ഗോപിനാഥ് മുതുകാടിന്റെ അഞ്ചാം ഭാരത യാത്ര ‘ഇന്‍ക്ലൂസീവ് ഇന്ത്യ’ ഭിന്നശേഷി സമൂഹത്തിനായി

തിരുവനന്തപുരം, 20 സെപ്റ്റംബർ 2024: ഭിന്നശേഷി സമൂഹത്തെ മുഖ്യധാരയിലേയ്ക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായുള്ള സാമൂഹ്യ ഉള്‍ച്ചേര്‍ക്കലിന്റെ പ്രാധാന്യത്തെക്കുറിച്ച് ഭാരതത്തിലുടനീളം പൊതുജനങ്ങളില്‍ ബോധവത്കരണം നടത്തുന്നതിനായി ഗോപിനാഥ് മുതുകാട് ഭാരത യാത്രയ്‌ക്കൊരുങ്ങുന്നു. ഭാരതത്തിന്റെ വിഘടനവാദത്തിനും വര്‍ഗീയതയ്ക്കുമെതിരെയും ഗാന്ധി സന്ദേശങ്ങളുടെ പ്രചാരണാര്‍ത്ഥവുമായി നടത്തിയ 4 ഭാരതയാത്രകള്‍ക്കുശേഷമാണ് ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തില്‍ ഭിന്നശേഷിക്കാര്‍ക്കായി ഇന്‍ക്ലൂസീസ് ഇന്ത്യ എന്ന പേരില്‍ അഞ്ചാമത്തെ ഭാരതയാത്ര നടത്തുന്നത്.

2002ല്‍ വിസ്മയ ഭാരതയാത്ര, 2004ല്‍ ഗാന്ധിമന്ത്ര, 2007ല്‍ വിസ്മയ് സ്വരാജ് യാത്ര, 2010ല്‍ മിഷന്‍ ഇന്ത്യയ്ക്കുശേഷം നീണ്ട 14 വര്‍ഷങ്ങള്‍ക്കുശേഷമാണ് പുതിയ യാത്ര എന്ന സവിശേഷതയുമുണ്ട്. യാത്രയ്ക്ക് കേന്ദ്ര സര്‍ക്കാരിന്റെ സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള ഡി.ഇ.പി.ഡബ്ലിയു.ഡിയില്‍ നിന്നും അനുമതി ലഭിച്ചിട്ടുണ്ട്.

ഭിന്നശേഷി മേഖലയോടുള്ള സമൂഹത്തിന്റെ കാഴ്ചപ്പാടില്‍ മാറ്റം വരുത്തുക, മറ്റുള്ളവരെ പോലെ അവര്‍ക്കും തുല്യനീതി ഉറപ്പാക്കുക, ഭിന്നശേഷിക്കാരോടുള്ള സമീപനത്തില്‍ പുരോഗമനപരമായ മാറ്റം കൊണ്ടുവരിക തുടങ്ങിയ നിരവധി ഘടകങ്ങളാണ് യാത്രയിലുടനീളം പ്രചാരണ വിഷയമാക്കുന്നത്. ഡിഫറന്റ് ആര്‍ട് സെന്ററില്‍ പരീക്ഷിച്ച് വിജയിച്ച ഡി.എ.സി മോഡലും യാത്രയില്‍ അവതരിപ്പിക്കും. ഇന്ദ്രജാലത്തിന്റെ അകമ്പടിയോടെ ഒന്നരമണിക്കൂര്‍ നീളുന്ന ബോധവത്കരണ പരിപാടി ഇന്ത്യയിലുടനീളം നാല്‍പ്പതോളം വേദികളില്‍ അവതരിപ്പിക്കും. ലോക സെറിബ്രല്‍ പാൽസി ദിനമായ ഒക്‌ടോബര്‍ 6ന് കന്യാകുമാരിയില്‍ നിന്നാരംഭിച്ച് ലോക ഭിന്നശേഷി ദിനമായ ഡിസംബര്‍ 3ന് ഡല്‍ഹിയില്‍ അവസാനിക്കും.

കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെയുള്ള വിവിധ സംസ്ഥാനങ്ങളിലെ ഡി.ഇ.പി.ഡബ്ലിയു.ഡിയുടെ കീഴിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ടുകളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഈ പരിപാടിയുടെ ഗുണഭോക്താക്കള്‍ അതാതിടങ്ങളിലെ പൊതുജനങ്ങള്‍, ഭിന്നശേഷി വിഭാഗക്കാര്‍, രക്ഷിതാക്കള്‍, അദ്ധ്യാപകര്‍, ഭിന്നശേഷി മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍, എന്‍.ജി.ഒകള്‍, ഗവണ്‍മെന്റ് ഉദ്യോഗസ്ഥര്‍ എന്നിവരാണ്.

പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം 22ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ഡിഫറന്റ് ആര്‍ട് സെന്ററില്‍ രാവിലെ 10.30ന് നടക്കുന്ന ചടങ്ങില്‍ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആര്‍.ബിന്ദു അദ്ധ്യക്ഷത വഹിക്കും. പാരാലിംപ്യന്‍ പദ്മശ്രീ ബോണിഫെയ്‌സ് പ്രഭുവിനെ ആദരിക്കും. കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ, ഡിഫറന്റ് ആര്‍ട് സെന്റര്‍ ഡയറക്ടര്‍ ജയഡാളി എം. വി, എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട് എന്നിവര്‍ പങ്കെടുക്കും. ചടങ്ങിനോടനുബന്ധിച്ച് നര്‍ത്തകി മേതില്‍ ദേവികയുടെ സൈന്‍ ലാംഗ്വേജിന്റെ പശ്ചാത്തലത്തിലുള്ള നൃത്താവതരണവും പ്രശസ്ത ബുള്‍ബുള്‍ വാദകന്‍ ഉല്ലാസ് പൊന്നടിയുടെ സംഗീതാവിഷ്‌കാരവും നടക്കും.

തുടര്‍ന്ന് ഗോപിനാഥ് മുതുകാട് ഇന്ത്യാ യാത്രയില്‍ അവതരിപ്പിക്കുന്ന ബോധവത്കരണ ഇന്ദ്രജാല പരിപാടിയുടെ അവതരണവും നടക്കും. സെപ്റ്റംബർ 28ന് വൈകുന്നേരം 4.30ന് ചെന്നൈ കാമരാജര്‍ അരങ്കത്തില്‍ യാത്രയ്ക്ക് നാന്ദികുറിച്ചുകൊണ്ടുള്ള പരിപാടി അരങ്ങേറും. ഒക്‌ടോബര്‍ 2ന് ലക്ഷദ്വീപില്‍ ആമുഖ പരിപാടി, ഒക്‌ടോബര്‍ 4ന് കേരള രാജ് ഭവനില്‍ സംഘാംഗങ്ങള്‍ക്ക് യാത്രയയപ്പ്, ഒക്‌ടോബര്‍ 6ന് കന്യാകുമാരിയില്‍ തുടക്കം എന്നിവ നടക്കും.

Print Friendly, PDF & Email

Leave a Comment

More News