കണ്ണൂർ എഡിഎമ്മിൻ്റെ മരണം: കലക്ടറുടെ രാജി ആവശ്യപ്പെട്ട് യുവമോർച്ച, കെഎസ്‌യു പ്രവർത്തകരുടെ പ്രതിഷേധം; കലക്ടറേറ്റില്‍ സംഘർഷാവസ്ഥ

കണ്ണൂര്‍: മുൻ അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് (എഡിഎം) നവീൻ ബാബുവിൻ്റെ മരണത്തിൽ ജില്ലാ കലക്ടർ അരുൺ കെ.വിജയന് പങ്കുണ്ടെന്ന് ആരോപിച്ച് ഭാരതീയ ജനതാ യുവമോർച്ച (ബിജെവൈഎം), കേരള സ്റ്റുഡൻ്റ്‌സ് യൂണിയൻ (കെഎസ്‌യു) പ്രവർത്തകർ കണ്ണൂർ കലക്‌ടറേറ്റില്‍ പ്രതിഷേധ പ്രകടനം നടത്തിയതിനെ തുടർന്നുണ്ടായ സംഘർഷം രൂക്ഷമായി. കലക്ടറെ മാറ്റുക, എ ഡി എം ആത്മഹത്യ ചെയ്തതിനെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു പ്രതിഷേധം.

കലക്‌ടറേറ്റില്‍ ആദ്യം എത്തിയ ബിജെവൈഎം പ്രവർത്തകർ പോലീസ് ബാരിക്കേഡ് വകവെക്കാതെ ഗേറ്റിലൂടെ ബലം പ്രയോഗിച്ച് അകത്തു കടക്കാന്‍ ശ്രമിച്ചു. സംഘത്തെ പിരിച്ചുവിടാൻ ബലപ്രയോഗത്തിലൂടെ പോലീസ് ശ്രമിച്ചെങ്കിലും, കലക്ടറെ കാണാതെ പിരിഞ്ഞുപോകില്ലെന്ന നിലപാടിലാണ് സമരക്കാർ. ഇതേത്തുടർന്ന് കളക്ടറുടെ രാജി ആവശ്യപ്പെട്ട് കെഎസ്‌യു പ്രവർത്തകർ പ്രകടനം ആരംഭിച്ചു.

കലക്ടര്‍ അരുൺ കെ വിജയൻ സ്ഥാനമൊഴിയുന്നത് വരെ സമരം തുടരുമെന്ന് കെഎസ്‌യു അംഗങ്ങൾ കലക്ടറേറ്റ് വളപ്പിൽ പ്രതിഷേധിച്ചു.

പ്രതിഷേധങ്ങൾക്കിടെ നവീൻ ബാബുവിൻ്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിൻ്റെ ഭാഗമായി കലക്ടറുടെ മൊഴി രേഖപ്പെടുത്താൻ ലാൻഡ് റവന്യൂ ജോയിൻ്റ് കമ്മിഷണർ എ. ഗീതയും സ്ഥലത്തെത്തി. വിവാദമായ യാത്രയയപ്പ് യോഗത്തിൽ പങ്കെടുത്ത രണ്ട് ഡെപ്യൂട്ടി കളക്ടർമാർ, ജീവനക്കാർ, സ്റ്റാഫ് കൗൺസിൽ അംഗങ്ങൾ എന്നിവരുടെ മൊഴിയും ശ്രീമതി ഗീത രേഖപ്പെടുത്തിയിട്ടുണ്ട്.

Print Friendly, PDF & Email

Leave a Comment

More News