സംസ്ഥാന സ്കൂൾ കായിക മേള നവംബർ 4 മുതല്‍ ആരംഭിക്കും; സ്‌കൂള്‍ ശാസ്‌ത്രോത്സവം 2024 നവംബര്‍ 15 മുതല്‍ 18 വരെ; കലോത്സവം 2025 ജനുവരി 4-ന് ആരംഭിക്കും

തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കായിക മേള നവംബർ 4നും, കലോത്സവം ജനുവരി 4നും ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. സംസ്ഥാന സ്കൂൾ കായികമേളയുടെ പേരിലെ ഒളിമ്പിക്സ് ഒഴിവാക്കിയെന്ന് മന്ത്രി അറിയിച്ചു. ഒളിമ്പിക്സ് നിബന്ധനകൾക്ക് എതിരായതിനാലാണ് പേര് മാറ്റിയത്. നവംബർ 4 മുതൽ 11 വരെയാണ് കായിക മേള നടക്കുക. എറണാകുളത്ത് 17 വേദികൾ ഉണ്ടാകുമെന്ന് മന്ത്രി അറിയിച്ചു.

സമാപന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കും. വിജയികൾക്ക് ചരിത്രത്തിൽ ആദ്യമായി മുഖ്യമന്ത്രിയുടെ പേരിൽ ട്രോഫി നൽകും. കാസർകോട്ടുനിന്നും തിരുവനന്തപുരത്തുനിന്നും ദീപശിഖാ പ്രയാണം എറണാകുളം ജില്ലയിലെത്തും. 50 സ്‌കൂളുകളിൽ താമസ സൗകര്യമുണ്ടാകും.

തക്കുടു അണ്ണാറക്കണ്ണനാണ് 2024 സ്കൂൾ കായികമേളയുടെ ഭാഗ്യ ചിഹ്നം. മുന്‍ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി ഒളിമ്പ്ക്സ് മാതൃകയിലാണ് മേള ചിട്ടപ്പെടുത്തുന്നത്. ഇരുപത്തിനാലായിരം കായിക പ്രതിഭകള്‍ പങ്കെടുക്കുന്ന കായികമേള ലോകത്തെ തന്നെ ഏറ്റവും കൂടുതല്‍ കായിക താരങ്ങള്‍ പങ്കെടുക്കുന്ന ഏറ്റവും വലിയ കായിക മാമാങ്കമാകുമെന്നാണ് പ്രതീക്ഷയെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

സവിശേഷ പരിഗണന അര്‍ഹിക്കുന്ന കുട്ടികളെ കൂടി പങ്കെടുപ്പിക്കുന്ന ഇന്‍ക്ലൂസീവ് സ്പോര്‍ട്സ് ഉള്‍പ്പെടെ 39 കായിക ഇനങ്ങളില്‍ പതിനായിരം മത്സരമാണ് സംഘടിപ്പിക്കുന്നത്. നവംബര്‍ 4 ന് വൈകുന്നേരം 5.00 മണി മുതല്‍ കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ഒളിമ്പിക്സിനെ അനുസ്മരിപ്പിക്കുന്ന രീതിയിലുള്ള വിപുലമായ ചടങ്ങുകളോടെ മത്സരങ്ങള്‍ ആരംഭിക്കും. സമാപനം നവംബര്‍ 11 ന് വൈകുന്നേരം 4.00 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ കൊച്ചി മഹാരാജാസ് കോളേജ് ഗ്രൗണ്ടില്‍ ഉദ്ഘാടനം ചെയ്യും.

കായികമേളയുടെ ചരിത്രത്തില്‍ ആദ്യമായി ഏറ്റവും കൂടുതല്‍ പോയിന്റ് കരസ്ഥമാക്കുന്ന ടീമിന് മുഖ്യമന്ത്രിയുടെ എവര്‍ റോളിംഗ് ട്രോഫി സമ്മാനിക്കും. എമിറേറ്റ്സില്‍ കേരള സിലബസ്സില്‍ പഠിപ്പിക്കുന്ന എട്ട് സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ കൂടി കായിക മേളയില്‍ പങ്കെടുക്കാനുള്ള അവസരം ആദ്യമായി ഒരുക്കുന്നുണ്ട്.

സംസ്ഥാന സ്‌കൂള്‍ കലോത്സവം 2025 ജനുവരി 4 മുതല്‍ 8 വരെയുള്ള തീയതികളില്‍ തിരുവനന്തപുരത്ത് വിവിധ വേദികളിലായി സംഘടിപ്പിക്കും. ജനുവരി 4 ന് രാവിലെ 10.00 മണിക്ക് മുഖ്യമന്ത്രി കലോത്സവം ഉദ്ഘാടനം ചെയ്യും. കലോത്സവ ചരിത്രത്തില്‍ ആദ്യമായി തദ്ദേശീയ ജനവിഭാഗങ്ങളുടെ കലാരൂപങ്ങള്‍ കൂടി മത്സര ഇനമായി കലോത്സവത്തില്‍ അരങ്ങേറും.

ഇരുള നൃത്തം, മലപ്പുലയ ആട്ടം, പളിയ നൃത്തം, മംഗലം കളി, പണിയ നൃത്തം എന്നിവയാണ് കലോത്സവത്തില്‍ മത്സര ഇനമായി ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. 249 ഇനങ്ങളിലായി 15000 ത്തോളം കുട്ടികള്‍ കലോത്സവത്തില്‍ പങ്കെടുക്കും.

സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവം 2024 നവംബര്‍ 15 മുതല്‍ 18 വരെയുള്ള തീയതികളില്‍ ആലപ്പുഴയില്‍ വച്ച് നടത്തുവാന്‍ തീരുമാനിച്ചിട്ടുണ്ട്. പൊതുവിദ്യാഭ്യാസം, ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍സെക്കന്ററി തലങ്ങളിലെ ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവൃത്തി പരിചയ, ഐ.ടി. വിഭാഗങ്ങളില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന കേരള സ്‌കൂള്‍ ശാസ്‌ത്രോത്സവം സംഘടനാ പാടവം കൊണ്ടും മത്സരയിനങ്ങളുടെ വൈവിധ്യം കൊണ്ടും അദ്ധ്യാപക വിദ്യാര്‍ത്ഥി പങ്കാളിത്തം കൊണ്ടും ഏഷ്യയിലെ തന്നെ ബൃഹത്തായ ശാസ്ത്രമേളയാകും.

നാല് ദിവസങ്ങളിലായാണ് ശാസ്‌ത്രോത്സവം പൂര്‍ത്തിയാക്കുന്നത്. ആദ്യ ദിവസത്തില്‍ രജിസ്‌ട്രേഷനും 1,2,3 തീയതികളില്‍ മത്സരങ്ങളും, പ്രദര്‍ശനവും നടക്കുന്നു. ഏകദേശം 10,000-ത്തോളം മത്സരാര്‍ത്ഥികള്‍ ഈ മേളയില്‍ മാറ്റുരയ്ക്കുന്നുണ്ട്. ശാസ്ത്രം, ഗണിതശാസ്ത്രം, സാമൂഹ്യശാസ്ത്രം, കാലഘട്ടത്തിന്റെ അനിവാര്യതയായ ഐ.റ്റി വിഭാഗം, പ്രവൃത്തിപരിചയം, എന്നിങ്ങനെ 5 വിഭാഗങ്ങളിലായാണ് മത്സരം നടക്കുന്നത്. എച്ച്.എസ്, എച്ച്.എസ്.എസ്, വി.എച്ച്.എസ്.എസ് വിഭാഗങ്ങളിലായി ആകെ 180 ഇനങ്ങളില്‍ ആണ് മത്സരം നടക്കുന്നത്. ശാസ്‌ത്രോത്സവത്തിന്റെ ഭാഗമായി വൊക്കേഷണല്‍ എക്‌സ്‌പോയും കരിയര്‍ഫെസ്റ്റും നടത്തുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.

അതേസമയം വിദ്യാഭ്യാസ ചട്ടം ലംഘിച്ച് പ്രവർത്തിക്കുന്ന സ്കൂകളെ പൂട്ടാൻ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചതായി മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.

പല സ്കൂളുകളും പ്രവർത്തിക്കുന്നത് എൻഒസി വാങ്ങിക്കാതെയാണെന്ന് മന്ത്രി പറഞ്ഞു. സ്കൂളുകളിൽ ഡിആഒ നേതൃത്വത്തിൽ പരിശോധന നടത്തും. ഒരു മാസത്തിനുള്ളിൽ റിപ്പോർട്ട്‌ നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ഫീസിന്റെ പേരിലും സ്കൂളുകളിൽ വൻ കൊള്ള നടക്കുന്നു എന്ന് വിദ്യാഭാസ മന്ത്രി ആരോപിച്ചു.

Print Friendly, PDF & Email

Leave a Comment

More News