മണ്ണാറശാല ആയില്യ മഹോത്സവത്തിന് തുടക്കമായി

ഹരിപ്പാട്: മണ്ണാറശാല ശ്രീ നാഗരാജാ ക്ഷേത്രത്തിലെ ആയില്യ മഹോത്സവത്തിന് മഹാദീപക്കാഴ്ചയോടെ തുടക്കമായി. ശ്രീകോവിലിലെ നെയ് വിളക്കിൽ നിന്ന് പകർന്ന ദീപം ക്ഷേത്രനടയിലെ വിളക്കിൽ ഇളയ കാരണവർ എം.കെ. കേശവൻ നമ്പൂതിരി തെളിച്ചതോടെയാണ് മഹാദീപക്കാഴ്ചയ്ക്ക് തുടക്കമായത്.

ക്ഷേത്രത്തിലും പരിസരത്തുമായി ഒരുക്കിയ ആയിരക്കണക്കിന് വിളക്കുകളിലേക്ക് ദീപം പകർന്നതോടെ പുണർതം സന്ധ്യയിൽ ക്ഷേത്രവും കാവുകളും ദീപപ്രഭയിൽ ശോഭിച്ചു. കേന്ദ്രമന്ത്രി സുരേഷ് ഗോപിയും ദീപം തെളിച്ച് ദീപക്കാഴ്ചയിൽ സജീവ സാന്നിധ്യമായി.

മൂന്ന് ദിവസമായി നടക്കുന്ന ഉത്സവത്തിലെ ഏറ്റവും പ്രധാന ചടങ്ങ് നടക്കുന്നത് ആയില്യം നാളിലാണ്. തുലാം മാസത്തിലെ ആയില്യം നാളായ ശനിയാഴ്ച പുലര്‍ച്ചെ നാലിന് നട തുറക്കും. ആറിന് കുടുംബ കാരണവര്‍ ആയില്യം നാളിലെ പൂജകള്‍ ആരംഭിക്കും. അനന്ത – വാസുകീ ചൈതന്യങ്ങള്‍ ഏകീഭാവത്തില്‍ കുടികൊള്ളുന്ന ഇന്ത്യയിലെ തന്നെ അതിപുരാതനമായ നാഗരാജാ ക്ഷേത്രമാണിത്.

ആയില്യത്തിനു മുന്നോടിയായി നാഗരാജാവിനും സർപ്പയക്ഷിയമ്മയ്ക്കും ചാർത്തുന്ന നാലു ദിവസത്തെ കളഭമുഴുക്കാപ്പും കാവിൽ പൂജകളും പൂർണമായി. മണ്ണാറശാല വലിയമ്മ സാവിത്രി അന്തർജനത്തിന്റെ കാർമികത്വത്തിൽ മുഴുക്കാപ്പ് ചാർത്തിയത് ദർശിക്കാൻ വലിയ ഭക്തജനത്തിരക്ക് അനുഭവപ്പെട്ടു. തുടർന്ന് രചന നാരായണൻകുട്ടിയുടെ നടനാഞ്ജലി നടന്നു. പത്താമത് ശ്രീനാഗരാജ പുരസ്കാര ദാന സമ്മേളനം കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു.

അനന്ത–വാസുകീ ചൈതന്യങ്ങൾ ഏകീഭാവത്തിൽ കുടികൊള്ളുന്ന മണ്ണാറശാല നാഗരാജ ക്ഷേത്രത്തിൽ അനന്തഭഗവാന്റെ ദർശന പുണ്യമായ പൂയം തൊഴൽ ഇന്നു നടക്കും. രാത്രി 10ന് നട അടയ്ക്കുന്നതുവരെ പൂയം തൊഴാം. ഭഗവാന്റെ തിരുനാളായ ആയില്യത്തിന് പുലർച്ചെ 4ന് നട തുറക്കും.

രാവിലെ 9 മുതൽ ഇല്ലത്ത് നിലവറയ്ക്ക് സമീപം വലിയമ്മ ഭക്തജനങ്ങൾക്ക് ദർശനം നൽകും. 12 ന് വലിയമ്മയുടെ നേതൃത്വത്തിൽ ആയില്യം എഴുന്നള്ളത്ത് ഇല്ലത്ത് എത്തിയതിനുശേഷം വലിയമ്മയുടെ കാർമികത്വത്തിലുള്ള ആയില്യം പൂജ നടക്കും. വലിയമ്മയുടെ പൂജകൾ പൂർത്തിയായ ശേഷം നൂറും പാലും, ഗുരുതി, തട്ടിൻമേൽ നൂറും പാലും എന്നിവ നടക്കും

മണ്ണാറശാല നാഗരാജ ക്ഷേത്രത്തിലെ ആയില്യ ഉത്സവ ദിവസമായ നാളെ ജില്ലയിലെ എല്ലാ സർക്കാർ ഓഫിസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധിയാണ്. പൊതു പരീക്ഷകൾക്ക് മാറ്റമില്ല.

 

Print Friendly, PDF & Email

Leave a Comment

More News