“വലിയ മാപ്പ് ചോദിക്കട്ടേ പൊന്നുസേ ..”; കവിയൂര്‍ പൊന്നമ്മയെ അവസാനമായി ഒരു നോക്കു കാണാന്‍ കഴിയാതെ വിതുമ്പുന്ന നവ്യാ നായര്‍

ഇന്ന് അന്തരിച്ച പ്രശസ്ത നടി കവിയൂർ പൊന്നമ്മയുടെ വിയോ​ഗത്തിൽ മലയാള മണ്ണ് ഒന്നാകെ സങ്കടം കൊണ്ട് വിതുമ്പുകയാണ്. അവസാനമായി പ്രിയപ്പെട്ട നടിയെ നേരിട്ട് പോയി കാണാൻ കഴിയാതെ വന്നതിന്റെ വിഷമം നടി നവ്യ നായർ പങ്കുവെച്ചു.

‘വലിയ മാപ്പ് ചൊദിക്കട്ടെ പൊന്നുസേ… അവസാന സമയത്ത് ഒന്ന് വന്നു കാണാൻ സാധിച്ചില്ല എനിക്ക്. എന്ത് തിരക്കിന്റെ പേരിലായാലും അത് ന്യായീകരിക്കാൻ കഴിയുന്നതല്ല. ഇപ്പോൾ പിരിയുമ്പോഴും നാട്ടിൽ ഞാൻ ഇല്ല. എനിക്ക് പക്ഷേ ഞാൻ ഇക്കിളി ആക്കുമ്പോ കുഞ്ഞിനെ പോലെ കുലുങ്ങി ചിരിക്കുന്ന ആ മുഖം തന്നെ മതി ഓർമയിൽ സൂക്ഷിക്കാൻ. എന്റെ മുന്നിൽ കുഞ്ഞുങ്ങളെ ഒരുക്കുന്നപോലെ ഒരുങ്ങാൻ ഇരുന്നു തന്നതും എന്റെ മുടി കോതി പിന്നി തന്നതും ഒരുമിച്ചുറങ്ങിയതും എല്ലാം മായാത്ത ഓർമകൾ. സ്നേഹം മാത്രം തന്ന പൊന്നുസേ… കുറ്റബോധം ഏറെ ഉണ്ട്, മാപ്പാക്കണം. എന്തോ വെട്ടിപ്പിടിക്കാനുള്ള ഓട്ടത്തിൽ ചിലതൊക്കെ തീർത്താൽ തീരാത്ത വേദനയായല്ലോ!’, നവ്യ നായര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഇന്ന് വൈകിട്ടായിരുന്നു മലയാളത്തിന്‍റെ പ്രിയ അഭിനേത്രിയുടെ വിയോഗം. 79 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. മെയ് മാസത്തിൽ അർബുദം സ്ഥിരീകരിച്ചിരുന്നു. അപ്പോഴേക്കും രോഗം നാലാം ഘട്ടത്തിലേക്ക് കടന്നിരുന്നു. സെപ്തംബർ മൂന്നിന് തുടർ പരിശോധനകൾക്കും ചികിത്സക്കുമായിട്ടാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് എറണാകുളം ലിസി ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു.

https://www.facebook.com/navyanairofficial/posts/1096672108488880?ref=embed_post

Print Friendly, PDF & Email

Leave a Comment

More News