നാലാമത് ട്രാൻസ്‌ജെൻഡർ ഫെസ്റ്റ് ‘വര്‍ണ്ണപ്പകിട്ട്’ തിരുവനന്തപുരത്ത് ആരംഭിച്ചു

തിരുവനന്തപുരം: ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ സർഗ്ഗാത്മക കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനും സമൂഹത്തിൽ അവരുടെ സ്വീകാര്യത വർദ്ധിപ്പിക്കുന്നതിനുമായി സംസ്ഥാന സാമൂഹിക നീതി വകുപ്പ് സംഘടിപ്പിക്കുന്ന നാലാമത് ‘വർണ്ണപ്പകിട്ട്’ ട്രാൻസ്‌ജെൻഡർ ഫെസ്റ്റ് തിരുവനന്തപുരത്ത് ആരംഭിച്ചു. നിശാഗന്ധി ഓഡിറ്റോറിയത്തിൽ ഉന്നത വിദ്യാഭ്യാസ, സാമൂഹിക നീതി മന്ത്രി ഡോ. ആർ. ബിന്ദു ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു.

ട്രാൻസ് സമൂഹത്തിന് മനുഷ്യരെപ്പോലെ അന്തസ്സോടെ ജീവിക്കാനുള്ള അവകാശമുണ്ടെന്ന് മന്ത്രി പറഞ്ഞു. ട്രാൻസ് സമൂഹത്തിന് അനീതിയും വിവേചനവും വേണ്ട. അവരുടെ സുരക്ഷിതവും സുഖകരവുമായ ജീവിതത്തിനായി സാമൂഹിക നീതി വകുപ്പ് നിരവധി പദ്ധതികൾ നടപ്പിലാക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

“ട്രാൻസ് സമൂഹം നിരവധി ആന്തരികവും മാനസികവുമായ സംഘർഷങ്ങളിലൂടെയാണ് കടന്നുപോകുന്നത്. സാമൂഹികമായി ഒറ്റപ്പെടേണ്ടി വരുന്ന സാഹചര്യങ്ങളിൽ സാമൂഹിക നീതി വകുപ്പ് നിങ്ങളോടൊപ്പമുണ്ടെന്ന് ഈ അവസരത്തിൽ ഞങ്ങൾ നിങ്ങളെ ഓർമ്മിപ്പിക്കാൻ ആഗ്രഹിക്കുന്നു. നിങ്ങൾ ഒറ്റയ്ക്കല്ല, സാമൂഹിക നീതി വകുപ്പ് നിങ്ങളോടൊപ്പമുണ്ട് എന്ന ആശയം വകുപ്പ് ഉയർത്തിപ്പിടിക്കുന്നു,” മന്ത്രി പറഞ്ഞു.

നമ്മുടെ ബൈനറി അധിഷ്ഠിത സമൂഹത്തിന്റെ കാഴ്ചപ്പാടുകൾ മാറ്റുക, ട്രാൻസ് സമൂഹത്തിന്റെ ദൃശ്യപരതയും സ്വീകാര്യതയും വർദ്ധിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് വർണപ്പകിട്ട് പരിപാടി നടപ്പിലാക്കുന്നത്. വിദ്യാഭ്യാസ മേഖലയിൽ വകുപ്പ് വിവിധ പദ്ധതികൾ നടപ്പിലാക്കുകയും തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു. സ്കൂളിൽ പഠിക്കുന്നവർക്ക് പ്രതിമാസം 1,000 രൂപയും കോളേജിൽ പഠിക്കുന്നവർക്ക് പ്രതിമാസം 2,000 രൂപയും വകുപ്പ് നൽകുന്നു. ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കും സർക്കാർ പിന്തുണ നൽകുന്നു. 2.5 ലക്ഷം മുതൽ 5 ലക്ഷം രൂപ വരെ ശസ്ത്രക്രിയക്ക് നൽകുന്നു. തുടർ ചികിത്സ ആവശ്യമുള്ളവർക്ക് പ്രതിമാസം 3,000 രൂപ വരെ നൽകുന്നു. സർക്കാർ ഒരു മുഴുവൻ സമയ ഹെൽപ്പ്‌ലൈൻ പദ്ധതിയും ആരംഭിച്ചിട്ടുണ്ടെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

ലിംഗമാറ്റ ശസ്ത്രക്രിയക്ക് ശേഷം വിശ്രമം ആവശ്യമുള്ളവർക്ക് അത് ഉറപ്പാക്കാനുള്ള ഉത്തരവാദിത്വവും വകുപ്പ് ഏറ്റെടുക്കുന്നുണ്ട്. ജീവിതത്തിന്റെ എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലും തുണയാകാൻ സാമൂഹ്യ നീതി വകുപ്പ് ഒപ്പമുണ്ട്. വിജയരാജമല്ലികയെപ്പോലെ സർഗാത്മക കഴിവുകളാൽ അനുഗ്രഹീതരായ ട്രാൻസ് സഹോദരങ്ങൾക്കായാണ് ‘അനന്യം’ കലാസംഘം രൂപീകൃതമായതെന്നും മന്ത്രി പറഞ്ഞു.

വിവിധമേഖലകളിൽ കഴിവ് തെളിയിച്ച ട്രാൻസ് വ്യക്തികളായ ജാൻവിൻ, ശ്രാവന്തിക, അനീന കബീർ, വിജയരാജമല്ലിക, ശീതൾ ശ്യാം എന്നിവരെ വേദിയിൽ അനുമോദിച്ചു. ട്രാൻസ്‌ജെൻഡർ സമൂഹത്തിന്റെ കലാഭിരുചിയും സർഗാത്മകതയും പരിപോഷിപ്പിക്കുന്നതിനായി തുടക്കംകുറിച്ച ‘അനന്യ’ത്തിന്റെ ആദ്യ അവതരണവും നിശാഗന്ധിയിൽ നടന്നു. അനന്യം കലാസംഘം അംഗങ്ങൾ അവതരിപ്പിച്ച നൃത്ത നൃത്യങ്ങൾ വേദിയിൽ അരങ്ങേറി.

സാമൂഹ്യനീതി സ്‌പെഷ്യൽ സെക്രട്ടറി ഡോ. അദീല അബ്ദുള്ള അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ സാമൂഹ്യനീതി ഡയറക്ടർ ഡോ. അരുൺ എസ് നായർ, ട്രാൻസ്ജെൻഡർ ജസ്റ്റിസ് ബോർഡ് അംഗങ്ങളായ നേഹ ചെമ്പകശ്ശേരി, അർജുൻ ഗീത, സന്ധ്യ രാജേഷ്, ജലജ എസ് എന്നിവർ പങ്കെടുത്തു.

ഉദ്ഘാടനത്തിന് മുമ്പ് യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് ആരംഭിച്ച ട്രാൻസ്‌ജെൻഡർ ഫെസ്റ്റ് വിളംബര ഘോഷയാത്രയിൽ നൂറുകണക്കിന് ട്രാൻസ്‌ജെൻഡർ വ്യക്തികൾ പങ്കെടുത്തു. ഉദ്ഘാടന വേദിയായ കനകക്കുന്നിൽ ഘോഷയാത്ര സമാപിച്ചു. നാളെ (മാർച്ച് 17) രാവിലെ 11 മണി മുതൽ വിവിധ ജില്ലകളിൽ നിന്നുള്ള ട്രാൻസ്‌ജെൻഡർ വ്യക്തികൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ വർണപ്പകിട്ടിന്റെ വേദിയായ കനകക്കുന്നിൽ അരങ്ങേറും.

പി ആര്‍ ഡി, കേരള സര്‍ക്കാര്‍

 

Print Friendly, PDF & Email

Leave a Comment

More News