തിരുവനന്തപുരം: വനിതാ സംരംഭകര്‍ക്ക് വിപണി കണ്ടെത്താൻ സഹായിക്കുകയെന്ന ലക്ഷ്യത്തോടെ നടത്തുന്ന ‘എസ്‌കലേറ 2025’ പ്രദർശന വിപണന മേളയുടെ ഉദ്ഘാടനം തിരുവനന്തപുരത്ത് ആരോഗ്യ വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് ഉദ്‌ഘാടനം ചെയ്തു. കേരളത്തിൽ ഉൾനാടൻ ഗ്രാമങ്ങളിൽ ജോലി ചെയ്യുന്ന സ്ത്രീകൾക്ക് മികച്ച മാർക്കറ്റിംഗിന് അവസരം ഒരുക്കുന്നതിനും ഇതിലൂടെ ലക്ഷ്യമിടുന്നു. ഇടപ്പഴഞ്ഞി ആർ.ഡി.ആർ ഓഡിറ്റോറിയത്തിൽ ഫെബ്രുവരി 25 മുതൽ മാർച്ച് 3 വരെയാണ് മേള സംഘടിപ്പിക്കുന്നത്. ‘ശാക്തീകരണത്തിലേക്ക്, ആനന്ദത്തിലേക്ക്, പാതി ആകാശത്തിലേക്ക്’ എന്നതാണ് ഇത്തവണത്തെ മുദ്രാവാക്യം.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നൂറോളം വനിതാ സംരംഭകർ മേളയിൽ പങ്കെടുക്കും. തമിഴ്‌നാട്, കർണാടക, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള സംരംഭകരുടെ ഉൽപ്പന്നങ്ങളും വിൽപ്പനയ്ക്കുണ്ടാകും. തനത് ഉൽപ്പന്നങ്ങളാണ് മേളയിലുണ്ടാകുക. സെമിനാറുകൾ, ഇന്നോവേറ്റേഴ്‌സ് ഫോറം, പാനൽ ചർച്ചകൾ എന്നിവയും എസ്‌കലേറയുടെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. ഭക്ഷ്യമേളയും സാംസ്‌കാരിക പരിപാടികളും മേളയുടെ ഭാഗമായുണ്ട്.ടെക്‌നോളജി, ഭക്ഷ്യോൽപന്നങ്ങൾ, റീട്ടെയ്ൽ, കൃഷി, കരകൗശല വസ്തുക്കൾ, കൈത്തറി, ഫാഷൻ തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ള ഉൽപ്പന്നങ്ങളും സേവനങ്ങളുമാണ് മേളയിലുണ്ടാകുക. പുതിയ വിപണി സാധ്യതകളും അവസരങ്ങളും സംരംഭകർക്ക് മുന്നിൽ തുറന്നിടുന്നതിന് ലക്ഷ്യമിട്ടുള്ള സെമിനാറുകളും ചർച്ചകളും നടക്കും.
തൊഴിൽ ചെയ്യുക മാത്രമല്ല കൂടുതൽ സ്ത്രീകൾ തൊഴിൽ ദാതാക്കളായി മാറേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു . സ്ത്രീ സംരംഭകർക്ക് സർക്കാർ വലിയ പ്രാധാന്യമാണ് നൽകുന്നത്. വനിതാ വികസന കോർപറേഷന്റെ ആഭിമുഖ്യത്തിൽ സ്ത്രീ സംരംഭകരെ സൃഷ്ടിക്കാനായി വലിയ പ്രയത്നമാണ് നടത്തി വരുന്നത്. രണ്ട് ലക്ഷത്തിൽപ്പരം ആളുകൾക്ക് പ്രത്യക്ഷമായും പരോക്ഷമായും വനിതാ വികസന കോർപ്പറേഷന്റെ സാമ്പത്തിക പിന്തുണയിലൂടെ തൊഴിൽ നൽകാൻ കഴിയുന്നുണ്ട് എന്നുള്ളത് വളരെ അഭിമാനകരമായ കാര്യമാണെന്ന് മന്ത്രി പറഞ്ഞു. അതിന് വനിതാ വികസന കോർപ്പറേഷൻ പ്രത്യേക അഭിനന്ദനമർഹിക്കുന്നു. ലോൺ കൊടുക്കുക മാത്രമല്ല നിയമ അവബോധവും സാങ്കേതികമായ പിന്തുണയുമുൾപ്പെടെ പ്രോജക്ടുകൾ നന്നായി നടപ്പിലാക്കുന്നതിന് വേണ്ടുന്ന എല്ലാ പിന്തുണയും സ്ത്രീ സംരംഭകർക്ക് വനിതാ വികസന കോർപ്പറേഷൻ നൽകി വരുന്നുണ്ട് എന്നുള്ളത് ശ്രദ്ധേയമാണെന്ന് മന്ത്രി പറഞ്ഞു.
ഉന്നത വിദ്യാഭ്യാസ രംഗത്ത് കൂടുതൽ പെൺകുട്ടികളാണ്. 70 ശതമാനത്തിന് മുകളിലാണ് പെൺകുട്ടികൾ ഉന്നത വിദ്യാഭ്യാസ രംഗത്തുള്ളത്. പല തൊഴിൽ സ്ഥാപനങ്ങളിലും സ്ത്രീകളാണ് കൂടുതൽ. ആരോഗ്യ രംഗത്തും 70 ശതമാനത്തിലധികം സ്ത്രീകളാണ്. തൊഴിൽ ചെയ്യുന്ന സ്ത്രീകൾ കേരളത്തിൽ കൂടുതലാണ്. എങ്കിലും വിദ്യാഭ്യാസം നേടുന്ന സ്ത്രീകളുടെയും തൊഴിൽ ചെയ്യുന്ന സ്ത്രീകളുടെയും സംഖ്യയിൽ വലിയ അന്തരമുണ്ടെന്ന് മന്ത്രി പറഞ്ഞു. ഐടി മേഖലയിലുൾപ്പെടെ പലപ്പോഴും സ്ത്രീകൾ കൊഴിഞ്ഞു പോകുന്ന അവസ്ഥയുമുണ്ട്. ഇതെല്ലാം പരിഹരിക്കാനുള്ള പ്രവർത്തനങ്ങൾ നടത്തി വരുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വനിത വികസന കോർപറേഷന്റെ ആഭിമുഖ്യത്തിൽ വലിയ പ്രവർത്തനങ്ങളാണ് നടത്തി വരുന്നത്. ഈ സർക്കാരിന്റെ കാലത്ത് കോർപ്പറേഷൻ വായ്പാ വിതരണത്തിൽ റെക്കോർഡ് നേട്ടമാണ് കൈവരിച്ചിരിക്കുന്നത്. ലാഭത്തിൽ പ്രവർത്തിക്കുന്ന കോർപ്പറേഷൻ 2021-22 മുതൽ ലാഭം വിഹിതം സർക്കാരിന് നൽകി വരുന്നു. എൻ എം ഡി എഫ് സി-യുടെ ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച ചാനലൈസിംഗ് ഏജൻസിക്കുള്ള പുരസ്‌ക്കാരം തുടർച്ചയായി രണ്ട് വർഷം നേടി, പ്രവർത്തന മികവിന് എൻ എസ് എഫ് ഡി സി, എൻ ബി സി എഫ് ഡി സി എന്നിവയുടെ അംഗീകാരങ്ങളും സ്ഥാപനം നേടിയിട്ടുണ്ട്.സ്ത്രീ സുരക്ഷയ്ക്കായി ‘181’ വനിതാ ഹെൽപ് ലൈൻ, ആർത്തവ ശുചിത്വ ബോധവത്കരണത്തിനായി ഷീപാഡ് പദ്ധതി, ആദിവാസി വനിതകളുടെ ശാക്തീകരണം ലക്ഷ്യമിട്ടുള്ള വനമിത്ര, സ്ത്രീകളുടെയും പെൺകുട്ടികളുടെയും നേതൃശേഷി വർദ്ധിപ്പിക്കുന്നതിനായുള്ള ഫ്യൂച്ചർ വിമൻ ഗ്രൂമിങ്ങ് പ്രോഗ്രാം-പ്രതിഭ തുടങ്ങിയ പദ്ധതികളും വനിതാ വികസന കോർപ്പറേഷന്റെ നേതൃത്വത്തിൽ നടത്തി വരുന്നതായും മന്ത്രി വ്യക്തമാക്കി.
കാൻസർ സ്‌ക്രീനിംഗ് ക്യാമ്പും എസ്‌കലേറയിലുണ്ടാകും. സംസ്ഥാന ആരോഗ്യവകുപ്പ് മുപ്പത് വയസ്സിന് മുകളിലുള്ളവർക്കായി നടത്തുന്ന കാൻസർ പ്രതിരോധ ജനകീയ ക്യാമ്പയിനായ ‘ആരോഗ്യം ആനന്ദം-അകറ്റാം അർബുദം’ എന്ന ക്യാമ്പയിനിന്റെ ഭാഗമായാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്, എല്ലാ ദിവസവും ക്യാമ്പ് പ്രവർത്തിക്കും. സ്‌ക്രീനിംഗ് സൗജന്യമാണ്. സർക്കാർ-സ്വകാര്യ മേഖലകളുടെ സഹകരണത്തോടെയാണ് കോർപ്പറേഷൻ ക്യാമ്പ് സംഘടിപ്പിക്കുന്നത്. സ്തനാർബുദം, സെർവിക്കൽ കാൻസർ എന്നിവയുടെ സ്‌ക്രീനിംഗ് നടത്തി ചികിത്സ ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
വനിത വികസന കോർപറേഷൻ ചെയർപേഴ്സൺ കെ.സി. റോസക്കുട്ടി അധ്യക്ഷത വഹിച്ച ചടങ്ങിൽ മാനേജിംഗ് ഡയറക്ടർ ബിന്ദു വി.സി. സ്വാഗതം ആശംസിച്ചു.
പി ആര്‍ ഡി, കേരള സര്‍ക്കാര്‍