ഇസ്രായേൽ സൈനിക താവളത്തിനു നേരെ ഹിസ്ബുള്ളയുടെ മിസൈൽ ആക്രമണം

ലെബനനിലെയും ഗാസയിലെയും തീവ്രവാദികളുമായി ഇസ്രായേൽ സൈന്യം ഏർപ്പെട്ടിരിക്കെ, ജൂതന്മാരുടെ അവധിക്കാലമായ യോം കിപ്പൂരിനോട് അനുബന്ധിച്ച് ഒക്ടോബർ 12 ന് ഹിസ്ബുള്ള ഇസ്രായേൽ സൈനിക താവളത്തിന് നേരെ മിസൈല്‍ ആക്രമണം നടത്തി.

യോം കിപ്പൂരിൽ, സാധാരണയായി ഇസ്രായേലിലുടനീളം ശാന്തമായ പ്രതിഫലനത്തിൻ്റെ ഒരു ദിവസമാണ്. മാർക്കറ്റുകൾ അടയ്ക്കുകയും, പൊതുഗതാഗതം നിർത്തുകയും, വിമാന സര്‍‌വീസ് നിര്‍ത്തലാക്കിയുമാണ് ആ ദിവസം ആചരിക്കുന്നത്. എന്നാല്‍, രാജ്യം ഹിസ്ബുള്ളയുമായും ഹമാസുമായും ശത്രുത നേരിടുന്നത് തുടരുന്നതിനാൽ, ഇസ്രായേലിൻ്റെ വടക്കൻ, തെക്ക് അതിർത്തികളിൽ പോരാട്ട പ്രവർത്തനങ്ങൾ സജീവമായി തുടരുകയാണ്.

ലെബനനിലെ യുദ്ധത്തിനിടെ ഇസ്രായേൽ ആക്രമണത്തിൽ നിരവധി പ്രധാന കമാൻഡർമാർ നഷ്ടപ്പെട്ടതായി കണ്ടിട്ടുള്ള ഹിസ്ബുള്ള, ഹൈഫയ്ക്ക് സമീപമുള്ള ഇസ്രായേൽ സൈനിക താവളത്തെ മിസൈലുകൾ ഉപയോഗിച്ച് ലക്ഷ്യം വച്ചതായി റിപ്പോർട്ട് ചെയ്തു. ഒരു സ്ഫോടകവസ്തു ഫാക്ടറിയെ ലക്ഷ്യം വെച്ചായിരുന്നു ആക്രമണമെന്ന് ഹിസ്ബുള്ള അവകാശപ്പെട്ടു. വടക്കൻ ഇസ്രായേലിലുടനീളം വ്യോമാക്രമണ സൈറണുകൾ മുഴങ്ങി, ലെബനനിൽ നിന്ന് വിക്ഷേപിച്ച ഒരു പ്രൊജക്‌ടൈൽ തടഞ്ഞതായി ഇസ്രായേൽ സൈന്യം പറഞ്ഞു.

ലെബനനിലെ യുഎൻ സമാധാന സേനാ പോസ്റ്റിന് നേരെയുണ്ടായ ആക്രമണത്തിൽ രണ്ട് ശ്രീലങ്കൻ സമാധാന സേനാംഗങ്ങൾക്ക് പരിക്കേറ്റതായി ഇസ്രായേൽ സമ്മതിച്ചതിനെത്തുടർന്ന് നയതന്ത്ര സംഘർഷങ്ങൾ വർദ്ധിച്ചിരിക്കുകയാണ്. രണ്ട് ദിവസത്തിനിടെ രണ്ടാം തവണയാണ് ഇത്തരമൊരു സംഭവം നടന്നത്. യുഎൻ സെക്രട്ടറി ജനറൽ അൻ്റോണിയോ ഗുട്ടെറസ് ഉൾപ്പെടെയുള്ള യുഎൻ ഉദ്യോഗസ്ഥരും അന്താരാഷ്ട്ര നേതാക്കളും ആക്രമണത്തെ അപലപിച്ചപ്പോൾ, യുഎൻ സ്ഥാനത്തിന് സമീപം ആസന്നമായ ഭീഷണിയോട് തങ്ങളുടെ സൈനികർ പ്രതികരിച്ചതായി ഇസ്രായേൽ വിശദീകരിച്ചു.

യുഎൻ സമാധാന സേനാംഗങ്ങൾ ഉൾപ്പെട്ട സംഭവങ്ങളിൽ അന്താരാഷ്ട്ര നേതാക്കൾ വിയോജിപ്പ് പ്രകടിപ്പിച്ചു. ഐറിഷ് സൈനിക മേധാവി സീൻ ക്ലാൻസി ആക്രമണങ്ങളെ ഇസ്രായേൽ ന്യായീകരിക്കുന്നതിൽ സംശയം പ്രകടിപ്പിച്ചു. അതേസമയം, സമാധാന സേനയെ ബോധപൂർവം ലക്ഷ്യം വച്ചതാണെന്ന് ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോൺ പറഞ്ഞു. ഹിസ്ബുള്ളയെ ലക്ഷ്യം വെച്ചാണ് ആക്രമണമെന്ന് ഇസ്രായേല്‍ അവകാശപ്പെടുന്നുണ്ടെങ്കിലും, അവര്‍ മനഃപ്പൂര്‍‌വ്വം വംശ നാശം വരുത്തുകയാണെന്ന് നേതാക്കള്‍ സംശയം പ്രകടിപ്പിച്ചു. ആക്രമണങ്ങളെ അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ ലംഘനമാണെന്ന് ഗുട്ടെറസും അപലപിച്ചു. യുഎൻ ഉദ്യോഗസ്ഥർക്ക് നേരെയുള്ള വെടിവയ്പ്പ് അവസാനിപ്പിക്കാൻ യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ ഇസ്രായേലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

നയതന്ത്ര ശ്രമങ്ങൾ തുടരുന്നുണ്ടെങ്കിലും, വെടിനിർത്തലിനുള്ള ചർച്ചകൾ ഇതുവരെ വിജയിച്ചിട്ടില്ല. ഉടൻ വെടിനിർത്തൽ കൊണ്ടുവരുന്നതിനുള്ള പുതിയ പ്രമേയത്തിനായി തൻ്റെ സർക്കാർ യുഎൻ രക്ഷാസമിതിയോട് അഭ്യർത്ഥിക്കുമെന്ന് ലെബനീസ് പ്രധാനമന്ത്രി നജീബ് മിക്കാറ്റി പ്രഖ്യാപിച്ചു.

രാജ്യത്തിൻ്റെ തെക്ക് ഭാഗത്ത് ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ രണ്ട് ലെബനീസ് സൈനികർ കൊല്ലപ്പെട്ടതായും ലെബനൻ സൈന്യം റിപ്പോര്‍ട്ട് ചെയ്തു.

Print Friendly, PDF & Email

Leave a Comment

More News