മഹാ കുംഭമേള 2025: ഉത്തര്‍പ്രദേശ് ടൂറിസം വകുപ്പ് 34 രാജ്യങ്ങളിൽ നിന്നുള്ള നയതന്ത്രജ്ഞരെ ക്ഷണിച്ചു

പ്രയാഗ്‌രാജ്: പ്രയാഗ്‌രാജിൽ നടക്കാനിരിക്കുന്ന മഹാകുംഭമേളയിലേക്ക് 34 രാജ്യങ്ങളിൽ നിന്നുള്ള നയതന്ത്രജ്ഞർക്ക് ഉത്തർപ്രദേശ് ടൂറിസം വകുപ്പ് ക്ഷണക്കത്ത് അയച്ചു. 2025 ജനുവരി 13 മുതൽ ഫെബ്രുവരി 26 വരെ നടക്കുന്ന മേള ലോകത്തിലെ ഏറ്റവും വലിയ മതപരമായ ഒത്തുചേരലുകളിൽ ഒന്നായി കണക്കാക്കപ്പെടുന്നു. ഈ ചടങ്ങ് ദശലക്ഷക്കണക്കിന് ഭക്തരെയും അന്താരാഷ്ട്ര ശ്രദ്ധയും ആകർഷിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ക്ഷണിക്കപ്പെട്ട രാജ്യങ്ങളിൽ നേപ്പാൾ, ശ്രീലങ്ക, ഇന്തോനേഷ്യ, തായ്‌ലൻഡ്, മൗറീഷ്യസ്, കംബോഡിയ, ദക്ഷിണ കൊറിയ, മ്യാൻമർ, ഭൂട്ടാൻ, ബംഗ്ലാദേശ്, ഫിജി, ലാവോസ്, മലേഷ്യ, വിയറ്റ്നാം, യുഎസ്, യുകെ, ഓസ്‌ട്രേലിയ, റഷ്യ, ഫ്രാൻസ്, കാനഡ, ജർമ്മനി എന്നീ രാജ്യങ്ങള്‍ ഉൾപ്പെടുന്നു.

നയതന്ത്രജ്ഞരെ ക്ഷണിക്കുന്നതിൻ്റെ ഉദ്ദേശം മഹാ കുംഭമേളയുടെ മഹത്വവും ആത്മീയതയും ആഗോള തലത്തിൽ അവതരിപ്പിക്കുക, അതോടൊപ്പം ഇന്ത്യയും മറ്റ് രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം ശക്തിപ്പെടുത്തുക എന്നതാണ്. ഉത്തർപ്രദേശ് സർക്കാർ ഈ മഹാ കുംഭമേള സംസ്ഥാനത്തെ വിനോദസഞ്ചാരത്തിൻ്റെ കേന്ദ്രമാക്കി മാറ്റുന്നതിനുള്ള സുപ്രധാന അവസരമായി കണക്കാക്കുന്നു. മഹാ കുംഭ ചടങ്ങിൽ ഭക്തരുടെ സുരക്ഷ ഉറപ്പാക്കാൻ ഉത്തർപ്രദേശ് സർക്കാർ വിപുലമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. സിസിടിവി നിരീക്ഷണം, ഡ്രോൺ നിരീക്ഷണം, പ്രത്യേക ക്വിക്ക് റെസ്‌പോൺസ് ടീമുകൾ എന്നിവയുൾപ്പെടെ 60,000 പോലീസുകാരെ വിന്യസിക്കും.

ഭക്തരുടെ വൻ തിരക്ക് കണക്കിലെടുത്ത്, മഹാ കുംഭ വേളയിൽ ഇന്ത്യൻ റെയിൽവേ 1,000 പ്രത്യേക ട്രെയിനുകളും സര്‍‌വീസ് നടത്തും. പരിപാടിയുടെ ഒരുക്കങ്ങളുടെ ഭാഗമായി ബസ് സർവീസുകൾ വർധിപ്പിക്കുകയും സംസ്ഥാന റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ നൂറുകണക്കിന് അധിക ബസുകൾ പ്രയാഗ്രാജിലേക്ക് ഓടിക്കുകയും ചെയ്യും. മികച്ച റോഡുകൾ, ശുചീകരണം, ശുദ്ധമായ കുടിവെള്ള ലഭ്യത എന്നിവ ഉറപ്പാക്കുന്നതുൾപ്പെടെ, മഹാ കുംഭ വേളയിൽ ദർശനത്തിനെത്തുന്ന ഭക്തർക്കായി അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് സർക്കാർ ഗണ്യമായ ബജറ്റ് വകയിരുത്തിയിട്ടുണ്ട്. ഇതോടൊപ്പം, പ്രായമായവർ, വികലാംഗർ, സ്ത്രീ ഭക്തർ എന്നിവർക്കായി പ്രത്യേക സൗകര്യങ്ങളു ഏർപ്പെടുത്തിയിട്ടുണ്ട്, അതിനാൽ അവരുടെ പങ്കാളിത്തം തടസ്സരഹിതവും സൗകര്യപ്രദവുമാകും.

മഹാകുംഭ് 2025 ആഭ്യന്തരമായി മാത്രമല്ല, അന്തർദേശീയ തലത്തിലും ശ്രദ്ധ ആകർഷിക്കുന്ന ഒരു ചരിത്ര സന്ദർഭമായിരിക്കും. 34 രാജ്യങ്ങളിൽ നിന്നുള്ള നയതന്ത്രജ്ഞരുടെ പങ്കാളിത്തത്തോടെ, ഇന്ത്യയുടെ സാംസ്കാരികവും മതപരവുമായ വൈവിധ്യം വലിയ തോതിൽ ആഘോഷിക്കുന്നതിനുള്ള അവസരമായിരിക്കും പരിപാടി.

Print Friendly, PDF & Email

Leave a Comment

More News