കണ്ണൂർ മുന്‍ എഡിഎം നവീൻ ബാബുവിൻ്റെ മരണം: ലാൻഡ് റവന്യൂ ജോയിൻ്റ് കമ്മീഷണർ അന്വേഷണം നടത്തും

തിരുവനന്തപുരം: കണ്ണൂർ മുൻ അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് (എഡിഎം) നവീൻ ബാബുവിൻ്റെ ആത്മഹത്യയിലേക്ക് നയിച്ച സംഭവങ്ങളെക്കുറിച്ച് അന്വേഷിക്കാൻ ലാൻഡ് റവന്യൂ ജോയിൻ്റ് കമ്മീഷണർ എ. ഗീതയോട് കേരള സർക്കാർ ഉത്തരവിട്ടു.

നവീൻ ബാബുവിനെതിരെ കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി പി ദിവ്യ ഉന്നയിച്ച അഴിമതി ആരോപണങ്ങളും അന്വേഷണ പരിധിയിൽ വരും. നവീൻ ബാബുവിനെതിരെയുള്ള ഗുരുതരമായ ആരോപണങ്ങളെ സാധൂകരിക്കുന്ന എന്തെങ്കിലും തെളിവുകൾ ദിവ്യ ഹാജരാക്കിയിട്ടുണ്ടോ എന്നതിലാണ് അന്വേഷണം ഊർജിതമാക്കുന്നത്.

പ്രശാന്തന്‍ എന്ന സ്വകാര്യ വ്യക്തിക്ക് പെട്രോള്‍ പമ്പിന് അനുമതി പത്രം നല്‍കുന്നതുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും പരിശോധിക്കും. എന്‍ഒസി നല്‍കുന്നതില്‍ കാലതാമസം ഉണ്ടായോ എന്നും പരിശോധിക്കും. അന്വേഷിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് സര്‍ക്കാരിന്‍റെ നിര്‍ദേശം. റോഡില്‍ വളവുണ്ടെന്ന് കാട്ടി എന്‍ഒസി വൈകിപ്പിച്ചെന്നാണ് ദിവ്യയുടെ ആരോപണം. എന്നാല്‍ ഇതിന് വിരുദ്ധമായി ഇക്കാര്യം പരിഗണിക്കാതെ തന്നെ പെട്രോള്‍ പമ്പിന് അനുമതി നല്‍കിയെന്നാണ് വ്യക്തമായിരിക്കുന്നത്.

ഒക്‌ടോബർ 14-ന് നവീൻ ബാബു പത്തനംതിട്ടയിലേക്കുള്ള സ്ഥലമാറ്റത്തെ തുടർന്ന് ജില്ലാ കളക്‌ട്രേറ്റ് ജീവനക്കാർ സംഘടിപ്പിച്ച യാത്രയയപ്പ് യോഗത്തിൽ, ഫയലുകളിൽ നടപടി ക്രമാതീതമായി വൈകിപ്പിച്ചതിൽ എഡിഎം അഴിമതി കാണിച്ചു എന്ന് ദിവ്യ ആരോപിച്ചിരുന്നു.

ആ സമയത്ത് ദിവ്യയ്‌ക്കൊപ്പം വേദി പങ്കിട്ട നവീൻ ബാബു, അസ്വസ്ഥനായി കാണപ്പെട്ടു. അടുത്ത ദിവസമാണ് അദ്ദേഹത്തെ ക്വാർട്ടേഴ്സിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്.

നവീൻ ബാബുവിൻ്റെ മരണം ജനരോഷത്തിന് കാരണമാവുകയും സിപിഐ എമ്മിനെയും ഇടതുപക്ഷ ജനാധിപത്യ മുന്നണിയേയും പിടിച്ചുലച്ച രാഷ്ട്രീയ കൊടുങ്കാറ്റുണ്ടാക്കുകയും ചെയ്തു.

നവീൻ ബാബുവിൻ്റെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ദിവ്യയെ സിപിഐ(എം) സ്ഥാനത്ത് നിന്ന് നീക്കുകയും പോലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

യാത്രയയപ്പ് ചടങ്ങിൽ എഡിഎമ്മിനെ അവഹേളിച്ചതിൽ നിന്ന് ദിവ്യയെ പിന്തിരിപ്പിക്കാത്തതിന് പൊതു വിമർശനത്തിന് വിധേയനായ കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ വിജയനെതിരെയും അന്വേഷണം ഊർജിതമാകും. അദ്ദേഹത്തിന്റെ മൊഴിയും ശ്രീമതി ഗീത രേഖപ്പെടുത്തും.

തൻ്റെ കീഴുദ്യോഗസ്ഥനെ സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ടതിന് എൽഡിഎഫ് സർവ്വീസ് സംഘടനകൾ വിജയനെ വിമർശിക്കുകയും നവീൻ ബാബുവിനെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കാൻ ദിവ്യയെ അനുവദിച്ചെന്നും ആരോപിച്ചിരുന്നു.

കലക്‌ടറേറ്റിൽ തന്നെ ക്യാമ്പ് ചെയ്‌ത് വിശദമായ റിപ്പോർട്ട് തയ്യാറാക്കാനാണ് അന്വേഷണ സംഘം നിലവിൽ തീരുമാനിച്ചിരിക്കുന്നത്. അതിനിടെ എഡിഎം കെ നവീൻ ബാബുവിന്‍റെ യാത്രയയപ്പ് ചടങ്ങിൽ പിപി ദിവ്യയെ ക്ഷണിച്ചിരുന്നില്ലെന്ന് കണ്ണൂർ ജില്ലാ കലക്‌ടർ അരുൺ കെ വിജയൻ വ്യക്തമാക്കി. പരിപാടിയുടെ സംഘാടകൻ താനായിരുന്നില്ല, അതുകൊണ്ട് തന്നെ ദിവ്യയെ ക്ഷണിക്കേണ്ട കാര്യമില്ല. യാത്രയയപ്പ് ചടങ്ങ് സംഘടിപ്പിച്ചത് സ്റ്റാഫ് കൗൺസിലാണ്. പരിപാടി സംഘടിപ്പിച്ച രേഖകൾ പരിശോധിക്കാമെന്നും കലക്‌ടര്‍ പറഞ്ഞു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റായ പിപി ദിവ്യയെ തടഞ്ഞാൽ അത് പ്രോട്ടോക്കോൾ ലംഘനമാകുമെന്നും അന്വേഷണം നടക്കുന്നതിനാൽ കൂടുതൽ പറയാനാവില്ല എന്നുമാണ് അദ്ദേഹത്തിന്‍റെ നിലപാട്. അവധി അപേക്ഷ നൽകിയിട്ടില്ലെന്നും നവീൻ ബാബുവിന്‍റെ കുടുംബത്തിന് കത്ത് നൽകിയത് കുറ്റസമ്മതമല്ല, അവരുടെ ദുഃഖത്തോടൊപ്പം നിൽക്കുകയാണ് ചെയ്‌തത് എന്നും കലക്‌ടർ വ്യക്തമാക്കി.

അതേസമയം കണ്ണൂർ കലക്‌ടർക്കെതിരെ എഡിഎമ്മിന്‍റെ ബന്ധുക്കൾ മൊഴി നൽകി. കലക്‌ടർ – എഡിഎം ബന്ധം സൗഹൃദപരം ആയിരുന്നില്ല. അവധി നൽകുന്നതിൽ കടുത്ത നിയന്ത്രണം ഉണ്ടായിരുന്നു. സ്ഥലംമാറ്റ ഉത്തരവ് ലഭിച്ചിട്ടും വിടുതൽ നൽകാൻ വൈകിപ്പിച്ചു എന്നീ വിവരങ്ങൾ നവീൻ കുടുംബാംഗങ്ങളുമായി പങ്കുവച്ചിരുന്നു.

സംസ്‌കാര ചടങ്ങിൽ കണ്ണൂർ കലക്‌ടറെ പങ്കെടുപ്പിക്കാതിരുന്നതിന്‍റെ കാരണവും ഇത് തന്നെയാണെന്നും കുടുംബം മൊഴി നൽകി. നവീന്‍റെ ഭാര്യ, രണ്ട് മക്കൾ, സഹോദരൻ എന്നിവരുടെ മൊഴിയാണ് പൊലീസ് രേഖപ്പെടുത്തിയത്.

നവീൻ ബാബുവിൻ്റെ യാത്രയയപ്പ് ചടങ്ങിൽ ദിവ്യ ക്ഷണിക്കപ്പെടാതെ വന്നതിൻ്റെ സാഹചര്യവും ഗീത അന്വേഷിക്കും. കളക്ടറേറ്റ് ജീവനക്കാരുടെയും മറ്റ് സാക്ഷികളുടെയും മൊഴിയെടുക്കും.

ഉദ്യോഗസ്ഥനെ പരസ്യമായി അപകീർത്തിപ്പെടുത്താനുള്ള ഗൂഢാലോചനയുടെ ഭാഗമായി ഒരു പ്രാദേശിക ടെലിവിഷൻ ക്യാമറാമാൻ ഔദ്യോഗിക ചടങ്ങ് അനുവാദമില്ലാതെ കവർ ചെയ്യുകയും നവീൻ ബാബുവിനെതിരായ ദിവ്യയുടെ “കുറ്റപ്പെടുത്തലുകളുടെ” ദൃശ്യങ്ങൾ ടെലിവിഷൻ വാർത്താ ചാനലുകളുമായി പങ്കുവെക്കുകയും ചെയ്‌തെന്ന ആരോപണത്തെക്കുറിച്ച് പോലീസ് അന്വേഷിക്കുന്നുണ്ട്.

Print Friendly, PDF & Email

Leave a Comment

More News