മലയാള സിനിമയിലെ അമ്മ മുഖം: പ്രശസ്ത നടി കവിയൂർ പൊന്നമ്മ അന്തരിച്ചു

കൊച്ചി: ഈ മാസം ആദ്യം ഇവിടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന മലയാളികളുടെ പ്രിയങ്കരിയായ നടി കവിയൂർ പൊന്നമ്മ (80) ഇന്ന് (വെള്ളിയാഴ്ച) വൈകിട്ട് അന്തരിച്ചു.

അർബുദ ബാധിതയായ അവര്‍ ചികിത്സയിലായിരുന്നു. ഇക്കഴിഞ്ഞ മെയ് മാസത്തില്‍ നടത്തിയ പരിശോധനയില്‍ ക്യാൻസർ നാലാം ഘട്ടത്തിലേക്ക് കടന്നിരുന്നു. തുടർചികിത്സയ്ക്കും പരിശോധനയ്ക്കുമായി സെപ്റ്റംബർ 3 ന് അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, വ്യാഴാഴ്ച നില വഷളാകുകയും ഇന്ന് (വെള്ളിയാഴ്ച) അന്ത്യം സംഭവിക്കുകയായിരുന്നു എന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

പത്തനംതിട്ടയിലെ കവിയൂരിൽ ടി.പി ദാമോദരന്റെയും ഗൗരിയമ്മയുടെയും മകളായി 1944 ജനുവരി 6 നാണ് പൊന്നമ്മ ജനിച്ചത്. അന്തരിച്ച നടി കവിയൂർ രേണുക അടക്കം ഇളയ ആറു സഹോദരങ്ങൾ കൂടിയുണ്ട്. പൊന്നമ്മയ്ക്ക് ഒരു വയസ്സുള്ളപ്പോൾ കവിയൂരിൽനിന്ന് കോട്ടയത്തെ പൊൻകുന്നത്തേക്കു താമസം മാറി. അച്ഛനിൽനിന്നു പകർന്നുകിട്ടിയ സംഗീത താൽപര്യത്താൽ കുട്ടിക്കാലം തൊട്ടു സംഗീതം പഠിച്ചിരുന്നു. എം.എസ്.സുബ്ബലക്ഷ്മിയെപ്പോലെ വലിയ പാട്ടുകാരിയാകണമെന്നായിരുന്നു ആഗ്രഹം.

ഗായികയായി കലാജീവിതമാരംഭിച്ച് നാടകത്തിലൂടെ അഭിനേത്രിയായി സിനിമയിലെത്തി. 20ാം വയസില്‍ സത്യന്റേയും മധുവിന്റേയും അമ്മയായി വേഷമിട്ട പൊന്നമ്മ അമ്മ വേഷങ്ങള്‍ തന്മയത്തോടെ ചെയ്ത് മലയാളികളുടെ മനസില്‍ ഇടം പിടിച്ചു. ചെറുപ്രായത്തില്‍ തന്നെ സംഗീതം അഭ്യസിച്ചു തുടങ്ങിയ പൊന്നമ്മ 14 ാം വസയില്‍ നാടക തട്ടില്‍ കയറി. തോപ്പില്‍ ഭാസിയുടെ മൂലധനമായിരുന്നു ആദ്യ കാലങ്ങളില്‍ പൊന്നമ്മ അഭിനയിച്ച നാടകങ്ങളിലൊന്ന്.

നാല് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളടക്കം നിരവധി നേട്ടങ്ങള്‍ ഈ നടിയെ തേടിയെത്തി. 1971,1972,1973 എന്നീ വര്‍ഷങ്ങളില്‍ തുടര്‍ച്ചയായും പിന്നീട് 1994ലും മികച്ച രണ്ടാമത്തെ നടിയ്ക്കുള്ള പുരസ്‌കാരം നേടിയത് കവിയൂര്‍ പൊന്നമ്മയായിരുന്നു. നാനൂറിലേറെ ചിത്രങ്ങളില്‍ നടി അഭിനയിച്ചിട്ടുണ്ട്.

1962 ല്‍ ശ്രീരാമ പട്ടാഭിഷേകത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. രാവണനായി കൊട്ടാരക്കര ശ്രീധരന്‍ നായരെത്തിയപ്പോള്‍ മണ്ഡോദരിയായത് കവിയൂര്‍ പൊന്നമ്മയായിരുന്നു. തൊമ്മന്റെ മക്കള്‍ (1965) എന്ന സിനിമയില്‍ സത്യന്റെയും മധുവിന്റെയും അമ്മയായി വേഷമിട്ടു. മലയാളത്തില്‍ മിക്കവരുടെയും അമ്മയായി അഭിനയിച്ചിട്ടുണ്ട്.

സിനിമയ്‌ക്കൊപ്പം ടെലിവിഷന്‍ സീരിയലുകളിലും നടി സജീവമായിരുന്നു. മാത്രമല്ല, സിനിമാ-നാടക പിന്നണി ഗാനരംഗത്തും പൊന്നമ്മ കഴിവ് തെളിയിച്ചിട്ടുണ്ട്. നിര്‍മാതാവായ മണിസ്വാമിയെയായിരുന്നു കവിയൂര്‍ പൊന്നമ്മ വിവാഹം കഴിച്ചത്. 2011 ല്‍ മണിസ്വാമി അന്തരിച്ചു. മകള്‍ ബിന്ദു അമേരിക്കയിലാണ് താമസിക്കുന്നത്.

തൊമ്മന്റെ മക്കള്‍, ഓടയില്‍നിന്ന്, അന്വേഷിച്ചു കണ്ടെത്തിയില്ല, അസുരവിത്ത്, വെളുത്ത കത്രീന, നദി, ഒതേനന്റെ മകന്‍, ശരശയ്യ, വിത്തുകള്‍, ആഭിജാത്യം, ശ്രീ ഗുരുവായൂരപ്പന്‍, ഏണിപ്പടികള്‍, പൊന്നാപുരം കോട്ട, നിര്‍മാല്യം, നെല്ല്, ദേവി കന്യാകുമാരി, തുലാവര്‍ഷം, സത്യവാന്‍ സാവിത്രി, കൊടിയേറ്റം, ഇതാ ഇവിടെ വരെ, ഈറ്റ, ചാമരം, സുകൃതം, കരിമ്പന, ഓപ്പോള്‍, ഇളക്കങ്ങള്‍, സുഖമോ ദേവി, നഖക്ഷതങ്ങള്‍, അച്ചുവേട്ടന്റെ വീട്, തനിയാവര്‍ത്തനം, മഴവില്‍ക്കാവടി, വന്ദനം, കിരീടം, ദശരഥം, കാട്ടുകുതിര, ഉള്ളടക്കം, സന്ദേശം, ഭരതം, കുടുംബസമേതം, ചെങ്കോല്‍, മായാമയൂരം, വാത്സല്യം, ഹിസ് ഹൈനസ് അബ്ദുള്ള, തേന്‍മാവിന്‍ കൊമ്പത്ത്, അരയന്നങ്ങളുടെ വീട്, കാക്കക്കുയില്‍, വടക്കുന്നാഥന്‍, ബാബാ കല്യാണി, ഇവിടം സ്വര്‍ഗമാണ്, ഒപ്പം തുടങ്ങിയവയാണ് ശ്രദ്ധേയമായ മലയാള ചിത്രങ്ങള്‍.

കവിയൂര്‍ പൊന്നമ്മയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും അനുശോചനം രേഖപ്പെടുത്തി. തൻ്റെ നീണ്ട കരിയറിൽ നിരവധി ജനപ്രിയ നാടകങ്ങളിലും സിനിമകളിലും പ്രശംസനീയമായ വേഷങ്ങൾ അവർ ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി തൻ്റെ അനുശോചന സന്ദേശത്തിൽ പറഞ്ഞു.

തൻ്റെ അറുപത് വർഷത്തെ കരിയറിൽ, വാത്സല്യമുള്ള അമ്മയായി അവരുടെ പ്രധാന വേഷങ്ങളും അവരുടെ പുഞ്ചിരിയും കാഴ്ചക്കാർക്ക് പ്രിയപ്പെട്ടതായി വി ഡി സതീശൻ തൻ്റെ സന്ദേശത്തിൽ പറഞ്ഞു. സത്യൻ, പ്രേം നസീർ തുടങ്ങിയ മുതിർന്ന അഭിനേതാക്കളുടെ അമ്മയായും അവർ അഭിനയിച്ചിട്ടുണ്ടെന്നും സതീശന്‍ പറഞ്ഞു.

മൃതദേഹം ശനിയാഴ്ച രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെ കളമശ്ശേരി മുനിസിപ്പൽ ടൗൺ ഹാളിൽ പൊതുദർശനത്തിന് വയ്ക്കും. സംസ്‌കാരം ആലുവയിലെ വീട്ടുവളപ്പിൽ നടക്കും.

Print Friendly, PDF & Email

Leave a Comment

More News