെ ലക്ഷ്യമാണ്, ഒളിഞ്ഞും തെളിഞ്ഞും അവർ അത്തരം അജണ്ടകൾ നടപ്പിലാക്കി കൊണ്ടിരിക്കുന്നു. സമ്പൂർണ്ണമായും ഇടതുപക്ഷത്തിന് കീഴിലുള്ള സംസ്ഥാനസർക്കാറിലെ പോലീസുകാർ ആർ.എസ്.എസ് നിയന്ത്രണത്തിലാകുന്നത് രഹസ്യ കൂട്ടുകെട്ടിൻ്റെ ഫലമാണെന്ന് എല്ലാവർക്കും മനസ്സിലാകുന്ന വസ്തുതയാണ്.

സ്വർണ്ണ ലഹരി – മാഫിയകളുമായി ബന്ധം സ്ഥാപിച്ചും കേസുകൾ അധികരിപ്പിച്ച് അതിന് മറയിടാനുമാണ് പോലീസിലെ ക്രിമിനൽ സംഘം ശ്രമം നടത്തിയത്.മലപ്പുറത്തെ നിരപരാധികളായ ആയിരകണക്കിന് യുവാക്കൾ ഇതിൻ്റെ ഇരകളാണ്, നടപടികൾ ഉണ്ടായില്ലെങ്കിൽ കൂടുതൽ വിദ്യാർത്ഥി യുവജനങ്ങളെ അണിനിരത്തി പ്രക്ഷോഭം ശക്തമാക്കുമെന്നും ജില്ലാ പ്രസിഡൻ്റ് ജംഷീൽ അബൂബക്കർ പറഞ്ഞു.

സംസ്ഥാന വൈസ് പ്രസിഡൻ്റ് ഷമീമ സക്കീർ ഉദ്ഘാടനം ചെയ്തു.വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡൻ്റ് നാസർ മാസ്റ്റർ കിഴുപറമ്പ്, റിദാൻ ബാസിലിൻ്റെ പിതൃസഹോദരൻ മുജിബ്.എ, താമിർ ജിഫ്രി ആക്ഷൻ കൗൺസിൽ വർക്കിംഗ് ചെയർമാൻ റഫീഖ് മമ്പുറം, ഫ്രറ്റേണിറ്റി ജില്ലാ ജനറൽ സെക്രട്ടറി ബാസിത് താനൂർ, ജില്ലാ സെക്രട്ടറി അഡ്വ: ഫാത്തിമത്ത് റാഷിന എന്നിവർ പ്രസംഗിച്ചു.ജംഷീൽ അബൂബക്കർ, ബാസിത് താനൂർ, ഫായിസ് എലാങ്കോട്,ഷിബാസ് പുളിക്കൽ,ജസീം കൊളത്തൂർ, അഡ്വക്കേറ്റ് ആമീൻ യാസിർ,അൻഷദ് അഹ്സൻ കെ, ജുനൈദ് കൊണ്ടോട്ടി, മുഹാജിർ തിരുത്തിയാട്, ജാസിർ സി കെ, മാഹിർ വികെ,തസ്നീം മമ്പാട്, അമീൻ തിരൂർക്കാട്, ജബിൻ അലി, സലാഹ് റഷീദ്, നിഷ്മ ബദർ, ശിഹാന വി കെ, തുടങ്ങിയ ജില്ലാ ,മണ്ഡലം നേതാക്കളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്, ശേഷം ജാമ്യത്തിൽ വിട്ടയച്ചു.

Print Friendly, PDF & Email

Leave a Comment

More News