തിരുവനന്തപുരം: കഴിഞ്ഞ എട്ട് ദിവസത്തിനുള്ളിൽ, സംസ്ഥാന വ്യാപകമായി മയക്കുമരുന്നിനെതിരെ നടത്തിയ ‘ഓപ്പറേഷൻ ഡി ഹണ്ട്’ എന്ന ഓപ്പറേഷനിൽ പോലീസ് മാരകമായവ ഉൾപ്പെടെ നിരവധി മയക്കുമരുന്നുകൾ പിടിച്ചെടുത്തു.
അത്യന്തം മാരകമായ എംഡിഎംഎ മാത്രം 1.312 കിലോഗ്രാം പിടിച്ചെടുത്തു. 154 കിലോഗ്രാം കഞ്ചാവ്, 18.15 ഗ്രാം ഹാഷിഷ് ഓയിൽ, ബ്രൗൺ ഷുഗർ, ഹെറോയിൻ, വിവിധ തരം ഗുളികകൾ എന്നിവയും പിടിച്ചെടുത്തു. മയക്കുമരുന്ന് കൈവശം വച്ചതുമായി ബന്ധപ്പെട്ട് 2762 കേസുകൾ രജിസ്റ്റർ ചെയ്യുകയും 2854 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഒരാഴ്ചയ്ക്കുള്ളിൽ നടത്തിയ പരിശോധനകളിൽ നിന്ന് വൻതോതിൽ മയക്കുമരുന്ന് കേരളത്തിൽ എത്തുന്നതായി പോലീസിന് സൂചന ലഭിച്ചു. മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ കർശന നടപടിയെടുക്കാൻ പോലീസിനെ അനുവദിച്ചാൽ വലിയൊരു മയക്കുമരുന്ന് സംഘത്തെ കണ്ടെത്താൻ കഴിയുമെന്നാണ് സൂചന.
സംസ്ഥാനത്തെ ആന്റി നാർക്കോട്ടിക് ടാസ്‌ക് ഫോഴ്‌സ് തലവനും ക്രമസമാധാന ചുമതലയുമുള്ള എഡിജിപി മനോജ് എബ്രഹാമിന്റെയും റേഞ്ച് ലെവൽ എൻഡിപിഎസ് കോർഡിനേഷൻ സെല്ലിന്റെയും ജില്ലാ പോലീസ് മേധാവികളുടെയും നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. ഒന്നര കിലോഗ്രാം ഭാരമുള്ള മാരകമായ എംഡിഎംഎ പിടികൂടിയതില്‍ 594.72 ഗ്രാം മലപ്പുറം ജില്ലയിൽ നിന്നാണ് പിടിച്ചെടുത്തത്. മയക്കുമരുന്ന് കേസുകളും ഇവിടെ വർദ്ധിച്ചിട്ടുണ്ട്. ഈ കാലയളവിൽ 213 കേസുകളിലായി 225 പേരെ മലപ്പുറത്ത് നിന്ന് അറസ്റ്റ് ചെയ്തു. മറ്റ് മാരകമായ നിരോധിത മരുന്നുകളും ഇവിടെ വൻതോതിൽ പിടിച്ചെടുത്തു.
തിരുവനന്തപുരം ജില്ലയിൽ 403 കേസുകളിലായി 416 പേരെ അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സിറ്റി പോലീസ് ജില്ലയിൽ 152 കേസുകളിലായി 153 പേരെയും റൂറൽ ജില്ലയിൽ 251 കേസുകളിലായി 263 പേരെയും അറസ്റ്റ് ചെയ്തു. ഏകദേശം 10 കിലോ കഞ്ചാവും ഇവിടെ നിന്ന് പിടിച്ചെടുത്തു. പത്തനംതിട്ട, ആലപ്പുഴ ജില്ലകൾ ഒഴികെയുള്ള ജില്ലകളിൽ നിന്ന് ചെറിയ അളവിൽ എംഡിഎംഎ പിടിച്ചെടുത്തിട്ടുണ്ട്.