മുന്‍‌കൂര്‍ ജാമ്യ ഹര്‍ജി തള്ളിയതിനെത്തുടര്‍ന്ന് ഒളിവില്‍ പോയ സിദ്ദിഖിനായി അന്വേഷണം ഊര്‍ജിതമാക്കി

കൊച്ചി: ബലാത്സംഗക്കേസില്‍ ഒളിവില്‍ കഴിയുന്ന നടന്‍ സിദ്ദിഖിനായി അന്വേഷണം ഊര്‍ജിതമാക്കി. ഹെക്കോടതി മുന്‍കൂര്‍ ജാമ്യഹര്‍ജി തളളിയതിന് പിന്നാലെ അന്വേഷണം വ്യാപിപ്പിച്ചിട്ടും സിദ്ദിഖ് എവിടെയാണെന്ന വിവരം പൊലീസിന് ലഭിച്ചിട്ടില്ല. സിദ്ദിഖിനായി എറണാകുളം കേന്ദ്രീകരിച്ച് രാത്രി വൈകിയും പരിശോധന നടന്നിരുന്നു. സിദ്ദിഖ് സുപ്രിംകോടതിയെ സമീപിച്ചാൽ തടസവാദ ഹരജിയുമായി ഇരയും കോടതിയിലെത്തും.

ലുക്ക് ഔട്ട് നോട്ടീസ് ഉളളതിനാല്‍ വിദേശത്തേക്ക് കടക്കാനുളള സാധ്യതയില്ലെന്നാണ് നിഗമനം. ഇതര സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. സുപ്രിം കോടതിയില്‍ അപ്പീല്‍ പോകുന്നതുമായി ബന്ധപ്പെട്ട് സിദ്ദിഖ് നീക്കങ്ങള്‍ നടത്തുന്നുണ്ടെന്നാണ് വിവരം.

ഹരജിയുമായി ബന്ധപ്പെട്ട് സിദ്ദിഖിന്‍റെ കേരളത്തിലെ അഭിഭാഷകർ ഡൽഹിയിലെ മുതിർന്ന അഭിഭാഷകനുമായി സംസാരിച്ചു. വിധി പകർപ്പ് കൈമാറി. ഇര പരാതി നൽകാൻ വൈകിയതടക്കം വിഷയങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഹരജി തയാറാക്കുന്നത് . 2016-ല്‍ നടന്ന സംഭവത്തിൽ എട്ടു വര്‍ഷം കഴിഞ്ഞ് 2024ൽ പരാതി നൽകിയത് ചോദ്യം ചെയ്താകും ഹരജി.

അതേസമയം സിദ്ദിഖിന്‍റെ നീക്കം മുൻകൂട്ടി കണ്ട്, തടസവാദ ഹരജി സമർപ്പിക്കാൻ ഒരുങ്ങുകയാണ് പീഡിപ്പിക്കപ്പെട്ട നടി. മുൻകൂർ ജാമ്യഅപേക്ഷ പരിഗണിക്കുന്നതിനു മുൻപ് തന്‍റെ വാദം കൂടി കേൾക്കണമെന്ന് അവര്‍ ആവശ്യപ്പെടുമെന്ന് പറയുന്നു.

Print Friendly, PDF & Email

Leave a Comment

More News