അമിത ജോലി ഭാരം: അന്നാ സെബാസ്റ്റ്യന്റെ മരണത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയ കേസെടുത്തു

ന്യൂഡൽഹി: പുണെയിൽ ഏണസ്റ്റ് ആന്‍ഡ് യങ് കമ്പനിയില്‍ ചാർട്ടേഡ് അക്കൗണ്ടന്റായ അന്ന സെബാസ്റ്റ്യന്റെ മരണത്തിൽ ദേശീയ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു. നാല് ആഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകണമെന്ന് കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന് നിർദേശം നൽകി. എന്തു നടപടി എടുത്തെന്ന് അറിയിക്കണമെന്നും നിർദേശം നല്‍കിയിട്ടുണ്ട്‌.

ജോലിഭാരമാണ് അന്നയുടെ മരണത്തിന് കാരണമെന്നതിൽ കമ്മിഷൻ അതീവ ആശങ്ക പ്രകടിപ്പിച്ചു. മാനസിക പിരിമുറുക്കം, ഉത്കണ്ഠ, ഉറക്കമില്ലായ്മ എന്നിവയുൾപ്പെടെ തൊഴിലിടത്ത് യുവ പ്രൊഫഷണലുകൾ അഭിമുഖീകരിക്കുന്ന വെല്ലുവിളികളെക്കുറിച്ച് അന്നയുടെ മരണം ​ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തുന്നു. സുരക്ഷിതവും ജീവനക്കാർക്ക് പിന്തുണയേകുന്നതുമായ തൊഴിൽ അന്തരീക്ഷം ഒരുക്കേണ്ടത് തൊഴിലുടമയുടെ ഉത്തരവാദിത്വമാണെന്നും കമ്മിഷൻ വ്യക്തമാക്കി.

ഏണസ്റ്റ് ആന്‍ഡ് യങ് ഇന്ത്യയില്‍ ജോലിയിലിരിക്കെ ജൂലൈ 20ന് താമസസ്ഥലത്ത് വച്ച് അന്ന സെബാസ്റ്റ്യന്‍ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. കമ്പനിയിൽ ചാർട്ടേഡ് അക്കൗണ്ടന്റായിരുന്നു അന്ന. കമ്പനിയില്‍ ചേര്‍ന്ന് നാല് മാസത്തിനുള്ളിലാണ് അന്നയുടെ അപ്രതീക്ഷിത വിയോ​ഗം. അമിത ജോലി ഭാരം കാരണമാണ് മകൾ മരിച്ചത് എന്ന് പറഞ്ഞുകൊണ്ട് യുവതിയുടെ അമ്മ ഏണസ്റ്റ് ആന്‍ഡ് യങ് ഇന്ത്യയുടെ ചെയര്‍മാന് അയച്ച ഹൃദയഭേദകമായ കത്ത് സോഷ്യൽമീഡിയയിൽ ചര്‍ച്ചയായിരുന്നു.

Print Friendly, PDF & Email

Leave a Comment

More News