തൃശൂർ: പെരുമ്പിലാവിൽ യുവാവിനെ സുഹൃത്തുക്കൾ വെട്ടിക്കൊന്നു. കൂത്തൻ എന്നറിയപ്പെടുന്ന അക്ഷയ് (27) ആണ് കൊല്ലപ്പെട്ടത്. ഇയാള്‍ നിരവധി കേസുകളിൽ പ്രതിയാണ്. മരത്തംകോടില്‍ വാടകയ്ക്ക് താമസിച്ചിരുന്ന ഇയാള്‍ കടവല്ലൂർ സ്വദേശിയാണ്.
അക്ഷയുടെ സുഹൃത്തുക്കളായ ലിഷോയ്, ബാദുഷ എന്നിവർ ചേർന്നാണ് ആക്രമിച്ചത്. ഭാര്യയുമായി ലിഷോയിയുടെ വീട്ടിലെത്തിയപ്പോഴാണ് ആക്രമണം ഉണ്ടായത്. രാത്രി 8:30 ഓടെ പെരുമ്പിലാവിൽ, നാലുസെന്റ് കോളനിയിലാണ് സംഭവം.
ഭർത്താവ് ആക്രമിക്കപ്പെടുന്നത് കണ്ട അക്ഷയുടെ ഭാര്യ അടുത്ത വീട്ടിലേക്ക് ഓടി. കൊല്ലപ്പെട്ട അക്ഷയ്, ലിഷോയ്, ബാദുഷ എന്നിവർ സുഹൃത്തുക്കളും മയക്കുമരുന്ന് വിൽപ്പനക്കാരുമായിരുന്നു എന്ന് പോലീസ് പറഞ്ഞു. കഞ്ചാവ് വിൽപ്പനയുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിലേക്കും കൊലപാതകത്തിലേക്കും നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
കൊലപാതകത്തിന് ശേഷം രക്ഷപെട്ട ലിഷോയ്‌ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. സംഘർഷത്തിൽ പരിക്കേറ്റ ബാദുഷ പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ഇയാൾ ഗുരുവായൂർ സ്റ്റേഷനിൽ റൗഡി ലിസ്റ്റിൽ ഉള്ളയാളാണ്. അക്ഷയുടെ മൃതദേഹം കുന്നംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.