മലയാള നടൻ ടി പി മാധവൻ അന്തരിച്ചു

കൊല്ലം: മലയാള നടൻ ടി പി മാധവൻ അന്തരിച്ചു. ഇന്ന് (ഒക്ടോബർ 9, ബുധനാഴ്ച) കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. 88 വയസ്സായിരുന്നു.

ആരോഗ്യനില വഷളായതിനെ തുടർന്ന് ചൊവ്വാഴ്ച അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പിന്നീട് വെൻ്റിലേറ്ററിലേക്ക് മാറ്റുകയും ചെയ്തിരുന്നു.

അസോസിയേഷൻ ഓഫ് മലയാളം മൂവി ആർട്ടിസ്റ്റുകളുടെ (അമ്മ) ആദ്യ ജനറൽ സെക്രട്ടറിയായിരുന്ന അദ്ദേഹം 600 ലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. കഴിഞ്ഞ എട്ടു വർഷമായി പത്തനാപുരം ഗാന്ധിഭവനിലെ അന്തേവാസിയായിരുന്നു.

സിനിമയിലെ തിരക്കുകളില്‍ നിന്നൊഴിഞ്ഞ് ആശ്രമ ജീവിതം ആഗ്രഹിച്ച് ഹരിദ്വാറിലേക്ക് പോയ അദ്ദേഹത്തിന് അവിടെവച്ച് പക്ഷാഘാതം സംഭവിക്കുകയും ഹരിദ്വാറിലെ സന്ന്യാസിമാരും മറ്റും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കുകയും ചെയ്‌തു. ഏകദേശം നടക്കാമെന്നായപ്പോള്‍ അവര്‍ അദ്ദേഹത്തെ തിരികെ നാട്ടിലേക്ക് അയച്ചു.

2016 ഫെബ്രുവരി 28 നാണ് അദ്ദേഹം ഗാന്ധിഭവനില്‍ എത്തുന്നത്. ഗാന്ധിഭവനില്‍ നിന്നുള്ള ഏറെക്കാലത്തെ ചികിത്സയ്ക്ക് ശേഷം ആരോഗ്യം വീണ്ടെടുത്തിരുന്നു. സിനിമയിലെ തിരക്കുകളില്‍ നിന്നും അകന്നെങ്കിലും ഗാന്ധിഭവനുമായി ബന്ധപ്പെട്ടുള്ള നിരവധി വേദികളില്‍ സജീവമായിരുന്നു. വിവിധ സ്ഥലങ്ങളില്‍ നിരവധി പൊതുപരിപാടികളില്‍ പങ്കെടുത്തു.

യാത്രകള്‍ ഒരുപാട് ഇഷ്‌ടപ്പെട്ടിരുന്ന ടിപി, ഗാന്ധിഭവന്‍ സ്ഥാപകനും സെക്രട്ടറിയുമായ പുനലൂര്‍ സോമരാജന്‍റെ യാത്രകളില്‍ ഒരു കൊച്ചുകുട്ടിയുടെ കൗതുകത്തോടെ എപ്പോഴും പങ്കുചേരുമായിരുന്നു. ഗാന്ധിഭവനിലെ കുട്ടികള്‍ക്കും മറ്റ് അന്തേവാസികള്‍ക്കുമൊപ്പം സമയം ചിലവിടുന്നതായിരുന്നു അദ്ദേഹത്തിന് ഏറ്റവും ഇഷ്‌ടമുണ്ടായിരുന്ന കാര്യം.

ഗാന്ധിഭവനില്‍ എത്തിയശേഷം അദ്ദേഹത്തിന് രാമു കാര്യാട്ട് പുരസ്‌കാരം, പ്രേംനസീര്‍ അവാര്‍ഡ്, കൊട്ടാരക്കര ശ്രീധരന്‍നായര്‍ പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്. ഗാന്ധിഭവനിലെ താമസത്തിനിടെ ഒരു സിനിമയിലും രണ്ട് ടെലിവിഷന്‍ സീരിയലുകളിലും അഭിനയിച്ചു.

നാല്‍പ്പതാം വയസില്‍ സിനിമയില്‍ എത്തിയ അദ്ദേഹം തന്‍റെ നാല് പതിറ്റാണ്ട് കാലത്തെ സിനിമ ജീവിതത്തിനിടെ അറുന്നൂറോളം സിനിമകളിലും മുപ്പതിലധികം ടിവി സീരിയലുകളിലും വേഷമിട്ടു.

ഗ്രന്ഥകാരനും വിദേശ സര്‍വ്വകലാശാലകളിലടക്കം ഡീനുമായിരുന്ന ഡോ. എന്‍.പരമേശ്വരന്‍ പിള്ളയുടെയും മീനാക്ഷിക്കുട്ടിയമ്മയുടെയും മൂത്ത മകനായി 1935 നവംബര്‍ 7ന് തിരുവനന്തപുരത്താണ് ജനനം. ആഗ്ര യൂണിവേഴ്‌സിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സില്‍ നിന്നും സോഷ്യോളജിയില്‍ ബിരുദാനന്തരബിരുദം നേടിയ ടിപി മാധവന്‍ പിന്നീട് ഡല്‍ഹി എസ്.എ.ഡി.സി.യില്‍ നിന്നും ബിസിനസ് മാനേജ്‌മെന്‍റില്‍ ഡിപ്ലോമ നേടി.

1960 ല്‍ കല്‍ക്കത്ത പബ്ലിസിറ്റി സൊസൈറ്റി ഓഫ് ഇന്ത്യയില്‍ അഡ്വര്‍ടൈസ്‌മെന്‍റില്‍ ബ്യൂറോ ചീഫായി ജോലിയില്‍ പ്രവേശിക്കുകയും ബ്ലിറ്റ്‌സ്, ഫ്രീ പ്രസ് ജേര്‍ണല്‍ എന്നിവയില്‍ പ്രവര്‍ത്തിക്കുകയും ചെയ്‌തു. ഇന്ത്യന്‍ എക്‌സ്പ്രസ് പത്രത്തില്‍ ബോംബെയിലും കല്‍ക്കത്തയിലുമായി ദീര്‍ഘകാലം സേവനമനുഷ്‌ടിച്ചിട്ടുണ്ട്. കേരളകൗമുദി പത്രത്തിന്‍റെ കല്‍ക്കത്ത ബ്യൂറോ ചീഫായും ടിപി ജോലി ചെയ്‌തിട്ടുണ്ട്. ഇതിനിടെ ബാംഗ്ലൂരില്‍ സ്വന്തമായി പരസ്യ കമ്പനിയും ആരംഭിച്ചു.

കുട്ടിക്കാലം മുതല്‍ തന്നെ പാട്ടിലും അഭിനയത്തിലും അതീവ തത്‌പരനായിരുന്ന ടിപി തന്‍റെ കര്‍മ്മ മേഖലകളായിരുന്ന ബോംബെ, കല്‍ക്കത്ത, ബാംഗ്ലൂര്‍ എന്നിവിടങ്ങളിലെല്ലാം മലയാളി സംഘടനകളിലെ പ്രധാന ആകര്‍ഷണമായിരുന്നു. അവിടെ നാടകാഭിനയത്തിലും അദ്ദേഹം തിളങ്ങി.

കല്‍ക്കത്തയില്‍ വെച്ച് യാദൃച്ഛികമായി നടന്‍ മധുവുമായി പരിചയപ്പെട്ടത് ചലച്ചിത്ര മേഖലയിലേക്കുള്ള വഴിയൊരുക്കി. നടന്‍ മധു സംവിധാനം ചെയ്‌ത ‘അക്കല്‍ദാമ’ എന്ന സിനിമയില്‍ അഭിനയിച്ചുകൊണ്ടാണ് സിനിമാ രംഗത്തേക്ക്‌ പ്രവേശിക്കുന്നത്. പിന്നെ നിരവധി സിനിമകള്‍. 1983ല്‍ ചന്ദ്രകുമാര്‍ സംവിധാനം ചെയ്‌ത ‘ആന’ എന്ന ചിത്രം നിര്‍മ്മിച്ചതും ടിപിയാണ്.

മലയാള സിനിമ താരസംഘടനയായ ‘അമ്മ’ രൂപീകരിച്ചപ്പോള്‍ അതിന്‍റെ ആദ്യത്തെ ജനറല്‍ സെക്രട്ടറിയായ ടിപി തുടര്‍ച്ചയായി പത്ത് വര്‍ഷം ആ സ്ഥാനം അലങ്കരിച്ചു. സുധയാണ് ഭാര്യ. സിനിമയില്‍ സജീവമായതോടെ ഭാര്യയുമായി വിവാഹമോചനം നേടിയിരുന്നു. ദേവിക, രാജകൃഷ്‌ണ മേനോന്‍ എന്നിവര്‍ മക്കളാണ്.

മാധവൻ്റെ മൃതദേഹം വ്യാഴാഴ്ച (ഒക്‌ടോബർ 10) രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 വരെ ഗാന്ധിഭവനിൽ പൊതുദര്‍ശനത്തിന് വെയ്ക്കും. സംസ്‌കാരം വൈകീട്ട് അഞ്ചിന് തിരുവനന്തപുരം ശാന്തികവാടത്തിൽ നടക്കും.

Print Friendly, PDF & Email

Leave a Comment

More News