ഒളിവില്‍ പോകാന്‍ സഹായിച്ചെന്നും സിം കാര്‍ഡ് നല്‍കിയെന്നും ആരോപിച്ച് സിദ്ധിഖിന്റെ മകന്റെ സുഹൃത്തുക്കളെ അന്വേഷണ സംഘം ചോദ്യം ചെയ്തു; എതിര്‍പ്പുമായി സിദ്ദിഖിന്റെ കുടുംബം

എറണാകുളം: നടിയെ ബലാത്സംഗം ചെയ്തെന്ന ആരോപണം നേരിട്ട് ഒളിവിൽ കഴിയുന്ന നടൻ സിദ്ദീഖിന്റെ മകന്റെ സുഹൃത്തുക്കളുടെ മൊഴി രേഖപ്പെടുത്തി വിട്ടയച്ചതായി അന്വേഷണ സംഘം. എറണാകുളം സ്വദേശികളായ നദിർ‌, പോൾ എന്നിവരെയാണ് മൊഴി രേഖപ്പെടുത്തി വിട്ടയച്ചത്. നടപടിക്രമങ്ങൾ പാലിക്കാതെ ഇരുവരെയും കസ്റ്റഡിയിലെടുത്തെന്ന് ആരോപിച്ച് കുടുംബം ഡിസിപിക്ക് പരാതി നൽകി. സിദ്ദീഖ് എവിടെ എന്ന് അന്വേഷിച്ച് കസ്റ്റഡിയിലെടുത്ത ഇവരെക്കുറിച്ച് ഒരു വിവരവുമില്ലെന്നാരോപിച്ചാണ് കുടുംബം പരാതി നൽകിയത്.

സിദ്ദീഖ് എവിടെയാണെന്ന് വെളിപ്പെടുത്തിയില്ലെങ്കിൽ സുഹൃത്തുക്കളെ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് ഭീഷണിപ്പെടുത്തിയതായി മകൻ ഷഹീൻ സിദ്ദിഖ് പറഞ്ഞു. ഇന്ന് പുലർച്ചെയാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തതെന്നും, പ്രത്യേക അന്വേഷണ സംഘമാണ് ഇവരെ കസ്റ്റഡിയിലെടുത്തതെന്നും ഷഹീൻ പറഞ്ഞു.

സിദ്ദിഖിനെ ഒളിവില്‍ സഹായിച്ചെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് സുഹൃത്തുക്കളെ കസ്റ്റഡിയിലെടുത്തതെന്നും, സിദ്ദിഖിന് സിം കാര്‍ഡ് നല്‍കിയത് ഇവരാണെന്നും അന്വേഷണ സംഘം വ്യക്തമാക്കി. സിദ്ദിഖ് സിം കാര്‍ഡുകള്‍ മാറി മാറി ഉപയോഗിക്കുന്നുണ്ട്. ഇതറിയാനാണ് ചോദ്യം ചെയ്തതെന്നും അന്വേഷണ സംഘം പറയുന്നു. കസ്റ്റഡിയിലെടുത്തവരെ നോട്ടീസ് നല്‍കി വിട്ടയച്ചെങ്കിലും വീണ്ടും വിളിപ്പിക്കുമെന്നും അന്വേഷണ സംഘം വ്യക്തമാക്കി.

ലൈം​ഗിക പീഡനപരാതിയിൽ സിദ്ദീഖിൻ്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിട്ട് ഏഴ് ദിവസം പിന്നിട്ടു. ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയത് മുതൽ സിദ്ദീഖ് ഒളിവിലാണ്. സിദ്ദീഖിനായി ശക്തമായ അന്വേഷണം പൊലീസ് നടത്തിവരുകയാണ്.

Print Friendly, PDF & Email

Leave a Comment

More News