ദോഹ: പതിവുപോലെ പ്രവാസികളെ പരിഗണിക്കാത്ത ബഡ്ജറ്റ് ആണ് ഇത്തവണയും കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ചതെന്ന് പ്രവാസി വെൽഫെയർ സംസ്ഥാന സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു. പ്രവാസലോകത്ത് സംഭവിച്ചു കൊണ്ടിരിക്കുന്ന മാറ്റങ്ങൾ വിശിഷ്യാ മിഡിൽ ഈസ്റ്റിൽ, പ്രവാസി സമൂഹത്തെ വലിയതോതിൽ ബാധിച്ചു കൊണ്ടിരിക്കുന്ന ഈ സന്ദർഭത്തിലും അത്തരം കാര്യങ്ങൾ പരിഗണിക്കാതിരുന്നത് ഖേദകരമാണ്. പ്രവാസി പുനരധിവാസം വിമാന ടിക്കറ്റ് നിരക്ക് നിയന്ത്രണത്തിനുള്ള സംവിധാനം തുടങ്ങിയ നിരന്തര ആവശ്യങ്ങൾ പോലും പരിഗണിക്കപ്പെട്ടിട്ടില്ല. പ്രവാസി വിദ്യാർത്ഥികളുടെ വിദ്യാഭ്യാസത്തിനുള്ള യാതൊരു പരിഗണനയും ബഡ്ജറ്റിൽ ഇല്ല. ക്രമാതീതമായി തുടരുന്ന പണപ്പെരുപ്പം നിയന്ത്രിക്കാൻ ബാഡ്ജറ്റിൽ സംവിധാനങ്ങളും ഇല്ലാത്തത് രാഷ്ട്രീയ ലാഭം മുന്നിൽ കണ്ടുകൊണ്ട് സംസ്ഥാനങ്ങൾക്ക് നൽകുന്ന നീക്കിയിരിപ്പിലും പദ്ധതികളിലുമുള്ള വേർതിരിവ് അപലപനീയമാണ്.
കേരളത്തോട് തുടരുന്ന അവഗണനയും നീതികരിക്കാൻ ആവില്ല. വയനാടിന് പ്രത്യേക പാക്കേജ് ഇല്ലാത്തത് സങ്കടകരമാണ്. ആഡംബര വസ്തുക്കൾക്കുള്ള നികുതിയിളവും ആവശ്യ സാധനങ്ങൾക്കുള്ള വിലക്കയറ്റവും സാധാരണക്കാരനോടുള്ള നിലപാട് വ്യക്തമാക്കുന്നതാണെന്നും പ്രവാസി വെൽഫെയർ സംസ്ഥാന സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു.
—