കളമശ്ശേരി പോളിടെക്നിക്കിൽ നടന്നിട്ടുള്ള കഞ്ചാവ്, ലഹരി വേട്ട അങ്ങേയറ്റം ഞെട്ടിപ്പിക്കുന്നതെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന സെക്രട്ടറിയറ്റ്. രണ്ട് കിലോ കഞ്ചാവ്, അവ തൂക്കാനുള്ള ത്രാസ്, മദ്യക്കുപ്പികളും കണ്ടെടുത്തത് എസ്. എഫ്. ഐ നേതാവും കോളേജ് യൂണിയൻ ജനറൽ സെക്രട്ടറിയുമായ അഭിരാജിൻ്റെ റൂമിൽ നിന്നാണ് എന്നത് അങ്ങേയറ്റം ഗൗരവകരമാണെന്ന് സെക്രട്ടേറിയറ്റ് പ്രസ്താവിച്ചു.
കേരളത്തിലെ കാമ്പസുകൾ, വിദ്യാർത്ഥി ഹോസ്റ്റലുകൾ മറ്റും കേന്ദ്രീകരിച്ച് മയക്കുമരുന്ന് കഞ്ചാവ് വിൽപനയും വിതരണവും നടക്കുന്നുവെന്നും എസ്.എഫ്.ഐ പോലുള്ള വിദ്യാർത്ഥി സംഘടനാ നേതാക്കൾ ഇതിനെല്ലാം നേതൃത്വം കൊടുക്കുന്നു എന്നത് വളരെ ഗൗരവപ്പെട്ട പ്രശ്നമാണ്.
സാമൂഹ്യ വിരുദ്ധ പ്രവർത്തനം നടത്തുന്ന ഇത്തരം മയക്ക് മരുന്ന് മാഫിയ, കഞ്ചാവ് മാഫിയ സംഘങ്ങളെ സംരക്ഷിക്കാൻ എസ്.എഫ്.ഐ എന്ന സംഘടനയും ഭരണപക്ഷ പാർട്ടിയായ സി.പി.എമ്മും ഉണ്ട് എന്നതാണോ ഇവർക്ക് ഇത്തരം പ്രവർത്തനങ്ങൾ വിദ്യാർത്ഥി ഹോസ്റ്റലിൽ അടക്കം ധൈര്യമായി തുടരാൻ ഇവരെ പ്രേരിപ്പിക്കുന്നത് എന്ന് ആലോചിക്കേണ്ടതുണ്ട്. പ്രതികൾക്ക് അതി വേഗം സ്റ്റേഷനിൽ നിന്നും ജാമ്യം ലഭിച്ചതും ഈ ഒരു കേസിൽ രണ്ട് എഫ് ഐ ആർ വന്നതുമെല്ലാം കേസിലെ പോലിസ് നടപടികളെ സംശയിക്കുന്നതാണ്. ഭരണകൂടവും പോലീസും ഇത്തരം കേസിൽ കൂടുതൽ ഗൗരവപ്പെട്ട നിലപാടുകൾ സ്വീകരിക്കണമെന്നും ഫ്രറ്റേണിറ്റി മൂവ്മെന്റ് ആവശ്യപ്പെട്ടു.
ക്യാമ്പസുകളും ഹോസ്റ്റലുകളും കേന്ദ്രീകരിച്ചു നടക്കുന്ന ലഹരി മാഫിയ പ്രവർത്തനങ്ങളെ പരസ്യമായി തള്ളിപ്പറയാൻ മുഖ്യധാരാ വിദ്യാർഥി സംഘടനകൾ തയ്യാറാവണം. ഹോസ്റ്റലുകളും ക്യാമ്പസുകളും കേന്ദ്രീകരിച്ചു നടക്കുന്ന ലഹരി മാഫിയ പ്രവർത്തനങ്ങളെ വിദ്യാർഥികളെ അണിനിരത്തി പ്രതിരോധിക്കുമെന്നും ഫ്രറ്റേണിറ്റി മൂവ്മെന്റ് കൂട്ടിച്ചേർത്തു.